ന്യൂഡൽഹി: ദേശീയ സുരക്ഷ ആശങ്കകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ പാകിസ്താനുമായി അതിർത്തി പങ്കിടുന്ന നാല് സംസ്ഥാനങ്ങളിൽ മോക് ഡ്രിൽ സംഘടിപ്പിക്കാനൊരുങ്ങി കേന്ദ്ര സിവിൽ ഡിഫൻസ്. ജമ്മു കശ്മീർ, പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിൽ വ്യാഴാഴ്ച (മെയ് 29) വൈകുന്നേരം സിവിൽ ഡിഫൻസ് മോക് ഡ്രില്ലുകൾ നടത്തും.
ഏപ്രിൽ 22ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ പാകിസ്താൻ ഭീകരർ നടത്തിയ ആക്രമണത്തിൽ 26 പേർ മരിച്ചിരുന്നു. തുടർന്ന് 'ഓപ്പറേഷൻ സിന്ദൂർ' എന്ന പേരിൽ മേയ് 7ന് പാകിസ്താനിലും പാക് അധീന കശ്മീരിലെയും ഒമ്പത് ഭീകരതാവളങ്ങൾ ഇന്ത്യ ആക്രമിച്ചു. ഇതിന് പിന്നാലെയാണ് പാകിസ്താനുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളിൽ സിവിൽ ഡിഫൻസിന്റെ മോക് ഡ്രിൽ നടക്കുന്നത്.
പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നേരത്തെ മോക് ഡ്രിൽ നടന്നിരുന്നു. പെട്ടന്നുള്ള ആക്രമണങ്ങൾക്കെതിരെ ജനങ്ങളെ വേഗത്തിലും ഏകോപിതമായും പ്രാപ്തമാക്കുക എന്നതാണ് മോക് ഡ്രില്ലിന്റെ ലക്ഷ്യം.
അതേസമയം ഓപ്പറേഷൻ സിന്ദൂറിലൂടെ ഭീകരതക്കെതിരായ ഇന്ത്യയുടെ ഉറച്ച നിലപാട് ലോകത്തിനു മുമ്പിൽ വ്യക്തമാക്കാൻ ഏഴ് പ്രതിനിധി സംഘങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സന്ദർശനം നടത്തി വരികയാണ്. ഈ സന്ദർശനങ്ങൾ ഒരു ഏകീകൃത ദേശീയ സന്ദേശം നൽകുന്നതിനും തീവ്രവാദത്തോടുള്ള ഇന്ത്യയുടെ സഹിഷ്ണുതയില്ലാത്ത നിലപാട് പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.