വാഷിങ്ടൺ: പ്രമുഖ എ.ഐ ഗവേഷണ കമ്പനിയായ ആന്ത്രോപിക്കിന്റെ ഏറ്റവും പുതിയതും ശക്തവുമായ മോഡലുകൾ ഉപയോഗിക്കുന്നതിൽ നിന്ന് ഇന്ത്യക്കാർ ഉൾപ്പെടെയുള്ള എല്ലാ വിദേശ പൗരന്മാർക്കും വിലക്കേർപ്പെടുത്തി അമേരിക്ക. കമ്പനിയുടെ ഏറ്റവും അത്യാധുനിക മോഡലുകളായ ക്ലോഡ് ഫേബിൾ 5, മൈഥോസ് 5 എന്നിവയിലേക്കുള്ള പ്രവേശനമാണ് ട്രംപ് ഭരണകൂടം അടിയന്തിരമായി റദ്ദാക്കിയത്. ദേശീയ സുരക്ഷ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജൂൺ 12ന് യു.എസ് സർക്കാർ ഈ കയറ്റുമതി നിയന്ത്രണ ഉത്തരവ് പുറപ്പെടുവിച്ചത്.
ഉത്തരവ് വന്നതിന് പിന്നാലെ ആന്ത്രോപിക് കമ്പനിക്ക് തങ്ങളുടെ ഈ രണ്ട് പ്രീമിയം മോഡലുകളും ആഗോളതലത്തിൽ ഉടനടി നിർത്തിവെക്കേണ്ടി വന്നു. എ.ഐ വിപ്ലവത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു രാജ്യം ഹാർഡ്‌വെയറുകൾക്ക് പകരം എ.ഐ സോഫ്റ്റ്‌വെയറിന് തന്നെ വിലക്കേർപ്പെടുത്തുന്നത് എന്നതിനാൽ ഈ നടപടി അതീവ പ്രാധാന്യത്തോടെയാണ് ലോകം വീക്ഷിക്കുന്നത്.
ആന്ത്രോപിക്കിന്റെ ഈ അത്യാധുനിക മോഡലുകൾ സൈബർ സുരക്ഷാ രംഗത്ത് വൻ അട്ടിമറികൾ നടത്താൻ ശേഷിയുള്ളതാണെന്ന് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ കരുതുന്നു. ബാങ്കുകൾ, സർക്കാർ സംവിധാനങ്ങൾ, മറ്റ് നിർണായക അടിസ്ഥാന സൗകര്യങ്ങൾ എന്നിവക്ക് നേരെ സൈബർ ആക്രമണം നടത്താൻ ഈ എ.ഐ മോഡലുകൾ ദുരുപയോഗം ചെയ്യപ്പെട്ടേക്കാം എന്ന് യു.എസ് ഭരണകൂടം ഭയപ്പെടുന്നു.
ആമസോൺ ഗവേഷകർ അടുത്തിടെ നടത്തിയ പഠനത്തിൽ, ഈ എ.ഐ മോഡലിലെ സുരക്ഷാ പൂട്ടുകൾ തകർത്ത് ചില സോഫ്റ്റ്‌വെയർ സുരക്ഷാ പിഴവുകൾ കണ്ടെത്താൻ സാധിക്കുമെന്ന് തെളിഞ്ഞിരുന്നു. ഇതേത്തുടർന്നാണ് യു.എസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് കോമേഴ്‌സ് കർശന നടപടിയിലേക്ക് നീങ്ങിയത്.
അമേരിക്കൻ സർക്കാരിന്റെ ഈ കൂട്ടവിലക്ക് അനാവശ്യമാണെന്നാണ് ആന്ത്രോപിക് കമ്പനിയുടെ നിലപാട്. ലണ്ടനിലെ എ.ഐ സേഫ്റ്റി ഇൻസ്റ്റിറ്റ്യൂട്ടും സ്വതന്ത്ര ഗവേഷകരും ആഴ്ചകളോളം പരീക്ഷിച്ച് പൂർണ സുരക്ഷിതമെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ഫോൺ പുറത്തിറക്കിയതെന്നും കമ്പനി അവകാശപ്പെടുന്നു. നിലവിൽ വിപണിയിലുള്ള മറ്റ് പല പൊതു എ.ഐ മോഡലുകൾക്കും സമാനമായ ശേഷിയുണ്ടെന്നും, തങ്ങളുടെ മേൽ മാത്രം ഇത്ര വലിയ വിലക്ക് ഏർപ്പെടുത്തിയത് തെറ്റിദ്ധാരണ മൂലമാണെന്നും പ്രവേശനം പുനഃസ്ഥാപിക്കാൻ സർക്കാരുമായി ചർച്ച നടത്തുകയാണെന്നും കമ്പനി വ്യക്തമാക്കി.
ട്രംപ് ഭരണകൂടവുമായി കമ്പനിക്കുണ്ടായ ചില അസ്വാരസ്യങ്ങളാണ് ഈ പെട്ടെന്നുള്ള നടപടിക്ക് പിന്നിലെന്നും റിപ്പോർട്ടുകളുണ്ട്. ആഭ്യന്തര നിരീക്ഷണങ്ങൾക്കും പൂർണ സ്വയംഭരണ ആയുധ സംവിധാനങ്ങൾക്കും തങ്ങളുടെ എ.ഐ വിട്ടുനൽകില്ലെന്ന് ആന്ത്രോപിക് നേരത്തെ നിലപാടെടുത്തിരുന്നു. ഇതിനിടെ ഒരു ലക്ഷം കോടി ഡോളർ മൂല്യം പ്രതീക്ഷിക്കുന്ന കമ്പനിയുടെ ഐ.പി.ഒ നടക്കാനിരിക്കെയാണ് ഈ തിരിച്ചടി.
അമേരിക്കയുടെ ഈ നീക്കം ഇന്ത്യയെപ്പോലുള്ള വിദേശ സാങ്കേതികവിദ്യകളെ അമിതമായി ആശ്രയിക്കുന്ന രാജ്യങ്ങൾക്ക് വലിയൊരു മുന്നറിയിപ്പാണെന്ന് പ്രമുഖ ഐ.ടി കമ്പനിയായ സോഹോയുടെ സ്ഥാപകൻ ശ്രീധർ വെമ്പു പ്രതികരിച്ചു. 'ആഗോളവത്കരണം അവസാനിച്ചു. വിദേശ എ.ഐ കമ്പനികളെ മാത്രം വിശ്വസിച്ച് ഇന്ത്യക്ക് ഇനി മുന്നോട്ട് പോകാനാകില്ല. ലോകത്തിലെ ഏറ്റവും മികച്ച സാങ്കേതികവിദ്യകൾ നമുക്ക് എപ്പോഴും ലഭ്യമാകുമെന്ന് ആരും കരുതേണ്ട. ഇന്ത്യ അടിയന്തിരമായി സ്വന്തം എ.ഐ ശേഷിയും ഓപൺ സോഴ്സ് മാതൃകകളും വികസിപ്പിച്ചെടുക്കണം.' - ശ്രീധർ വെമ്പു വ്യക്തമാക്കി.
ഇതുവരെ എ.ഐ ചിപ്പുകളും അർധചാലകങ്ങളും ചൈന പോലുള്ള രാജ്യങ്ങൾക്ക് നൽകാതെ നിയന്ത്രിച്ചിരുന്ന അമേരിക്ക, ഇനി മുതൽ അത്യാധുനിക സോഫ്റ്റ്‌വെയറുകളും തങ്ങളുടെ നിയന്ത്രണത്തിൽ മാത്രമായിരിക്കുമെന്ന വ്യക്തമായ സന്ദേശമാണ് ഇതിലൂടെ നൽകുന്നത്. എ.ഐ സാങ്കേതികവിദ്യയിൽ സ്വയംപര്യാപ്തത നേടിയില്ലെങ്കിൽ ഭാവിയിൽ ഇന്ത്യ കടുത്ത പ്രതിസന്ധി നേരിടേണ്ടി വരുമെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.