ന്യൂഡൽഹി: 100 കോടി രൂപയുടെ കള്ളപ്പണക്കേസിൽ പഞ്ചാബ് മന്ത്രി സഞ്ജീവ് അറോറയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ബി.ജെ.പിക്കെതിരെ വിമർശനവുമായി ആം ആദ്മി പാർട്ടി മേധാവി അരവിന്ദ് കെജ്രിവാൾ. ബി.ജെ.പിയിൽ ചേരാൻ വിസമ്മതിച്ചതിനാലാണ് മന്ത്രിയെ ലക്ഷ്യമിട്ടതെന്നായിരുന്നു കെജ്രിവാളിന്റെ ആരോപണം.
കേന്ദ്രസർക്കാരിന്റെ നേരിട്ടുള്ള ആക്രമണമാണ് അറസ്റ്റ് എന്ന് വിശേഷിപ്പിച്ച കെജ്രിവാൾ ബി.ജെ.പിയെ തിരഞ്ഞെടുക്കാതെ ജയിൽ തിരഞ്ഞെടുത്ത അറോറയെ പ്രശംസിക്കുകയും ചെയ്തു. പ്രതിപക്ഷ നേതാക്കളെ സമ്മർദ്ദത്തിലാക്കാൻ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു. ‘പ്രതിസന്ധി ഘട്ടങ്ങളിലാണ് ഒരു വ്യക്തിയുടെ സ്വാഭാവം വെളിപ്പെടുക. ബി.ജെ.പിയിൽ ചേരുന്നതിനേക്കാൾ ജയിലിൽ പോകാനാണ് സഞ്ജീവ് അറോറ ഇഷ്ടപ്പെട്ടത്. അദ്ദേഹത്തിന് സല്യൂട്ട്’ -കെജ്രിവാൾ സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.
പശ്ചിമബംഗാൾ മുഖ്യമന്ത്രിയായി പുതുതായി സത്യപ്രതിജ്ഞ ചെയ്ത സുവേന്ദു അധികാരിയെയും കെജ്രിവാൾ കുറ്റപ്പെടുത്തി. ഒരിക്കൽ ബി.ജെ.പിയാൽ അഴിമതി ആരോപണവിധേയരായ നേതാക്കൾ പിന്നീട് പാർട്ടിയിൽ ചേർന്നതിന് ശേഷം അന്വേഷണത്തിൽനിന്ന് രക്ഷപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. ‘പ്രധാനമന്ത്രി തന്നെ സുവേന്ദു അധികാരിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ഇന്ന് അദ്ദേഹം തന്നെ സുവേന്ദു അധികാരിക്ക് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ അവസരം നൽകി’ -കെജ്രിവാൾ പറഞ്ഞു. സുവേന്ദു അധികാരിയുടെ പിന്നാലെ ഇ.ഡി പോകില്ല. സഞ്ജീവ് അറോറ, അരവിന്ദ് കെജ്‌രിവാൾ, മനീഷ് സിസോദിയ എന്നിവർക്കെതിരെ ഇ.ഡി നടപടിയെടുക്കും -അദ്ദേഹം കൂട്ടിച്ചേർത്തു.
അറോറയുടെ അറസ്റ്റിൽ ബി.ജെ.പിക്കെതിരെ രൂക്ഷവിമർശനവുമായി ആം ആദ്മി നേതാക്കൾ രംഗത്തെത്തി. കേന്ദ്ര ഏജൻസികൾ വഴി പ്രതിപക്ഷ പാർട്ടികളെ ദുർബലപ്പെടുത്താൻ ശ്രമിക്കുകയാണെന്നായിരുന്നു ആരോപണം. ഓപ്പറേഷൻ ലോട്ടസ് എന്ന പേരിൽ ആളുകളെ ബി.ജെ.പിയിൽചേരാൻ ഭീഷണിപ്പെടുത്തുന്ന ശ്രമമാണിത്. ഇതിനെ ശക്തമായി അപലപിക്കുന്നതായി പഞ്ചാബ് മന്ത്രി ഹർഭജൻ സിങ് ഇ.ടി.ഒ ആരോപിച്ചു. പശ്ചിമ ബംഗാളിൽ ബി.ജെ.പി സമാനമായ രാഷ്ട്രീയ തന്ത്രങ്ങളാണ് ഉപയോഗിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ‘ബംഗാളിൽ ഉപയോഗിച്ച അതേ തന്ത്രം ഇപ്പോൾ പഞ്ചാബിലും അധികാരം പിടിച്ചെടുക്കാൻ പരീക്ഷിക്കുന്നുണ്ട്. പക്ഷേ പഞ്ചാബിലെ ജനങ്ങൾ അതിന് അനുവദിക്കില്ല’ -അദ്ദേഹം പറഞ്ഞു. അറസ്റ്റിനെതിരെ രാജ്യവ്യാപക പ്രതിഷേധങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
100 കോടി രൂപയുടെ കള്ളപ്പണ കേസിൽ അറസ്റ്റിലായ മന്ത്രി സഞ്ജീവ് അറോറയെ ഏഴ് ദിവസത്തെ ഇ.ഡി കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. രാഘവ ചദ്ദയടക്കം നേതാക്കൾ ബി.ജെ.പിയിൽ ചേർന്നതിന് പിന്നാലെയാണ് അറോറയുടെ അറസ്റ്റ്. അറോറയുടെ ഔദ്യോഗിക വസതി ഉൾപ്പെടെ അഞ്ച് ഇടങ്ങളിൽ നടന്ന റെയ്ഡിന് പിന്നാലെയായിരുന്നു നടപടി. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് അറസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.