ന്യൂഡൽഹി: ഗാന്ധി കുടുംബത്തിനുള്ള സുരക്ഷക്ക് പുതിയ മാനദണ്ഡങ്ങൾ പുറപ്പെടുവിച്ച് കേന്ദ്രസർക്കാർ. ‘സുരക്ഷ’ കാരണങ്ങൾ ചൂണ്ടിക്കാട്ടി സോണിയ ഗാന്ധി, മക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർക്കൊപ്പം വിദേശപര്യടനങ്ങളിലും ഉന്നത പരിശീലനം ലഭിച്ച കമാൻഡോകളുടെ അകമ്പടി നിർബന്ധമാക്കി സ്പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ് (എസ്.പി.ജി) മാർഗനിർദേശങ്ങൾ ഭേദഗതി ചെയ്തു. രാഹുൽ ഗാന്ധി ഒക്ടോബർ 21ന് വിദേശ യാത്രക്കൊരുങ്ങുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രത്തിെൻറ പുതിയ നീക്കം. മാനദണ്ഡങ്ങളിൽ ഭേദഗതി വരുത്തിയ കാര്യം ഗാന്ധി കുടുംബത്തെ അറിയിച്ചതായി അധികൃതർ പറഞ്ഞു.
സ്വകാര്യ വിദേശയാത്രകളിൽ എസ്.പി.ജി സംരക്ഷണം വേണ്ടെന്നുവെക്കുകയായിരുന്നു ഗാന്ധി കുടുംബം ഇതുവരെ. തങ്ങളുടെ സ്വകാര്യതക്ക് മുൻഗണന നൽകിയായിരുന്നു ഇത്. ഗാന്ധി കുടുംബത്തിെൻറ വിദേശപര്യടനങ്ങളിൽ അകമ്പടി സേവിക്കാൻ അനുവദിക്കണമെന്ന ആവശ്യം എസ്.പി.ജി 2017ൽ ഉയർത്തിയിരുന്നു.
സുരക്ഷ മാനദണ്ഡങ്ങളിൽ ഇക്കാര്യം ചൂണ്ടിക്കാട്ടി ഭേദഗതി വരുത്തണമെന്ന് 2018ൽ വീണ്ടും ആവശ്യമുന്നയിച്ച ശേഷമാണ് ഇക്കാര്യം പരിഗണിച്ചതെന്നാണ് കേന്ദ്ര സർക്കാർ ന്യായം.
അതേസമയം, ഇത് ഗാന്ധികുടുംബത്തിനു മേലുള്ള അധികൃതരുടെ സൂക്ഷ്മനിരീക്ഷണമാണെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടി. ‘രാഹുൽ ഗാന്ധി നിയമം അനുസരിക്കുന്ന പൗരനാണ്. സുരക്ഷ മികവുറ്റതാക്കാനാണ് എസ്.പി.ജി നിയമങ്ങളിൽ മാറ്റം വരുത്തുന്നതെങ്കിൽ ആ നിർദേശങ്ങൾ രാഹുൽ അനുസരിക്കും. എസ്.പി.ജിയുടെ വലിയ സുരക്ഷ സംഘവുമൊത്തുള്ള യാത്ര എല്ലായ്പോഴും സാധ്യമായിക്കൊള്ളണമെന്നില്ല.
മുൻകാലങ്ങളിലും വിദേശയാത്ര പോകുേമ്പാൾ രണ്ടോ മൂന്നോ എസ്.പി.ജി ഉദ്യോഗസ്ഥരെ രാഹുൽ ഒപ്പംകൊണ്ടുപോകാറുണ്ട്’ -കോൺഗ്രസ് വൃത്തങ്ങൾ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.