സംസ്ഥാനത്തെ എസ്.ഐ.ആർ നടപടികളിലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ ചൂണ്ടിക്കാണിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറെ കാണാൻ ഡൽഹിയിലെത്തിയ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി

തോൽവിക്കു പിന്നാലെ തൃണമൂലിൽ കലഹം; നൂറോളം കൗൺസിലർമാർ രാജിവെച്ചു

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ വൻ തോൽവിക്കുപിന്നാലെ തൃണമൂൽ കോൺഗ്രസിൽ ആഭ്യന്തര കലഹം. തൃണമൂലിന്റെ 15 വർഷത്തെ ഭരണം അവസാനിപ്പിച്ചുകൊണ്ട് ബി.ജെ.പി അധികാരത്തിലെത്തിയതിനു പിന്നാലെയാണ് പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളിൽ നേതാക്കളും, മുനിസിപ്പൽ കൗൺസിലർമാരും ഉൾപ്പെടെ കൂട്ടരാജിയുമായി നേതൃത്വത്തെ ഞെട്ടിച്ചത്.

ഭട്പര, ഹലിസഹർ, കഞ്ചരപര, ഗരുലിയ, നോർത്ത് ബറാക്പുർ, കോന്റായ് ഉൾപ്പെടെ മുനിസിപ്പാലിറ്റികളിലെ നൂറിലേറെ കൗൺസിലർമാരാണ് കഴിഞ്ഞ ദിവസങ്ങളിൽ രാജിവെച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിയെന്നാണ് പാർട്ടി കേന്ദ്രങ്ങൾ നൽകുന്ന വിശദീകരണം. എന്നാൽ, തോൽവിക്കു പിന്നാലെ, തൃണമൂലിനുള്ളിൽ ആഭ്യന്തര കലഹം രൂക്ഷമാണെന്നും, നേതാക്കൾ ജനങ്ങളിൽ നിന്നും അകന്നുപോയെന്ന ആക്ഷേപങ്ങളുയർന്നതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

തിങ്കളാഴ്ച മാത്രം നോർത്ത് ബറാക്പൂരിൽ നിന്നും ചെയർമാൻ ഉൾപ്പെടെ 16 കൗൺസിലർമാരാണ് രാജിവെച്ചത്. അതേസമയം, ബി.ജെ.പി അധികാരത്തിലെത്തിയതിനു പിന്നാലെ കേസുകളിൽ ഉൾപ്പെടുത്തുമെന്ന് ഭയന്നാണ് കൂട്ടരാജിയെന്നും ആരോപണമുണ്ട്.

ഉടക്കി മമതയുടെ വിശ്വസ്തയും

കൊൽക്കത്ത: തോൽവിയുടെ ആഘാതത്തിനിടെ മുതിർന്ന നേതാക്കളുടെ രാജിയും തൃണമൂൽ കോൺഗ്രസിനെ അലട്ടുന്നു. മുൻ മുഖ്യമന്ത്രി മമത ബാനർജിയുടെ വിശ്വസ്തയും, നിലവിൽ ലോക്സഭ അംഗവുമായ കകോലി ഘോഷ് ദസ്തിദാറിന്റെ രാജി പാർട്ടി കേന്ദ്രങ്ങളെ ഞെട്ടിച്ചു. 1998ൽ ടി.എം.സി രൂപവത്കരണ കാലം മുതൽ മമതയുടെ വലംകൈയായി ഉറച്ചുനിന്ന കകോലി ഘോഷ്, പാർട്ടി നേതൃത്വത്തിൽ നിന്നുള്ള അവഗണന ആരോപിച്ചാണ് ജില്ല നേതൃപദവി രാജിവെച്ചത്. 

Tags:    
News Summary - Clashes erupt in Trinamool after defeat Around 100 councilors resign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.