കോൺഗ്രസിന് തിരിച്ചടി; ചത്തീസ്ഗഢ് വർക്കിങ് പ്രസിഡൻറ് ബി.ജെ.പിയിൽ ചേർന്നു

റായ്പുർ: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അമിത് ഷായുടെ ആസൂത്രിത നീക്കത്തിൽ ഛത്തിസ്ഗഢിൽ കോൺഗ്രസ് സംസ്ഥാന വർക്കിങ് പ്രസിഡൻറും എം.എൽ.എയുമായ രാംദയാൽ ഉയികി ബി.ജെ.പിയിൽ ചേർന്നു. പാലി-തനാക്കർ മണ്ഡലം എം.എൽ.എയായ രാംദയാലിന് ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായുടെയും മുഖ്യമന്ത്രി രമൺ സിങ്ങിെൻറയും സാന്നിധ്യത്തിൽ ശനിയാഴ്ച പാർട്ടി മെംബർഷിപ് നൽകി.

2000ത്തിൽ ബി.ജെ.പി വിട്ടാണ് ഉയികി കോൺഗ്രസിൽ എത്തിയത്. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെക്കുറിച്ച ചോദ്യത്തിന് പാർട്ടി പറയുന്നതുപോലെ ചെയ്യുമെന്നായിരുന്നു മറുപടി. കോൺഗ്രസ് നേതാവ് ലൈംഗികാരോപണ സി.ഡിയിൽ കുരുങ്ങിയ സംഭവത്തിനു ശേഷം ഉയികിയുടെ പുറത്തുപോക്ക് ഭരണത്തിൽ തിരിച്ചുവരവിന് കോപ്പുകൂട്ടുന്ന പാർട്ടിക്ക് കനത്ത ആഘാതമായി.

രണ്ടുദിവസത്തെ സന്ദർശനത്തിനായി അമിത് ഷാ ഛത്തിസ്ഗഢിലെത്തിയതിന് പിന്നാലെയാണ് രാം ദയാൽ ബി.ജെ.പിയിലെത്തിയത്. 2013ലെ തെരഞ്ഞെടുപ്പിൽ  28,000 വോട്ടിെൻറ ഭൂരിപക്ഷത്തിനാണ് രാംദയാൽ വിജയിച്ചത്. ഇൗ വർഷം ജനുവരിയിലാണ് അദ്ദേഹത്തെ കോൺഗ്രസ് വർക്കിങ് പ്രസിഡൻറാക്കിയത്. ആദിവാസി മേഖലകളിൽ ശക്തമായ സ്വാധീനമുള്ള നേതാവാണ് ഉയികി. കോൺഗ്രസ് ആദിവാസി ക്ഷേമത്തിൽ ശ്രദ്ധിക്കുന്നില്ലെന്നും രമൺ സിങ് സർക്കാറാണ് ഇക്കാര്യത്തിൽ താൽപര്യമെടുക്കുന്നതെന്നും ഉയികി വാർത്തസമ്മേളനത്തിൽ പറഞ്ഞു.

അതിനിടെ, രാഹുൽ ഗാന്ധി അധ്യക്ഷനായ കോൺഗ്രസ് തെരഞ്ഞെടുപ്പ് ഉന്നതാധികാര സമിതി യോഗം ചേർന്ന് സ്ഥാനാർഥികളുടെ അന്തിമ ലിസ്റ്റിന് രൂപം നൽകി. രണ്ടു ദിവസങ്ങൾക്കകം പ്രഖ്യാപനമുണ്ടാകുമെന്ന് പാർട്ടി വക്താവ് പറഞ്ഞു. നവംബർ 12നാണ് ഛത്തിസ്ഗഢിൽ ആദ്യഘട്ട തെരഞ്ഞെടുപ്പ്. നവംബർ 20ന് രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടക്കും.

Tags:    
News Summary - Chhattisgarh Working President Joins BJP-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.