ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണ ശേഷമുള്ള സ്ഥിതിഗതികൾ വിലയിരുത്താനും സുരക്ഷകാര്യങ്ങൾ അവലോകനം ചെയ്യാനുമുള്ള കേന്ദ്ര മന്ത്രിസഭാ സമിതിയുടെ നിർണായകയോഗം ബുധനാഴ്ച നടക്കും. യോഗ ശേഷം പാകിസ്താനെതിരെ എടുക്കുന്ന നടപടികളിൽ കൂടുതൽ വ്യക്തത വരുമെന്നാണ് റിപ്പോർട്ട്. രാവിലെ 11 മണിക്ക് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം. പിന്നാലെ രാഷ്ട്രീയകാര്യ സമിതി യോഗവും ചേരും. പഹൽഗാം ഭീകരാക്രമണത്തിന് പാകിസ്താന് തിരിച്ചടി നൽകാൻ സേനകൾക്ക് ചൊവ്വാഴ്ച നടന്ന യോഗത്തിൽ പ്രധാനമന്ത്രി പൂർണ സ്വാതന്ത്യം നൽകിയിരുന്നു. പഹൽഗാം ആക്രമണത്തിനു ശേഷമുള്ള രണ്ടാമത്തെ യോഗമാണ് ഇന്നു ചേരുക. പാകിസ്താന് എതിരായ അടുത്ത നടപടികളെ കുറിച്ച് കേന്ദ്രസർക്കാർ വാർത്താസമ്മേളനത്തിൽ ഇന്ന് വിശദീകരിച്ചേക്കും. അതിനിടെ, ജമ്മു-കശ്മീരിലെ കുപ്‌വാരയിലും ബാരമുള്ളയിലും രാജ്യാന്തര അതിർത്തിയോട് ചേർന്നുള്ള അഗ്‌നൂരിലും പാക് പോസ്റ്റുകളിൽ നിന്ന് ചൊവ്വാഴ്ചയും വെടിവെപ്പുണ്ടായി. യഥാർഥ നിയന്ത്രണ രേഖയിൽ നൗഷേരയിൽ പാകിസ്താൻ ആർമി പോസ്റ്റുകളിൽ നിന്ന് പ്രകോപനമില്ലാതയാണ് വെടിവെപ്പുണ്ടായതെന്ന് ഇന്ത്യൻ സൈന്യം അറിയിച്ചു. നൗഷേരക്കു പുറമെ സുന്ദർബാനി, അഖ്നൂർ സെക്ടറുകളിലും വെടിനിർത്തൽ കരാർ ലംഘനമുണ്ടായിട്ടുണ്ട്.
ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു. രാജ്യത്തെ വെബ്‌സൈറ്റുകൾക്ക് നേരെ പാകിസ്താൻ ഹാക്കർമാർ വീണ്ടും ഹാക്കിംഗ് ശ്രമം നടത്തി. അതേസമയം, അതിർത്തി കടന്നെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത ബി.എസ്.എഫ് ജവാനെ ആറു ദിവസം പിന്നിട്ടിട്ടും പാക്കിസ്താൻ വിട്ടു നൽകിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.