അയോധ്യ മസ്ജിദ് നിർമാണത്തിന് സംഭാവന നൽകുന്നതും പ്രാർഥിക്കുന്നതും 'ഹറാം' -ഉവൈസി

ഹൈദരാബാദ്: ബാബരി മസ്ജിദിന് പകരമായി അയോധ്യയിൽ നിർമിക്കുന്ന പള്ളിക്കായി സംഭാവന നൽകുന്നതും പ്രാർഥിക്കുന്നതും ഹറാം (നിഷിദ്ധം) ആണെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി. പള്ളി നിർമാണത്തിന് സംഭാവന ചെയ്യുന്നതിനുപകരം ആ പണം പാവപ്പെട്ട പെൺകുട്ടികളുടെ വിവാഹത്തിന് മുസ്​ലിംകൾ നൽകണമെന്നും ഉവൈസി പറഞ്ഞു.

പള്ളി നിർമാണവുമായി ബന്ധപ്പെട്ട് മതപണ്ഡിതർ, അഖിലേന്ത്യാ മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡിലെ മുഫ്തികൾ, ഉലമകൾ എന്നിവരിൽനിന്ന് മതപരമായ അഭിപ്രായങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. "ആ നിർമിതിയെ ആരും മസ്ജിദ് എന്ന് വിളിക്കരുത്, അവിടെ പ്രാർത്ഥനകൾ നടത്താൻ കഴിയില്ലെന്ന് എല്ലാവരും അഭിപ്രായപ്പെട്ടിരുന്നു. പ്രാർത്ഥന നടത്തുന്നതും നിർമാണത്തിന് സംഭാവന നൽകുന്നത് ഹറാമാണ് (അനുവദനീയമല്ല)' -ഉവൈസി പറഞ്ഞു.

ദലിത്, പിന്നോക്ക വിഭാഗങ്ങളുമായി മത്സരിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്ന് അദ്ദേഹം മുസ്‌ലിംകളോട് ആവശ്യപ്പെട്ടു. "അവരുമായി സഹകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഈ മൂന്ന് സമുദായങ്ങളും പരസ്പരം സഹകരിക്കാൻ തുടങ്ങിയാൽ, ജനസംഖ്യയുടെ 22 ശതമാനം മാത്രമുള്ള ഉയർന്ന ജാതിക്കാരുടെ 70 വർഷത്തെ ഭരണം നിങ്ങൾക്ക് അവസാനിപ്പിക്കാൻ കഴിയും' -അദ്ദേഹ പറഞ്ഞു

മതത്തിന്‍റെ അടിസ്ഥാനത്തിൽ പൗരന്മാരോട് വിവേചനം കാണിക്കുന്നതിനായി രാജ്യത്ത് നിയമങ്ങൾ നടപ്പാക്കുന്നതിലൂടെ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾ വളച്ചൊടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. "സേവ് കോൺസ്റ്റിറ്റ്യൂഷൻ-സേവ് ഇന്ത്യ" എന്ന വിഷയത്തിൽ ബിദാറിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ചട്ട വിരുദ്ധമായ നിയമങ്ങൾ നടപ്പാക്കി ഭരണഘടനയെ നശിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഡോ. അംബേദ്കറുടെ ഉപദേശങ്ങളിൽ വിശ്വാസമുള്ളവർ തങ്ങളുടെ ജീവിതത്തെ ഭരണഘടനയുടെ ചട്ടക്കൂടിനുള്ളിൽ രൂപപ്പെടുത്തണം. ഓരോ പൗരനും സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും നീതിയും യഥാർത്ഥ മനോഭാവത്തിൽ ഉറപ്പാക്കിയാൽ മാത്രമേ സ്വാതന്ത്ര്യത്തിന്‍റെ ഫലങ്ങൾ ആസ്വദിക്കാൻ കഴിയുകയുള്ളൂ' - ഉവൈസി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.