ന്യൂഡൽഹി: തങ്ങളെ എതിർക്കുന്നവർക്കെതിരെ ചാരപ്പണി ചെയ്യാനും ഇന്ത്യയുടെ രാഷ്ട്രീയ-ജനാധിപത്യ സംവിധാനത്തെ തകർക്കാനും കേന്ദ്ര സർക്കാർ പുതിയ ചാര സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നുവെന്ന് കോൺഗ്രസിന്‍റെ ആരോപണം. പാർട്ടി വക്താവ് പവൻ ഖേരയാണ് ഇതു സംബന്ധിച്ച് ഏപ്രിൽ അഞ്ചിനുവന്ന ‘ദ ഹിന്ദു’ റിപ്പോർട്ട് ഉദ്ധരിച്ച് ഇക്കാര്യം ഉന്നയിച്ചത്.
രാഷ്ട്രീയ എതിരാളികളുടെയും മാധ്യമപ്രവർത്തകരുടെയും ജനാധിപത്യ സ്ഥാപനങ്ങളുടേയും മറ്റും വിവരങ്ങൾ ചോർത്താൻ ഉപയോഗിച്ച എൻ.എസ്.ഒ ഗ്രൂപ്പിന്റെ ‘പെഗസസ്’ പോലുള്ള പുതിയ ചാര സോഫ്റ്റ്‌വെയർ കേന്ദ്രം സ്വന്തമാക്കുന്നുവെന്നാണ് കോൺഗ്രസ് പറയുന്നത്. മിക്ക രാജ്യങ്ങളും കരിമ്പട്ടികയിൽ പെടുത്തിയ പെഗസസിനേക്കാൾ മോശം പേരുള്ള കമ്പനിയിൽനിന്ന് ചാരസോഫ്റ്റ്വെയർ കൊണ്ടുവരാനാണ് മോദി സർക്കാറിന്റെ ശ്രമമമെന്ന് ഖേര പറഞ്ഞു. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ദേശീയ സുരക്ഷ ഉപദേഷ്ടാവും പുതിയ ചാരസോഫ്റ്റ്വെയർ ഇടപാടിന് അനുമതി നൽകിയിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
പെഗസസിന് സമാനമായ ചാര സോഫ്റ്റ്‌വെയർ വികസിപ്പിക്കുന്ന ഇസ്രായേൽ കമ്പനി ‘കോഗ്നൈറ്റി’ൽനിന്ന് പ്രതിരോധ ഇന്റലിജൻസ് ഏജൻസിയുടെ ‘സിഗ്നൽ ഇന്റലിജൻസ് ഡയറക്ടറേറ്റ്’ ഉപകരണങ്ങൾ ഇറക്കുമതി ചെയ്തുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സർക്കാർ ലക്ഷ്യമിടുന്നവരുടെ ഫോൺ പൂർണമായും ചോർത്താൻ സാധിക്കുന്ന സോഫ്റ്റ്വെയറാണ് പെഗസസ് നിർമിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.