മുംബൈ: മഹാരാഷ്ട്രയുടെ വിവിധയിടങ്ങളില്‍ നടന്ന സംഘര്‍ഷങ്ങളില്‍ പ്രതിഷേധിച്ച് ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ബന്ദിൽ ഗതാഗതം സ്തംഭിച്ചു. മുംബൈ, പുനെ എന്നിവിടങ്ങളിലാണ് പ്രധാനമായും പ്രതിഷേധം അരങ്ങേറുന്നത്. പ്രതിഷേധക്കാർ റോഡ് ഉപരോധിക്കുന്നത് മൂലം ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ബസ്, ഓട്ടോ റിക്ഷകൾ തുടങ്ങിയ വാഹനങ്ങളൊന്നും നിരത്തിലിറങ്ങുന്നില്ല. കാർണാടക- മഹാരാഷ്ട്ര ഇന്‍റർ സ്റ്റേറ്റ് ബസ് സർവീസുകൾ നിർത്തിവെച്ചിരിക്കുകയാണ്.
ബന്ദിനെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പടിഞ്ഞാറൻ മഹാരാഷ്ട്രയിലെ ഏഴു ജില്ലകളിൽ കർഫ്യൂവിനു സമാനമായ അന്തരീക്ഷമാണ്. അക്രമമുണ്ടായ സ്ഥലങ്ങളിൽ വൻതോതിൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
ദളിത് മറാഠ വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ കഴിഞ്ഞ ദിവസം ഒരാള്‍ മരിച്ചിരുന്നു. ഭീമ-കൊരെഗാവ് യുദ്ധസ്മരണ ചടങ്ങിനിടെയാണ് ദലിതുകൾ ആക്രമിക്കപ്പെട്ടത്. ഇതേ തുടർന്ന് മുംബൈയിലെ ചെമ്പൂര്‍, മുളുണ്ട്, ഭാണ്ഡൂപ്, വിക്രൊളി, കുര്‍ള എന്നീ മേഖലകളിലും പുണെ, ഒൗറംഗബാദ് തുടങ്ങിയ ഇടങ്ങളിൽ ചൊവ്വാഴ്ച പ്രതിഷേധം ഇരമ്പി. പ്രതിഷേധക്കാർ റോഡ്, റെയില്‍ ഗതാഗതം തടഞ്ഞു.
പുണെ, ഒൗറംഗബാദ് എന്നിവിടങ്ങളില്‍ പൊലീസ് 144 പ്രഖ്യാപിച്ചു. ഭാരിപ്പ ബഹുജന്‍ മഹാസംഘ് അധ്യക്ഷനും അംബേദ്കറുടെ പേരക്കുട്ടിയുമായ പ്രകാശ് അംബേദ്കറാണ് ബന്ദിന് ആഹ്വാനം ചെയ്തത്. ആക്രമണത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണത്തെ തള്ളിയാണ് ബന്ദിന് ആഹ്വാനം. തെളിവുകള്‍ ശേഖരിക്കാനും ശിക്ഷ വിധിക്കാനും അധികാരമുള്ള സിറ്റിങ് ജഡ്ജിയെ അന്വേഷണത്തിന് നിയോഗിക്കാന്‍ ഹൈകോടതി ചീഫ് ജസ്റ്റിസിനോട് സര്‍ക്കാര്‍ ആവശ്യപ്പെടണമെന്ന് പ്രകാശ് അംബേദ്കര്‍ പറഞ്ഞു.
1818 ജനുവരി ഒന്നിന് ഈസ്റ്റ് ഇന്ത്യ കമ്പനിക്കുവേണ്ടി ബാജിറാവ് രണ്ടാമെൻറ നേതൃത്വത്തിലുള്ള മറാത്ത സൈന്യത്തെ ദലിതരായ മെഹര്‍ വിഭാഗക്കാര്‍ തുരത്തിയതിെൻറ 200ാം വാര്‍ഷികമായിരുന്നു തിങ്കളാഴ്ച. ബ്രാഹ്മണരായ പേഷ്വാകൾക്ക് എതിരെയുള്ള ദലിതുകളുടെ വിജയമായാണ് ഇത് ആചരിക്കപ്പെടുന്നത്. ഇത്തവണ ‘നവ പേഷ്വാകൾ’ എന്ന് വിശേഷിപ്പിച്ച് ബി.ജെ.പി, ആര്‍.എസ്.എസ്, മറ്റ് സംഘ്പരിവാര്‍ സംഘടനകള്‍ക്ക് എതിരെയുള്ള പ്രേരണദിവസമായാണ് സംഘാടകര്‍ കൊണ്ടാടിയത്. ജിഗ്നേഷ് മേവാനി, രോഹിത് വെമുലയുടെ മാതാവ്, ഉമര്‍ ഖാലിദ് തുടങ്ങിയവരെ ഞായറാഴ്ച ഒരു വേദിയില്‍ അണിനിരത്തുകയും ചെയ്തിരുന്നു. ഇവര്‍ക്ക് അനുമതി നല്‍കിയതിനെതിരെ ചില ബ്രാഹ്മണ സംഘടനകള്‍ രംഗത്തുവന്നു. ഇതിനു പിന്നാലെയാണ് ആക്രമണമുണ്ടായത്.
സമീപത്തെ വരേണ്യർ താമസിക്കുന്ന വധു ബുദ്റുക് പ്രദേശത്തുള്ളവര്‍ ദലിതുകള്‍ക്കുനേരെ കല്ലെറിയുകയും ദലിത് സംഘടനാ ചിഹ്നങ്ങളുള്ള വാഹനങ്ങള്‍ തകര്‍ക്കുകയും 25ഓളം വാഹനങ്ങള്‍ക്ക് തീവെക്കുകയും ചെയ്തു. ആക്രമണത്തില്‍ പരിക്കേറ്റ രാഹുല്‍ പതങ്കാലെ (28) ആണ് മരിച്ചത്. 49ഓളം പേര്‍ക്കെതിരെ എസ്.സി, എസ്.ടി ആക്രമണ പ്രതിരോധ നിയമ പ്രകാരം പൊലീസ് കേസെടുത്തു. ആക്രമണ സമയത്ത് പൊലീസ് ആവശ്യത്തിന് സുരക്ഷ ഒരുക്കിയിരുന്നില്ലെന്ന് ആരോപണമുണ്ട്. പിന്നീടാണ് പൊലീസ് എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.