മുഖ്യമന്ത്രി വിജയ്,ബി.ജെ.പി നേതാവ് അണ്ണാമലൈ

'ആഘോഷങ്ങളിൽ നിന്ന് പുറത്തുവരൂ, ക്രമസമാധാന പ്രശ്നങ്ങളിൽ ഗൗരവമായി ശ്രദ്ധിക്കൂ': വിജയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി അണ്ണാമലൈ

ചെന്നൈ: തമിഴ്‌നാട്ടിൽ ഭരണത്തിലേറി 15 ദിവസങ്ങൾക്കുള്ളിൽ മുഖ്യമന്ത്രി സി. ജോസഫ് വിജയുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാറിന് വലിയൊരു അഗ്നിപരീക്ഷയാണ് നേരിടേണ്ടി വന്നിരിക്കുന്നത്. സംസ്ഥാനത്ത് അടുത്തിടെ നടന്ന രണ്ട് ക്രൂരമായ കൊലപാതകങ്ങൾ സർക്കാരിന്റെ നിയമവാഴ്ചയെ ചോദ്യം ചെയ്യുന്നതിലേക്ക് നയിച്ചിരിക്കുകയാണ്.

മധുരയിൽ 17 വയസ്സുള്ള കൗമാരക്കാരൻ കൊല്ലപ്പെട്ടതും കോയമ്പത്തൂരിൽ 10 വയസ്സുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ടതും തമിഴ്‌നാട്ടിലാകെ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ബി.ജെ.പി നേതാവ് അണ്ണാമലൈ ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ മുഖ്യമന്ത്രി വിജയിയെ രൂക്ഷമായി വിമർശിച്ചു. വിജയ് ആഘോഷങ്ങളിൽ നിന്ന് പുറത്തുവന്ന് സംസ്ഥാനത്തെ ക്രമസമാധാന പ്രശ്നങ്ങളിൽ ഗൗരവമായി ശ്രദ്ധിക്കണമെന്ന് അണ്ണാമലൈ ആവശ്യപ്പെട്ടു.

ഈ സംഭവങ്ങളോട് പ്രതികരിക്കുന്നതിൽ സർക്കാറിലെ ചില മന്ത്രിമാരും ഉദ്യോഗസ്ഥരും കാണിച്ച നിരുത്തരവാദപരമായ സമീപനവും വലിയ പ്രതിഷേധത്തിന് കാരണമായി. കോയമ്പത്തൂരിലെ സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഒരു വനിതാ മന്ത്രി ചിരിച്ചുകൊണ്ട് ഒഴിഞ്ഞുമാറിയതും മറ്റൊരു പൊലീസ് ഉദ്യോഗസ്ഥൻ വാർത്താസമ്മേളനത്തിന് തൊട്ടുമുമ്പ് ചിരിച്ചുകൊണ്ട് സംസാരിച്ചതും വിവാദമായി. ഇത് സർക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കി.

അതേസമയം ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരെ സർക്കാർ കർശന നടപടിയെടുക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി വിജയ് വ്യക്തമാക്കി. തൂത്തുക്കുടിയിൽ പെൺകുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് മൂന്ന് മാസത്തിനുള്ളിൽ വധശിക്ഷ വിധിച്ചത് അദ്ദേഹം ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നിറവേറ്റാനും പ്രത്യേകിച്ച് സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷ ഉറപ്പാക്കാനും സർക്കാർ അടിയന്തരമായി ശ്രദ്ധിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

Tags:    
News Summary - 'Come out of the celebrations, pay serious attention to law and order issues': Annamalai slams Vijay

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.