ന്യൂഡൽഹി: അപകീർത്തിക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെതിരെ സെഷൻസ് കോടതിയിൽ അപ്പീൽ നൽകുന്നതിനായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സൂറത്തിലേക്ക് പുറപ്പെട്ടു. ഉച്ചയ്ക്ക് രണ്ട് മണിയോടെ രാഹുൽ ഗാന്ധി സൂറത്തിൽ എത്തുമെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന വിവരം.
പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി, കോൺഗ്രസ് ഭരിക്കുന്ന മൂന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, മറ്റ് ദേശീയ-സംസ്ഥാന പാർട്ടി നേതാക്കൾ എന്നിവരുൾപ്പെടെ നിരവധി മുതിർന്ന കോൺഗ്രസ് നേതാക്കൾ അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്. രാഹുൽ അപ്പീൽ നൽകാൻ എത്തുമ്പോൾ പാർട്ടിയുടെ ശക്തി തെളിയിക്കുന്നരീതിയിൽ പ്രകടനം നടത്താനാണ് പ്രവർത്തകരുടെ നീക്കം.
രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിന് മുന്നോടിയായി രാഹുൽ, പ്രിയങ്ക ഗാന്ധി, സോണിയ ഗാന്ധി എന്നിവരുടെ പോസ്‌റ്ററുകളും ഹോർഡിങുകളും പാർട്ടി പതാകകളും നഗരത്തിൽ ഉടനീളം സ്ഥാപിച്ചിട്ടുണ്ട്.
അതേസമയം കോടതി പരിസരത്ത് പൊലീസ് സുരക്ഷ ശക്തമാക്കി. പഴുതടച്ച സുരക്ഷയാണ് ഒരുക്കിയിരിക്കുന്നതെന്ന് സൂറത്ത് സോൺ 4 ഡി.സി.പി സാഗർ ബഗ്മർ അറിയിച്ചു. അപകീർത്തി കേസിൽ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ രാഹുൽ ഗാന്ധിയെ പാർലമെന്റ് അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.