പെ​ന്നൈ​യാ​ർ ന​ദി

പെന്നൈയാർ നദീജല തർക്കം ട്രൈബ്യൂണൽ രൂപവത്കരിക്കില്ലെന്ന് കേന്ദ്രം

ബംഗളൂരു: പെന്നൈയാർ നദി (പെന്നാർ നദി)യിലെ ജലം പങ്കിടുന്നതുമായി ബന്ധപ്പെട്ട് കർണാടകയും തമിഴ്നാടും തമ്മിലുള്ള തർക്കം പരിഹരിക്കാൻ കേന്ദ്രസർക്കാർ ട്രൈബ്യൂണൽ രൂപവത്കരിക്കില്ല. പകരം ചർച്ചചെയ്ത് ഇരുകൂട്ടർക്കും തൃപ്തികരമായ തീരുമാനത്തിലെത്തണമെന്നാണ് കേന്ദ്രസർക്കാറിന്‍റെ നിർദേശം.

ഇതിനകം ഇരു സംസ്ഥാനങ്ങളും തമ്മിൽ രണ്ട് ചർച്ചകൾ നടത്തിയെന്നും എന്നാൽ പരിഹാരത്തിലെത്താൻ സാധിച്ചിട്ടില്ലെന്നും ഇനിയും ചർച്ച നടക്കുമെന്നും ജലശക്തി മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു. ട്രൈബ്യൂണൽ രൂപവത്കരിക്കുകയും അത് പ്രവർത്തിക്കുകയും ചെയ്യുക എന്നത് ഏറെ സമയവും അധ്വാനവും വേണ്ട ഒന്നാണ്. നദിയിൽ നിന്നുള്ള ജലത്തിന്‍റെ അളവ് കുറയുകയാണെങ്കിൽ ട്രൈബ്യൂണൽ പ്രയോജനകരമല്ലാതാകുമെന്നും ഉന്നത ഉദ്യോഗസ്ഥർ പറയുന്നു.

അതേസമയം, വിഷയത്തിൽ അന്തർ സംസ്ഥാന ജല തർക്ക ട്രൈബ്യൂണൽ രൂപവത്കരിക്കണമെന്ന് ആവശ്യെപ്പട്ട് തമിഴ്നാട് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇതിൽ നിലപാട് അറിയിക്കണമെന്ന് ജലശക്തി മന്ത്രാലയത്തോട് കോടതി ആവശ്യപ്പെട്ടിരുന്നു. ഡിസംബർ 14ന് അടുത്ത വാദംകേൾക്കൽ നടക്കും.

അതേസമയം, ജലതർക്കം ചർച്ചയിലൂടെ പരിഹരിക്കാൻ കഴിയുമെന്നാണ് കർണാടകയുടെ അഭിപ്രായം. കോലാർ ജില്ലയിലെ യർഗോൾ ഗ്രാമത്തിനു സമീപം മാർകണ്ഡേയ നദിയിൽ കർണാടക ഡാം നിർമിക്കുന്നതുമായി ബന്ധപ്പെട്ടാണ് ജലതർക്കം ഉയർന്നുവന്നത്. കോലാർ, മലൂർ, ബങ്കാർപേട്ട് താലൂക്കുകളിൽ കുടിവെള്ളമെത്തിക്കാനാണ് ഡാം എന്നാണ് കർണാടക പറയുന്നത്.

240 കോടി രൂപ ചെലവിൽ ഡാം നിർമിക്കുന്നതിന് ആവശ്യമായ എല്ലാ അനുമതിയും കർണാടക നേടിയിട്ടുണ്ട്. എന്നാൽ തമിഴ്നാട് ഇതിനെ എതിർക്കുകയാണ്. മാർകണ്ഡേയ നദി, പെന്നൈയാർ നദിയുടെ കൈവഴിയാണ്. അവിടെ കർണാടക ഡാം പണിതാൽ തമിഴ്നാട്ടിലേക്കുള്ള ജലത്തിന്‍റെ സ്വാഭാവിക ഒഴുക്ക് തടസപ്പെടും.

പെന്നൈയാർ നദിയെ കുടിവെള്ളത്തിനും ജലസേചനത്തിനുമായി തമിഴ്നാട്ടിലെ ലക്ഷക്കണക്കിന് ആളുകളാണ് ആശ്രയിക്കുന്നത്. ഡാം വരുന്നതോടെ ഇവിടങ്ങളിലെ ജനങ്ങൾക്ക് അത് വൻ ദുരിതമാകും. ഡാം പണിയുന്നത് അന്തർസംസ്ഥാന ജലതർക്ക നിയമത്തിന്‍റെ ലംഘനമാണെന്നും തമിഴ്നാട് വാദിക്കുന്നു.

Tags:    
News Summary - Center will not form tribunal on Pennaiyar river water dispute

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.