ന്യൂഡൽഹി: 23 പ്രമുഖ നേതാക്കൾ എഴുതിയ കത്ത് ചായക്കോപ്പയിലെ കൊടുങ്കാറ്റാക്കി മാറ്റുന്നതിൽ വിജയിച്ചതോടെ പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരം കണ്ട് കോൺഗ്രസ് നേതൃത്വം. എന്നാൽ, വിഷയങ്ങൾ അവസാനിക്കുന്നില്ല. കോൺഗ്രസ് പതിവിൻപടി മുന്നോട്ടു പോകുന്നു എന്നു മാത്രം. ആറുമാസത്തിനകം എ.ഐ.സി.സി സമ്മേളനം വിളിച്ചുചേർക്കാൻ തീരുമാനിച്ചത് രാഹുൽ ഗാന്ധി പ്രസിഡൻറ് പദം ഏറ്റെടുക്കുമെന്ന പ്രതീക്ഷയോടെയാണ്. അതിനുള്ള ചിട്ടവട്ടങ്ങൾ പൂർത്തിയാക്കുക എന്ന ലക്ഷ്യമാണ് പ്രവർത്തക സമിതി അംഗങ്ങൾക്കുള്ളത്. നെഹ്റു കുടുംബത്തിന് പുറത്തുനിന്നൊരാളെ കണ്ടെടുക്കാൻ പറ്റിയ സാഹചര്യം കോൺഗ്രസിൽ നിലവിലില്ലെന്നു കൂടിയാണ് നാടകീയത നിറഞ്ഞ ഇപ്പോഴത്തെ സംഭവ വികാസങ്ങൾ വ്യക്തമാക്കുന്നത്.
കത്തെഴുതിയവർ ഒറ്റപ്പെട്ട സ്ഥിതിയായി. എന്നാൽ, അവർ ഉന്നയിച്ച വിഷയങ്ങളൊക്കെ പ്രസക്തമായിനിൽക്കുന്നു. മുഴുസമയവും സക്രിയമായി പ്രവർത്തിക്കുന്ന ഒരു നേതാവ് പാർട്ടിക്ക് ഉണ്ടാകണം. അടിമുടി പാർട്ടി സംവിധാനം ഉടച്ചുവാർക്കണം. മോദി നയിക്കുന്ന ബി.ജെ.പിയെ നേരിടാനുള്ള തന്ത്രങ്ങൾ രൂപപ്പെടുത്തണം. പാർട്ടി വിട്ടവരെ തിരിച്ചുകൊണ്ടുവരാനുള്ള സാധ്യത തേടണം എന്നിവയെല്ലാം പ്രധാന പ്രതിപക്ഷമായ കോൺഗ്രസിെൻറ വീണ്ടെടുപ്പിൽ സുപ്രധാന കാര്യങ്ങളാണ്.
എന്നാൽ, അത് ഉന്നയിച്ച രീതിയും സന്ദർഭവും തെറ്റായി എന്ന വിധിയെഴുത്തോടെ അവധി നീട്ടിയെടുക്കുക മാത്രമാണ് ഇപ്പോൾ കോൺഗ്രസ് ചെയ്യുന്നത്. അപ്പോഴും, രാഹുൽ വൈകാതെ സ്ഥാനം ഏറ്റെടുക്കുമെന്ന വിശ്വാസവും പ്രതീക്ഷയുമാണ് പാർട്ടി മുറുകെ പിടിക്കുന്നത്.
പ്രശ്നമുയർത്തിയ നേതാക്കളോടുള്ള സമീപനമെന്താവും എന്നതിലേക്കുകൂടി രാഷ്ട്രീയലോകം ഉറ്റുനോക്കുന്നുണ്ട്. അവർക്ക് മറ്റാരുടെയും പ്രത്യക്ഷ പിന്തുണ നേടാനായില്ല. അവർ ഒരു വശത്തും നെഹ്റു കുടുംബത്തിെൻറ തണലിൽ മറ്റെല്ലാവരും മറുവശത്തുമെന്ന വിധത്തിലുള്ള അന്തരീക്ഷം പാർട്ടിയിൽ ഉണ്ടായിട്ടുണ്ട്. അമർഷം രണ്ടു പക്ഷത്തും ബാക്കിനിൽക്കുകയും ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.