ന്യൂഡൽഹി: മഹാത്മാഗാന്ധിയുടെ ത്യാഗങ്ങളെ നിരാകരിക്കുകയും 2024 ജനുവരി 22ന് മാത്രമാണ് ഇന്ത്യ സ്വതന്ത്രമായതെന്ന് അവകാശപ്പെടുകയും ചെയ്യുന്ന ആളുകളാണ് ഭരണസംവിധാനത്തിന്റെ ഉന്നത തലങ്ങളിലിരിക്കുന്നതെന്ന് ആർ.എസ്.എസ്- ബി.ജെ.പി നേതാക്കൾക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് കോൺഗ്രസ്.
77 വർഷം മുമ്പ് മഹാത്മാഗാന്ധി കൊല്ലപ്പെട്ടു. നാഥുറാം ഗോഡ്‌സെയാണ് ബാപ്പുവിന്റെ ശരീരത്തിലേക്ക് വെടിയുണ്ടകൾ കയറ്റിയത്. എന്നാൽ അതിന്റെ പിന്നിൽ ഒരു പ്രത്യയശാസ്ത്രവും ഉണ്ടായിരുന്നുവെന്നും കോൺഗ്രസ് കമ്യൂണിക്കേഷൻസിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ജയറാം രമേശ് ‘എക്‌സി’ലെ പോസ്റ്റിൽ കുറിച്ചു. ഡോ. അംബേദ്കറെ പരിഹസിച്ചതുപോലെ ഗാന്ധിജിയെയും പരിഹസിച്ചവരാണ് ശക്തമായ അധികാരസ്ഥാനങ്ങളിൽ ഇന്ന് ഇരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അയോധ്യയിലെ രാമക്ഷേത്രം പ്രതിഷ്ഠിച്ച ദിവസം ഇന്ത്യയുടെ ‘യഥാർത്ഥ സ്വാതന്ത്ര്യം’ സ്ഥാപിക്കപ്പെട്ടുവെന്ന ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവതിന്റെ പരാമർശത്തെ ഉദ്ദേശിച്ചായിരുന്നു അദ്ദേഹത്തിന്റെ ആക്രമണം.
ഗാന്ധിയുടെ കണ്ണടയും വടിയും സ്വയം ഉയർത്തിക്കാട്ടാൻ ഉപയോഗിക്കുന്നവരും എന്നാൽ രാജ്യത്തുടനീളം ഗാന്ധിയൻ സ്ഥാപനങ്ങൾ നശിപ്പിക്കുന്നവരും ഉണ്ടെന്നും രമേശ് പറഞ്ഞു. മഹാത്മാഗാന്ധിയുടെ പൈതൃകം സംരക്ഷിക്കലും പ്രോത്സാഹിപ്പിക്കലും ഇപ്പോൾ അത്യന്താപേക്ഷിതമാണ്. ഇന്ത്യ എന്ന ആശയത്തിന്റെ നിലനിൽപ്പ് അതിനെ ആശ്രയിച്ചിരിക്കുന്നു - രമേശ് പറഞ്ഞു.
മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു. ‘നമ്മുടെ രാജ്യത്തിന്റെ വഴികാട്ടിയായ ബാപ്പുവിന് ഞങ്ങൾ അഗാധമായ ആദരാഞ്ജലികൾ അർപ്പിക്കുന്നു. സത്യം, അഹിംസ, സർവോദയ തുടങ്ങിയ അദ്ദേഹത്തിന്റെ ആശയങ്ങൾ നമ്മുടെ പാത പ്രകാശിപ്പിക്കുന്നത് തുടരുന്നു’വെന്ന് ഖാർഗെ പറഞ്ഞു. സമത്വവും ഉന്നമനവും അടിസ്ഥാനമാക്കിയുള്ള അദ്ദേഹത്തിന്റെ ആശയങ്ങൾ നശിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്കെതിരെ പോരാടാൻ നാം പ്രതിജ്ഞാബദ്ധരാകണം. നാനാത്വത്തിൽ ഇന്ത്യയുടെ ഏകത്വം സംരക്ഷിക്കാം. എല്ലാവർക്കും നീതിയും സമത്വവും ഉറപ്പാക്കാം - കോൺഗ്രസ് അധ്യക്ഷൻ പറഞ്ഞു.
ഗാന്ധിജി വെറുമൊരു വ്യക്തിയായിരുന്നില്ല അദ്ദേഹം ഇന്ത്യയുടെ ആത്മാവാണെന്നും എല്ലാ ഇന്ത്യക്കാരനിലും ഇപ്പോഴും ജീവിച്ചിരിക്കുന്നുവെന്നും മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു. സത്യത്തിന്റെയും അഹിംസയുടെയും നിർഭയത്വത്തിന്റെയും ശക്തി ഏറ്റവും വലിയ സാമ്രാജ്യങ്ങളുടെ പോലും വേരുകൾ ഇളക്കും. ലോകം മുഴുവൻ ഈ ആദർശങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്നു. രാഷ്ട്രപിതാവ്, മഹാത്മാ, നമ്മുടെ ബാപ്പുവിന് അദ്ദേഹത്തിന്റെ രക്തസാക്ഷിത്വ ദിനത്തിൽ നൂറുനൂറു അഭിവാദനങ്ങൾ -‘എക്‌സി’ലെ പോസ്റ്റിൽ രാഹുൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.