ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ മരവിപ്പിച്ച ഓൺലൈൻ വാർത്ത വെബ്‌സൈറ്റായ മക്തൂബ് മീഡിയയുടെ എക്സ് അക്കൗണ്ട് പുനഃസ്ഥാപിച്ചു. ഔദ്യോഗിക വിശദീകരണങ്ങളൊന്നുമില്ലാതെ പുറപ്പെടുവിച്ച നിരോധന ഉത്തരവിനെ ചോദ്യം ചെയ്ത് സംഘടന അടുത്തയാഴ്ച സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നതിനിടെയാണ് കേന്ദ്ര സർക്കാരിന്റെ അപ്രതീക്ഷിത നീക്കം.
‘ഇത് ഞങ്ങളുടെ ടീമിന് വലിയ ആശ്വാസമാണ്. എങ്കിലും ഞങ്ങൾക്കെതിരായി സ്വീകരിച്ച അനാവശ്യവും അവ്യക്തവുമായ നടപടി ഞങ്ങളെ ആഴത്തിൽ ബാധിച്ചിരുന്നു. ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷൻ, അഭിഭാഷകർ എന്നിവർക്ക് പുറമെ പത്ര സ്വാതന്ത്ര്യത്തെ പിന്തുണച്ച് സംസാരിച്ച എല്ലാവരോടും ഞങ്ങൾ ആത്മാർത്ഥമായി നന്ദി പറയുന്നു. ഈ സമയത്ത് നിങ്ങളുടെ പിന്തുണയും ഐക്യദാർഢ്യവും വളരെ വിലയേറിയതായിരുന്നു' എന്ന് പുനഃസ്ഥാപനത്തിനുശേഷമുള്ള ആദ്യ പ്രതികരണ സന്ദേശത്തിൽ മക്തൂബ് മീഡിയ പറഞ്ഞു.
മേയ് എട്ടിനാണ് 'നിയമപരമായ ആവശ്യം' ചൂണ്ടിക്കാട്ടി ഇന്ത്യൻ സർക്കാർ മക്തൂബ് മീഡിയയുടെ എക്സ് അക്കൗണ്ട് മരവിപ്പിച്ചത്. സ്വതന്ത്ര ഇന്ത്യൻ വാർത്ത പോർട്ടലായ മക്തൂബ് മീഡിയ, അടിച്ചമർത്തലിനെതിരായ ധീരമായ നിലപാടുകൾ സ്വീകരിച്ച മാധ്യമമാണ്. ഇന്ത്യയിലും ലോകമെമ്പാടുമുള്ള ന്യൂനപക്ഷങ്ങൾക്കെതിരായ മനുഷ്യാവകാശ ലംഘനങ്ങളും അതിക്രമങ്ങളും റിപ്പോർട്ട് ചെയ്യുന്നതിലാണ് പോർട്ടൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.