ഭുവനേശ്വർ: ഒഡിഷയിൽ 11 പേർ കോളറ ബാധിച്ചു മരിച്ചു. തലസ്ഥാനമായ ഭുവനേശ്വറിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള ജാജ്പൂർ ജില്ലയിൽ നിന്നാണ് എല്ലാ മരണങ്ങളും റിപ്പോർട്ട് ചെയ്തത്. രോഗബാധിതരിൽ നിന്ന് ശേഖരിച്ച മലം സാമ്പിളുകളിൽ നിന്ന് കോളറ ഉണ്ടാക്കുന്ന ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 14 അംഗ കേന്ദ്ര സംഘം ബാധിത പ്രദേശങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തും.
പ്രതിസന്ധി നേരിടാൻ, ജാജ്പൂരിലെ എല്ലാ ഉദ്യോഗസ്ഥർക്കും അവധി റദ്ദാക്കുകയും ശനിയാഴ്ച ആരംഭിച്ച മൂന്ന് ദിവസത്തെ രാജ ഫെസ്റ്റിവലിൽ സമൂഹ സദ്യകൾക്ക് നിരോധനം ഏർപ്പെടുത്തുകയും ചെയ്തു. ഭക്ഷണം വിതരണം ചെയ്യുന്ന പൊതു കൂടിച്ചേരലുകളെയാണ് നിരോധനം കൊണ്ട് ലക്ഷ്യമിടുന്നത്. കൂടുതൽ വ്യാപനം തടയുന്നതിന് കർശനമായ ശുചിത്വം പാലിക്കാൻ ആളുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. മലിനമായ കുടിവെള്ളമാണ് പകർച്ചവ്യാധിയുടെ പ്രധാന കാരണമെന്ന് സംശയിക്കുന്നു. ജല ഗുണനിലവാര നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
കോളറക്ക് പുറമെ, ജാജ്പൂരിലും അയൽപക്കത്തുള്ള കേന്ദ്രപാറ, കിയോഞ്ജർ ജില്ലകളിലും ജലജന്യ രോഗ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഐ.സി.എം.ആർ, എൻ.സി.ഡി.സി, ലോകാരോഗ്യ സംഘടന, ഭക്ഷ്യസുരക്ഷാ നിലവാര അതോറിറ്റി ഓഫ് ഇന്ത്യ എന്നിവയുടെ പ്രതിനിധികൾ ഉൾപ്പെടെ 14 അംഗ കേന്ദ്ര സംഘം സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും നിരീക്ഷിക്കുന്നതിനുമായി ബാധിത പ്രദേശങ്ങൾ സന്ദർശിക്കും. വ്യാപനം നിയന്ത്രിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട് -പൊതുജനാരോഗ്യ ഡയറക്ടർ ഡോ. നീലകണ്ഠ മിശ്ര പറഞ്ഞു.
ജാജ്പൂരിൽ മാത്രം 700ലധികം പേർക്ക് വയറിളക്കം ബാധിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടാൽ ആശാ പ്രവർത്തകരെ ബന്ധപ്പെടാൻ സംസ്ഥാന സർക്കാർ നിവാസികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻ കാലങ്ങളിൽ ഒഡിഷയിൽ കോളറ പൊട്ടിപ്പുറപ്പെടലുകൾ കൂടുതലും ആദിവാസി ഭൂരിപക്ഷ ജില്ലകളിൽ നിന്നാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. എന്നാൽ, ഈ വർഷം തീരദേശ മേഖലകളാണ് ബാധിച്ചത്. 2023ൽ റൂർക്കലയിൽ കോളറ 13 പേരുടെ മരണത്തിനും 1,000ത്തിലധികം പേർക്ക് രോഗബാധക്കും കാരണമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.