അമരാവതി: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു സ്വന്തം സംസ്ഥാനമായ ആന്ധ്രാപ്രദേശിനെ ഒറ്റിക്കൊടുത്തുവെന്നും ഈ ചതി ചരിത്രം രേഖപ്പെടുത്തുമെന്നും രൂക്ഷവിമർശനവുമായി പ്രതിപക്ഷ കക്ഷികൾ. സ്ത്രീ സംവരണ ബില്ലിന്മേൽ ബി.ജെ.പിയുടെ താൽപര്യങ്ങൾക്കൊത്ത് ചാടിക്കളിക്കുന്ന നായിഡു തങ്ങൾക്കെതിരെ ഉന്നയിക്കുന്ന അടിസ്ഥാന രഹിതമായ ആരോപണങ്ങൾക്ക് കുറിക്കുകൊള്ളുന്ന മറുപടിയാണ് പ്രതിപക്ഷ കക്ഷികൾ നൽകുന്നത്.
വനിത സംവരണ ബില്ലിന്റെ മറവിൽ മണ്ഡല പുനർനിർണയത്തിൽ ബി.ജെ.പിയുടെ ഗൂഢ നീക്കങ്ങളാണ് അരങ്ങേറുന്നതെന്ന് പ്രതിപക്ഷം ഒറ്റക്കെട്ടായി ആരോപിക്കുന്നുണ്ട്. ദക്ഷിണേന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾ മുഴുവൻ ശക്തമായ പ്രതിരോധമുയർത്തി ഡീലിമിറ്റേഷൻ ബില്ലിനെതിരെ രംഗത്തുവന്നപ്പോഴാണ് അതിനെ അനുകൂലിച്ച് ചന്ദ്രബാബു നായിഡു നിലപാട് എടുത്തത്. ഇതോടെ, ആന്ധ്രയിൽ അദ്ദേഹത്തിനെതിരെ ശക്തമായ വികാരമുണ്ടെന്നാണ് റിപ്പോർട്ടുകൾ.
മണ്ഡല പുനർനിർണയത്തെക്കുറിച്ചുള്ള സംവാദങ്ങളിൽ തുടക്കംമുതൽ നിറഞ്ഞുനിൽക്കുന്നത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ഇതുവഴിയുണ്ടാകുന്ന കനത്ത തിരിച്ചടിയാണ്. ജനസംഖ്യയുടെ അടിസ്ഥാനത്തിലാണ് പരമ്പരാഗതമായി ലോക്‌സഭാ സീറ്റുകൾ നിശ്ചയിക്കുന്നത് എന്നതാണ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ആശങ്കയ്ക്ക് കാരണം. 1970കൾ മുതൽ കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങൾ ഉത്തർപ്രദേശ്, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറഞ്ഞ ജനസംഖ്യാ വളർച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
നിലവിലെ ജനസംഖ്യാ അനുപാതത്തിൽ സീറ്റുകൾ പുനർവിഭജിച്ചാൽ, പാർലമെന്റിൽ ദക്ഷിണേന്ത്യയുടെ സ്വാധീനം കുറയും. ഇത് ദേശീയ നയരൂപീകരണത്തിലും നികുതി വിഹിതം ലഭിക്കുന്നതിലും തിരിച്ചടിയാകും. രാജ്യത്തിന് മാതൃകയാകുന്ന രീതിയിൽ വികസനത്തിലും കുടുംബാസൂത്രണത്തിലും കൈവരിച്ച നേട്ടങ്ങൾക്ക് തങ്ങൾ ‘ശിക്ഷിക്കപ്പെടുകയാണ്’ എന്നാണ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ വാദിക്കുന്നത്.
സ്ത്രീ ശാക്തീകരണത്തിനായുള്ള ചരിത്രപരമായ നീക്കം കോൺഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷം തടസ്സപ്പെടുത്തിയെന്ന് നായിഡു നേരത്തെ എക്സിൽ കുറിച്ചിരുന്നു. ‘ലക്ഷക്കണക്കിന് സ്ത്രീകളോടുള്ള വഞ്ചനയാണിത്. പാർലമെന്റിൽ തുല്യ ശബ്ദത്തിനുള്ള സ്ത്രീകളുടെ അവകാശത്തെയാണ് പ്രതിപക്ഷം തടഞ്ഞത്," എന്നായിരുന്നു നായിഡുവിന്റെ ആരോപണം.
പിന്നാലെ നായിഡുവിന്റെ പോസ്റ്റ് പങ്കുവെച്ചുകൊണ്ട് കോൺഗ്രസ് നേതൃത്വം കടുത്ത ഭാഷയിൽ തിരിച്ചടിച്ചു. "പ്രിയപ്പെട്ട നായിഡു, നിങ്ങൾ ആന്ധ്രയെ വഞ്ചിച്ചിരിക്കുകയാണ്. 2023-ൽ എല്ലാ പാർട്ടികളും ഐക്യകണ്ഠേന പാസാക്കിയതാണ് സ്ത്രീ സംവരണ ബില്ല്. ഇന്ത്യൻ യൂനിയന്റെ ഭാവിക്ക് വേണ്ടി ഞങ്ങൾ ഡി-ലിമിറ്റേഷൻ ബില്ലിനെ പരാജയപ്പെടുത്തിയിട്ടുണ്ട്. നിങ്ങളുടെ ഈ വഞ്ചന എന്നും ഓർമിക്കപ്പെടും," എന്നാണ് പ്രതിപക്ഷം മറുപടി നൽകിയത്.
ബില്ലിനെതിരെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആഞ്ഞടിച്ചിരുന്നു. ഇന്ത്യയിലെ തെരഞ്ഞെടുപ്പ് ഭൂപടം മാറ്റിമറിക്കാനുള്ള നീക്കമാണ് ബില്ലിന് പിന്നിലെന്നായിരുന്നു രാഹുലിന്‍റെ വിമർശനം. വനിതാ സംവരണ ബിൽ സ്ത്രീകൾക്ക് വേണ്ടിയുള്ളതല്ലെന്നതാണ് സത്യം, സ്ത്രീകളുടെ ഉന്നമനത്തിനായി ബിൽ ഒന്നും ചെയ്യുന്നില്ലെന്നും ഇത് ലജ്ജാകമായ നിയമമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. വനിത സംവരണത്തിന്റെ പേരിൽ 2029ലെ ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് മണ്ഡല പുനർനിർണയം നടത്താനുള്ള കേന്ദ്രസർക്കാറിന്റെ നീക്കം മതിയായ ഭൂരിപക്ഷമില്ലാതെ പരാജയപ്പെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.