ന്യൂഡല്‍ഹി: പ്രതിദിന കോവിഡ് കണക്കുകൾ കേരളം പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ സെക്രട്ടറിക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം കത്തയച്ചു. പ്രതിദിന കണക്കുകൾ പുതുക്കുന്നത് നിർത്തിവെച്ച കേരള സർക്കാറിന്‍റെ നടപടി കേന്ദ്രത്തിന്‍റെ മൊത്തത്തിലുള്ള കണക്കിനെ ബാധിച്ചതായി കത്തിൽ ചൂണ്ടിക്കാട്ടി.
ഏപ്രില്‍ 13നു ശേഷം ഏപ്രിൽ 18നാണ് കോവിഡ് കണക്കുകൾ കേരളം പുതുക്കിയത്. രാജ്യത്ത് കോവിഡ് കേസുകളില്‍ തിങ്കളാഴ്ച 90 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കേരളം അഞ്ചുദിവസത്തെ കണക്ക് തിങ്കളാഴ്ച പുതുക്കിയതാണ് ഈ പ്രശ്‌നമുണ്ടാകാന്‍ കാരണം.
അഞ്ചുദിവസത്തെ കണക്ക് ഒറ്റയടിക്ക് ഒരുദിവസം പുതുക്കി അറിയിക്കുമ്പോള്‍ അത് ഒരു ദിവസത്തെ വര്‍ധനയായി കാണിക്കേണ്ടി വരുന്ന സാഹചര്യമാണ് ഉണ്ടാവുക. ഇത് ഒഴിവാക്കണമെന്നും കേന്ദ്രം കത്തിൽ ആവശ്യപ്പെട്ടു. കോവിഡ് കേസുകളും മരണങ്ങളും കുറഞ്ഞുവരുന്നതായി ചൂണ്ടിക്കാട്ടിയാണ് കേരളം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് നിർത്തിവെച്ചത്.
തിങ്കളാഴ്ച രാജ്യത്ത് 2181 പുതിയ കോവിഡ് കേസുകളും 214 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 940 കേസുകളും 213 മരണങ്ങളും കേരളത്തിന്‍റെ കണക്കിൽപ്പെട്ടതാണ്. ഡൽഹിയിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത രണ്ടാമത്തെ സംസ്ഥാനം. 517 കേസുകൾ. കേസുകൾ നിയന്ത്രണവിധേയമായ ഡൽഹി, ഹരിയാന, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ പുതിയ രോഗികളുടെ എണ്ണത്തിൽ വർധനവുണ്ടായത് ആശങ്കക്കിടയാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.