സ്മൃതിക്ക് മേലുള്ള കുരുക്ക് മുറുക്കി കോൺഗ്രസ്; റസ്റ്ററന്റ് തന്റെ ഉടമസ്ഥയിലുള്ളതെന്ന് പറയുന്ന മകളുടെ വിഡിയോ പുറത്ത്

ന്യൂഡൽഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ ഗോവയിലെ റസ്റ്ററന്റ് സംബന്ധിച്ച വിവാദങ്ങൾ ചൂടുപിടിക്കുന്നതി​നിടെ ഇതുസംബന്ധിച്ച കൂടുതൽ തെളിവുകൾ പുറത്തുവിട്ട് കോൺഗ്രസ്. സ്മൃതി ഇറാനിയുടെ മകൾ സോഷ് ഇറാനി റസ്റ്ററന്റിനെ കുറിച്ച് സംസാരിക്കുന്ന വിഡിയോയാണ് യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി.വി ശ്രീനിവാസ് പുറത്ത് വിട്ടത്.

ഗോവ ഇന്ത്യയുടെ ടൂറിസ്റ്റ് ഹബ്ബാണ്. ഇവിടെ നിങ്ങൾക്ക് ഗോവൻ രുചികൾ ഒരുപാട് കണ്ടെത്താൻ കഴിയും. എന്നാൽ, ആഗോളതലത്തിലുള്ള ഭക്ഷ്യവിഭവങ്ങൾ ഇവിടെ കുറവാണെന്ന് സോഷ് ഇറാനി പറയുന്നതാണ് വിഡിയോയിൽ. റസ്റ്ററന്റിന്റെ ഉടമസ്ഥ താനാണെന്നും വിഡിയോയിൽ പറയുന്നുണ്ട്. സൂര്യൻ, ചന്ദ്രൻ, സത്യം എന്നിവയെ ഒരിക്കലും മറച്ചുവെക്കാൻ കഴിയില്ലെന്നാണ് സ്മൃതി ഇറാനിയുടെ റസ്റ്ററൻസ് സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ച് ബി.വി ശ്രീനിവാസ് ട്വിറ്ററിൽ കുറിച്ചത്.


സ്മൃതി ഇറാനിയുടെ മകളുടെ ബാറിന് നൽകിയ കാരണം കാണിക്കൽ നോട്ടീസ് പങ്കുവെച്ച് കോൺഗ്രസ് കഴിഞ്ഞ ദിവസം ആരോപണം ഉന്നയിച്ചിരുന്നു. എക്സൈസ് ​നൽകിയ നോട്ടീസാണ് കോ​ൺഗ്രസ് പുറത്ത് വിട്ടത്. സ്മൃതി ഇറാനിയും കുടുംബവും ഗോവയിൽ ലൈസൻസില്ലാതെ റസ്റ്ററന്റ് നടത്തുവെന്നത് ഗൗരവകരമായ കാര്യമാണെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര പറഞ്ഞു. സ്മൃതി ഇറാനിയുടെ മകളുടെ ബാറിന്റെ ലൈസൻസ് 13 മാസം മുമ്പ് മരിച്ചുപോയ ഒരാളുടെ പേരിലാണെന്നും കോൺഗ്രസ് ആരോപിക്കുന്നു.

താൻ ഗാന്ധി കുടുംബത്തിനെതിരെ പ്രതികരിച്ചതിനാലാണ് കോൺഗ്രസ് തന്നെ ലക്ഷ്യം​വെക്കുന്നതെന്ന് സ്മൃതി ഇറാനി പറഞ്ഞിരുന്നു. മധ്യവയസ്കരായ രണ്ട് കോൺഗ്രസ് നേതാക്കളാണ് 18കാരിയായ തന്റെ മകൾക്കെതിരായ ആരോപണങ്ങൾക്ക് പിന്നിൽ. അവൾ ചെയ്ത ഒരേയൊരു കുറ്റം അവളുടെ അമ്മ രാഹുൽ ഗാന്ധിക്കും സോണിയ ഗാന്ധിക്കുമെതിരെ സംസാരിച്ചുവെന്നതാണ്.



എന്റെ മകൾ കോളജിൽ പഠിക്കുകയാണ്. അവർ ബാർ നടത്തുന്നില്ല. ദയവായി രേഖകൾ പരിശോധിക്കുക. ഞാൻ കോടതിയിലും ജനങ്ങൾക്കും മുമ്പിലും ഇത് മറുപടി പറയും. കോൺഗ്രസ് നേതാക്കൾക്കെതിരെ ഉടൻ മാനനഷ്ട കേസ് നൽകുമെന്നും സ്മൃതി ഇറാനി വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - Congress tweets video of Smriti Irani's daughter Zoish

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.