അമൃത്‌സറിൽ '150 കോടി'യുടെ ലവ-കുശ ക്ഷേത്രം വാഗ്ദാനം; പഞ്ചാബിലെ ഹിന്ദു വോട്ടർമാരെ ലക്ഷ്യമിട്ട് എ.എ.പി

പഞ്ചാബിലെ 2027-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തങ്ങളുടെ പരമ്പരാഗത വോട്ട് ബാങ്കായ സിഖ്, ഗ്രാമീണ വിഭാഗങ്ങൾക്കപ്പുറത്തേക്ക് സ്വാധീനം വ്യാപിപ്പിക്കാൻ ലക്ഷ്യമിട്ട് ആം ആദ്മി പാർട്ടി തന്ത്രങ്ങൾ മെനയുന്നു. ഇതിന്റെ ഭാഗമായി അമൃത്‌സറിൽ 150 കോടി രൂപ ചെലവിൽ വമ്പൻ ലവ-കുശ ക്ഷേത്രം നിർമിക്കുമെന്ന് എ.എ.പി നേതാവ് അരവിന്ദ് കെജ്‌രിവാൾ പ്രഖ്യാപിച്ചത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ശ്രദ്ധ നേടിയിരിക്കുകയാണ്.

അമൃത്‌സറിന്റെ പ്രാന്തപ്രദേശത്തുള്ള രാം തീർത്ഥ് എന്ന പുരാതന തീർത്ഥാടന കേന്ദ്രത്തിലാണ് ഈ പുതിയ ലവ-കുശ ക്ഷേത്രം ഉയരുന്നത്. അയോധ്യ വിട്ടശേഷം സീതാദേവി അഭയം പ്രാപിച്ചതും വാൽമീകി മഹർഷിയുടെ ആശ്രമത്തിൽ ലവനും കുശനും ജനിച്ചതും ഇവിടെയാണെന്നാണ് വിശ്വാസം. വാൽമീകി സമുദായക്കാർക്ക് വലിയ പ്രാധാന്യമുള്ള ഈ സ്ഥലം ഇതിനകം തന്നെ ഒരു പ്രധാന തീർത്ഥാടന കേന്ദ്രമാണ്. പഞ്ചാബ് സർക്കാർ നേരിട്ട് ഫണ്ട് നൽകി നിർമിക്കുന്ന ഈ ക്ഷേത്രം മൂന്ന് നിലകളിലായാണ് വിഭാവനം ചെയ്തിരിക്കുന്നത്. നിലവിലെ ഭരണകാലയളവിൽ തന്നെ ഇതിന്റെ നിർമാണം ആരംഭിച്ച് അടുത്ത തവണയും അധികാരത്തിൽ വരുമ്പോൾ അത് പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് എ.എ.പി നേതാക്കൾ വ്യക്തമാക്കുന്നു.

2022-ൽ അധികാരത്തിൽ വരുമ്പോൾ വിദ്യാഭ്യാസം, ആരോഗ്യം, അഴിമതി വിരുദ്ധ പ്രവർത്തനം എന്നിവയിലായിരുന്നു എ.എ.പിയുടെ പ്രധാന ഊന്നൽ. അന്ന് മതപരമായ ചിഹ്നങ്ങൾ അവരുടെ രാഷ്ട്രീയത്തിൽ വലിയ പങ്കുവഹിച്ചിരുന്നില്ല. എന്നാൽ കഴിഞ്ഞ രണ്ട് വർഷമായി കാര്യങ്ങൾ മാറിമറിയുകയാണ്. പഞ്ചാബിലെ ജനസംഖ്യയുടെ 40 ശതമാനത്തോളം വരുന്ന ഹിന്ദു വിഭാഗത്തിലേക്ക് കൂടുതൽ അടുക്കാൻ പാർട്ടി ശ്രമിക്കുന്നു. കർഷക പ്രക്ഷോഭത്തിന് ശേഷം പഞ്ചാബിൽ സ്വാധീനം നഷ്ടപ്പെട്ട ബി.ജെ.പി തിരികെ വരാൻ ശ്രമിക്കുന്നതും കോൺഗ്രസ് തങ്ങളുടെ നില മെച്ചപ്പെടുത്താൻ ശ്രമിക്കുന്നതും കണക്കിലെടുക്കുമ്പോൾ ഈ നീക്കം വളരെ നിർണായകമാണ്.

ഈ പുതിയ നീക്കത്തെ വിമർശകർ രാഷ്ട്രീയ തന്ത്രമായി കാണുമ്പോൾ, തങ്ങൾ എല്ലാ മതങ്ങളെയും തുല്യമായാണ് കാണുന്നതെന്ന് എ.എ.പി നേതാക്കൾ വാദിക്കുന്നു. അരവിന്ദ് കെജ്‌രിവാളും മുഖ്യമന്ത്രി ഭഗവന്ത് മന്നും കഴിഞ്ഞ കുറച്ചു കാലമായി വിവിധ ഹിന്ദു ആഘോഷങ്ങളിലും ചടങ്ങുകളിലും സജീവമായി പങ്കെടുക്കുന്നുണ്ട്. മുഖ്യമന്ത്രി മൻ ഈയിടെയായി ഹിന്ദു-സിഖ് മതപരമായ പരിപാടികളിൽ ഒരുപോലെ പങ്കെടുക്കുന്നത് ഇതിന്റെ ഭാഗമാണ്. 'മുഖ്യമന്ത്രി തീർത്ഥ യാത്ര' പദ്ധതിയിലൂടെ സിഖ് തീർത്ഥാടന കേന്ദ്രങ്ങൾക്കൊപ്പം ഹിന്ദു ക്ഷേത്രങ്ങളും പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും, പഞ്ചാബിലെ ടൂറിസം സാധ്യതകൾ വർദ്ധിപ്പിക്കുക എന്ന ലക്ഷ്യം കൂടിയുണ്ടെന്നും അവർ വ്യക്തമാക്കുന്നു. ചുരുക്കത്തിൽ പഞ്ചാബിന്റെ രാഷ്ട്രീയ മണ്ണിൽ മതപരമായ വിഷയങ്ങളെക്കൂടി ഉൾക്കൊള്ളിച്ചുകൊണ്ട് തങ്ങളുടെ അടിത്തറ വിപുലീകരിക്കാനുള്ള ഒരുക്കത്തിലാണ് എ.എ.പി.

Tags:    
News Summary - AAP govt steps up Hindu outreach with grand Luv-Kush temple

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.