ന്യൂഡൽഹി: മോദിസർക്കാറിെൻറ വിഭാഗീയ നയങ്ങളും ഭരണപരാജയവും ഉയർത്തിക്കാട്ടി ഡൽഹിയിൽ പതിനായിരങ്ങൾ പങ്കെടുത്ത കോൺഗ്രസ് റാലി. കേരളത്തിൽ നിന്നടക്കം വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ പ്രതിനിധികളുടെ പങ്കാളിത്തത്തിലൂടെ രാംലീല മൈതാനി നിറഞ്ഞുകവിഞ്ഞ സമ്മേളനത്തിൽ ഭാരത് ബചാവോ (ഇന്ത്യയെ രക്ഷിക്കൂ) എന്ന മുദ്രാവാക്യമാണ് കോൺഗ്രസ് മുന്നോട്ടുവെച്ചത്.
പൗരത്വ ഭേദഗതി നിയമം, സ്ത്രീസുരക്ഷ, സാമ്പത്തിക മാന്ദ്യം തുടങ്ങിയ കാര്യങ്ങളിൽ സർക്കാറിനെതിരെ രാജ്യമാകെ പ്രക്ഷോഭവും പ്രതിഷേധവും കത്തിപ്പടരുന്നതിനിടയിലാണ് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മുൻഅധ്യക്ഷൻ രാഹുൽ ഗാന്ധി, എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി, മുൻപ്രധാനമന്ത്രി മൻമോഹൻ സിങ് എന്നിവരടക്കം മുൻനിര നേതാക്കൾ പെങ്കടുത്ത സമ്മേളനം നടന്നത്.
ലോക്സഭ തെരഞ്ഞെടുപ്പിനുശേഷം പതറിനിന്ന കോൺഗ്രസിെൻറ ആവേശം തിരിച്ചുപിടിക്കാൻ സംസ്ഥാന തലത്തിൽ നടന്ന പ്രകടനങ്ങൾക്കു പിന്നാലെയാണ് ശീതകാല പാർലമെൻറ് സമ്മേളനം കഴിഞ്ഞതിനു പിറ്റേന്ന് കോൺഗ്രസ് റാലി സംഘടിപ്പിച്ചത്. കേരളത്തിൽ നിന്നുള്ള നിരവധി എം.പിമാരും എം.എൽ.എമാരും മുതിർന്ന നേതാക്കളും അണിനിരന്നു.
രാഷ്ട്രീയപ്രതികാരമെന്നോണം 105 ദിവസം തിഹാർ ജയിലിൽ കഴിയേണ്ടി വന്ന പി. ചിദംബരത്തെ നെഹ്റുകുടുംബത്തിലെ മൂവർക്കും മുേമ്പ രാംലീലാ മൈതാനിയിൽ കോൺഗ്രസ് പ്രസംഗിപ്പിച്ചത് ശ്രദ്ധേയമായി. ‘മണ്ടൻ രാജാവും ഇരുട്ടിലായ രാജ്യ’വുമാണ് ഇന്ത്യയുടെ ഇന്നത്തെ പ്രതിസന്ധിയെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു. രാജ്യത്തെ രക്ഷിക്കാൻ തീവ്രപോരാട്ടം ആവശ്യമുണ്ട്. അനീതി സഹിച്ചു കഴിയുന്നതാണ് ഏറ്റവുംവലിയ കുറ്റം. ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാൻ ഉണർന്നെഴുന്നേൽക്കേണ്ട സമയമായി.
ഭരണഘടന തുടർച്ചയായി ലംഘിക്കുകയും ഭരണഘടന ദിനം ആഘോഷിക്കുകയും ചെയ്യുന്ന സർക്കാറാണിത്. ഭരണഘടനയുടെ വകുപ്പുകൾ ഇല്ലാതാക്കുന്നു. തോന്നുംപോലെ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുകയും പിൻവലിക്കുകയും െചയ്യുന്നു. ചർച്ചകൂടാതെ പാർലമെൻറിൽ ബില്ലുകൾ പാസാക്കുന്നു. ഇന്ത്യയുടെ ആത്മാവ് ചീന്തിയെറിയുന്നതാണ് പുതിയ പൗരത്വ ഭേദഗതി നിയമം.
എന്നാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കോ, ബി.ജെ.പി അധ്യക്ഷൻ അമിത് ഷാക്കോ അത് കാര്യമല്ല. രാജ്യവും ജനങ്ങളും അങ്കലാപ്പിലാണിപ്പോൾ. സബ്കാ സാഥ്, സബ്കാ വികാസ് (എല്ലാവർക്കുമൊപ്പം, എല്ലാവരുടെയും പുരോഗതിക്ക്) എന്ന സർക്കാർ മുദ്രാവാക്യം എവിടെപ്പോയി എന്നാണ് രാജ്യമൊന്നാകെ ചോദിക്കുന്നത് -സോണിയ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.