ബെംഗളൂരു: എന്ത് വില കൊടുത്തും കർണാടകയിൽ ഭരണം പിടിക്കാൻ ബി.ജെ.പി ശ്രമം തുടരുന്നതിനിടെ തങ്ങളുടെ എം.എല്‍.എമാരെ ഗവര്‍ണ്ണര്‍ക്കു മുന്നില്‍ ഹാജരാക്കി ശക്തി തെളിയിക്കാന്‍ കോൺഗ്രസ്-ജെ.ഡി.എസ് നീക്കം. എം.എല്‍.എമാരുമായുള്ള ബസ്സ് രാജ്ഭവനുമുന്നില്‍ എത്തിയെങ്കിലും എല്ലാവര്‍ക്കും പ്രവേശനം ലഭിച്ചില്ല. ഇത് പ്രതിഷേധത്തിന് വഴിവെച്ചതോടെ കുമാരസ്വാമിക്കും പത്ത് എംഎല്‍എമാര്‍ക്കും മാത്രം അകത്ത് കടക്കാൻ ഗവർണർ അനുമതി നൽകി. എല്ലാവരെയും രാജ്ഭവനിൽ പ്രവേശിപ്പിക്കാത്തതിൽ പ്രതിഷേധിച്ച് എം.എൽ.എമാർ രാജ്ഭവന്റെ ഗേറ്റിനു മുന്നില്‍ പ്രതിഷേധിച്ചു.
രാജ്ഭവന് അകത്ത് പ്രവേശിച്ച ജെഡിയു- കോൺഗ്രസ് നേതാക്കൾ തങ്ങളുടെ എം.എൽ.എമാർ ഒപ്പിട്ട കത്ത് കർണാടക ഗവർണർ വാലുഭായ് വാലക്ക് കൈമാറി. തുടർന്ന് കുമാര സ്വാമിയും ജി. പരമേശ്വരയും മാധ്യമങ്ങളെ കണ്ടു. സുപ്രീംകോടതി ഉത്തരവുകളും മറ്റു സംസ്ഥാനങ്ങളിൽ നേരത്തെ സ്വീകരിച്ച നിലപാടുകളും നിയമ വിദഗ്ധരുമായി ചർച്ച ചെയ്ത് പരിശോധിച്ച ശേഷം തീരുമാനമെടുക്കാമെന്ന് ഗവർണർ അറിയിച്ചതായി കർണാടക കോൺഗ്രസ് നേതാവ് ജി.പരമേശ്വര പറഞ്ഞു. തങ്ങളുടെ എല്ലാ സ്ഥാനാർത്ഥികളും സുരക്ഷിതരാണെന്നും ആരും വിൽപനക്കില്ലെന്നും കുമാരസ്വാമി പ്രതികരിച്ചു. ഞങ്ങളുടെ 117 എം.എൽ.എമാരും ഒപ്പുവച്ച കത്ത് ഗവർണർക്ക് കൈമാറി. ഇനി പന്ത് ഗവർണറുടെ കോർട്ടിലാണ്- അദ്ദേഹം വ്യക്തമാക്കി.
78 എം.എൽ.എ.മാരും തങ്ങളോടൊപ്പമുണ്ടെന്നും ബി.ജെ.പിയിലേക്ക് ആരും പോയിട്ടില്ലെന്നും കോൺഗ്രസ് എം.എൽ.എ ബൈരാത്തി ബസവാരാജ് പറഞ്ഞു. 2 സ്വതന്ത്ര എംഎൽഎമാർക്ക് പിന്തുണയുണ്ടെന്നും കോൺഗ്രസ് അവകാശപ്പെട്ടു. ബി.ജെ.പി എം.എൽ.എമാരെ ചാക്കിട്ട് പിടിക്കാൻ ശ്രമം തുടങ്ങിയതോടെ കോണ്‍ഗ്രസ് തങ്ങളുടെ എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റാന്‍ പദ്ധതിയിടുന്നുണ്ട്. ബിഡദിയിലുള്ള ഈഗിള്‍ ടെന്‍ റിസോര്‍ട്ടിലേക്കാണ് ഇവരെ കൊണ്ടു പോകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.