ലെഫ്റ്റനന്റ് ഗവർണറെ അപകീർത്തിപ്പെടുത്തുന്ന പോസ്റ്റുകൾ എ.എ.പി പിൻവലിക്കണം -ഡൽഹി ഹൈകോടതി

ന്യൂഡൽഹി: ഡൽഹി ലെഫ്റ്റനന്റ് ഗവർണറെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റുകളും ട്വീറ്റുകളും സമൂഹ മാധ്യമങ്ങളിൽ നിന്ന് പിൻവലിക്കണമെന്ന് എ.എ.പി നേതാക്കളോട് ഡൽഹി ഹൈകോടതി.

ഡൽഹിയിലെ ഭരണകക്ഷിയായ ആം ആദ്മി പാർട്ടിയെയും അതിന്റെ നേതാക്കളായ അതിഷി സിംഗ്, സൗരഭ് ഭരദ്വാജ്, ദുർഗേഷ് പതക്, സഞ്ജയ് സിംഗ്, ഡയലോഗ് ആൻഡ് ഡെവലപ്‌മെന്റ് കമ്മീഷൻ വൈസ് ചെയർപേഴ്‌സണായി ഡൽഹി സർക്കാർ നിയമിച്ച ജാസ്മിൻ ഷാ എന്നിവർക്കെതിരെ ലെഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സക്സേന നൽകിയ മാനനഷ്ടക്കേസിലാണ് ഇടക്കാല ഉത്തരവ്.

ഗവർണറെ അപമാനിക്കുന്ന പോസ്റ്റുകളും ട്വീറ്റുകളും വിഡിയോകളും സമൂഹ മാധ്യമങ്ങളിൽ നിന്ന് ഡിലീറ്റ് ചെയ്യുകയോ പിൻവലിക്കുകയോ വേണമെന്നായിരുന്നു പരാതിയിലെ ആവശ്യം.

ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ (കെ.വി.ഐ.സി) ചെയർമാനായിരിക്കെ സക്‌സേനയും കുടുംബവും 1400 കോടി രൂപയുടെ അഴിമതി നടത്തിയെന്ന് എ.എ.പി ആരോപിച്ചിരുന്നു. രണ്ട് മുൻ കെ.വി.ഐ.സി ജീവനക്കാരുടെ പ്രസ്താവനകൾ ഉദ്ധരിച്ച്, കെ.വി.ഐ.സി ചെയർമാനെന്ന നിലയിൽ മകൾക്ക് കരാർ നൽകിയെന്നും ഇത് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നുമായിരുന്നു എ.എ.പിയുടെ ആരോപണം.

ഇടക്കാല ഉത്തരവാണ് പാസാക്കിയതെന്നും വിശദ ഉത്തരവ് വഴിയെ ഉണ്ടാകുമെന്നും ജസ്റ്റിസ് അമിത് ബൻസാൽ പറഞ്ഞു.

കഴിഞ്ഞ വ്യഴാഴ്ച കോടതി പരിഗണിച്ച കേസ് ഉത്തരവിനായി മാറ്റിവെക്കുകയായിരുന്നു. രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് സക്സേന കേസ് ഫയൽ ചെയ്തത്.

ആപ്പിന്റെ മുതിർന്ന നേതാക്കൾക്കെതിരെ ഇ.ഡി നടത്തുന്ന പരിശോധനകളിൽ നിന്ന് ജനശ്രദ്ധ തിരിച്ചു വിടാൻ പാർട്ടി ബോധപൂർവം നടത്തിയ ആരോപണങ്ങളാണിതെല്ലാമെന്നാണ് എൽ.ജി പരാതിയിൽ ഉന്നയിച്ചത്.

Tags:    
News Summary - Delhi HC asks AAP leaders to take down posts defaming Lieutenant Governor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.