കോൺഗ്രസ് റാലി​​​യെ തുടർന്നുണ്ടായ ഗതാഗതക്കുരുക്കിൽ ബംഗളൂരുവിൽ മൂന്ന് വിദ്യാർഥികൾക്ക് നീറ്റ് പരീക്ഷ എഴുതാനായില്ല; വിഷയത്തിൽ വ്യക്തതയുമായി കോൺഗ്രസ്

ബംഗളൂരു: ഗതാഗത തടസ്സം മൂലം നീറ്റ് (യു.ജി) പുനഃപരീക്ഷ എഴുതാന്‍ വിദ്യാര്‍ഥികൾക്ക് കൃത്യസമയത്ത് കേന്ദ്രങ്ങളിൽ എത്താൻ കഴിയാത്ത സംഭവത്തില്‍ തെളിവുമായി കോണ്‍ഗ്രസ്. കോൺഗ്രസ് പ്രസിഡന്‍റ് ബി.കെ. ഹരിപ്രസാദ് സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുകയും സംഗതിയുടെ നിജസ്ഥിതി നേരിട്ടറിയാന്‍ കോൺഗ്രസ് അന്വേഷണ സംഘത്തെ നിയോഗിക്കുകയും ചെയ്തിരുന്നു. അന്വേഷണത്തിന്‍റെ അടിസ്ഥാനത്തില്‍ ഇതുമായി ബന്ധപ്പെട്ട വസ്തുതകൾ ബംഗളൂരു ട്രാഫിക് പൊലീസ് പുറത്തിറക്കി.

അധികൃതര്‍ സി.സി.ടി.വി ദൃശ്യങ്ങൾ റൂട്ട് വിശകലനം എന്നിവ പരിശോധിക്കുകയും ചെയ്തതിന്‍റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികള്‍ വീട്ടില്‍നിന്നും വൈകിയാണ് ഇറങ്ങിയതെന്ന് വ്യക്തമായി. ആർ.ടി. നഗറിലെ വീട്ടിൽനിന്ന് ഉച്ചക്ക് 12.57 നാണ് വിദ്യാര്‍ഥിനി ഇറങ്ങിയത്. പരീക്ഷാകേന്ദ്രത്തിലേക്കുള്ള പ്രവേശന കട്ട് ഓഫ് സമയം ഉച്ചക്ക് 01.30 ആണ്. പരീക്ഷ കേന്ദ്രത്തിലെ ഗേറ്റുകൾ അടച്ചതിന് മൂന്ന് മിനിറ്റിനുശേഷം ഉച്ചക്ക് 01.33 ന് ആണ് വിദ്യാര്‍ഥിനി പരീക്ഷകേന്ദ്രത്തില്‍ എത്തിയത്.

എളുപ്പത്തില്‍ എത്താന്‍ സാധിക്കുന്ന വഴി ഉണ്ടായിരുന്നിട്ടും ദൈർഘ്യമേറിയ വഴി തിരഞ്ഞെടുക്കുകയായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. രക്ഷിതാക്കളെയും വിദ്യാര്‍ഥികളെയും ചോദ്യം ചെയ്ത പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചു. കോൺഗ്രസ് പരിപാടി മൂലമുണ്ടായ ഗതാഗതക്കുരുക്കാണ് വിദ്യാര്‍ഥികൾക്ക് കൃത്യസമയത്ത് പരീക്ഷ കേന്ദ്രങ്ങളിൽ എത്താൻ സാധിക്കാതിരുന്നതെന്ന് തേജസ്വി സൂര്യയടക്കമുള്ള ബി.ജെ.പി നേതാക്കള്‍ ആരോപിച്ചിരുന്നു. ബംഗളൂരുവില്‍ മൂന്നു വിദ്യാര്‍ഥികള്‍ക്ക് ആണ് പരീക്ഷയെഴുതാന്‍ സാധിക്കാതെ ഇരുന്നത്. 

Tags:    
News Summary - Congress clarifies on NEET (UG) re-examination issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.