ന്യൂഡൽഹി: ട്രൈബ്യൂണൽ ഭേദഗതി നിയമം സ്േറ്റ ചെയ്യുമെന്ന സുപ്രീംകോടതിയുടെ ഭീഷണിക്ക് മുന്നിൽ വഴങ്ങിയ കേന്ദ്രസർക്കാർ നാഷനൽ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണൽ (എൻ.സി.എൽ.എ.ടി) ആക്ടിങ് അധ്യക്ഷൻ ജസ്റ്റിസ് എം. വേണുഗോപാലിനെ നിമിഷങ്ങൾക്കകം മാറ്റി. എൻ.സി.എൽ.എ.ടി അധ്യക്ഷൻ ജസ്റ്റിസ് അശോക് ഇഖ്ബാൽ സിങ് ചീമയെ പിരിച്ചുവിട്ട നടപടി റദ്ദാക്കി തൽസ്ഥാനത്ത് പുനഃസ്ഥാപിച്ചതായി അറ്റോണി ജനറൽ കെ.കെ. വേണുഗോപാൽ കോടതിയെ അറിയിക്കുകയായിരുന്നു. തുടർന്ന് അറ്റോണി ജനറൽ പ്രശ്നം പരിഹരിച്ചെന്ന് പറഞ്ഞ് ചീഫ് ജസ്റ്റിസ് എൻ.വി. രമണ സ്റ്റേ ഭീഷണിയിൽനിന്ന് പിന്മാറുകയും ചെയ്തു.
സുപ്രീംകോടതി ജഡ്ജിമാരടങ്ങുന്ന സെലക്ട് കമ്മിറ്റി തയാറാക്കിയ പട്ടിക പരിഗണിക്കാതെ തങ്ങൾക്ക് വേണ്ടപ്പെട്ടവരെ മാത്രം വെച്ച് ട്രൈബ്യൂണലുകളിലെ ഒഴിവുകൾ നികത്തിയതിനെ ബുധനാഴ്ച സുപ്രീംകോടതി അതിരൂക്ഷമായി വിമർശിച്ചിരുന്നു. അതിനിടയിലാണ് നാഷനൽ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണൽ അധ്യക്ഷ പദവിയിൽനിന്ന് ഇൗ മാസം 20ന് വിരമിക്കാനിരിക്കുന്ന ജസ്റ്റിസ് അശോക് ഇഖ്ബാൽ സിങ് ചീമയെ 10 ദിവസം മുെമ്പ പിരിച്ചുവിട്ടതിനെതിരായ ഹരജി സുപ്രീംകോടതി പരിഗണിച്ചത്. നിയമന ഉത്തരവ് പ്രകാരം ഇൗമാസം 20ന് വിരമിക്കേണ്ടിയിരുന്ന തന്നെ 10ന് തന്നെ സർവിസിൽനിന്ന് പുറത്താക്കിയതുമൂലം വിധിപറയാൻ മാറ്റിവെച്ച അഞ്ച് കേസുകളിൽ തുടർനടപടിക്ക് കഴിഞ്ഞില്ലെന്ന് ജസ്റ്റിസ് ചീമ ബോധിപ്പിച്ചു. എന്നാൽ, പാർലമെൻറ് ഇൗയിടെ പാസാക്കിയ ട്രൈബ്യൂണൽ ഭേദഗതി നിയമപ്രകാരം കാലാവധി തീരും മുെമ്പ അധ്യക്ഷനെ പുറത്താക്കാനുള്ള അധികാരം കേന്ദ്രസർക്കാറിന് ഉണ്ടെന്ന് എ.ജി കെ.കെ. േവണുഗോപാൽ വാദിച്ചു.
ജസ്റ്റിസ് ചീമക്ക് റിട്ടയർമെൻറ് ആനുകൂല്യങ്ങൾ നഷ്ടപ്പെടാത്ത തരത്തിൽ ഇൗ മാസം 20വരെ സേവനം തുടരുന്നതായി കണക്കാക്കാമെന്നും എ.ജി കൂട്ടിച്ചേർത്തു.
അത് പറ്റില്ലെന്നും അഞ്ച് കേസുകളിൽ വിധി പറയാനുള്ളതിനാൽ എല്ലാ അധികാരങ്ങളോടും കൂടി തന്നെ ജസ്റ്റിസ് ചീമ ട്രൈബ്യൂണൽ അധ്യക്ഷനായി സെപ്റ്റംബർ 20വരെ തുടരണമെന്ന് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. അല്ലെങ്കിൽ, സ്വന്തംനിലക്ക് ട്രൈബ്യൂണൽ നിയമം സ്റ്റേ ചെയ്യുമെന്നും ചീഫ് ജസ്റ്റിസ് മുന്നറിയിപ്പ് നൽകി. സുപ്രീംകോടതി റദ്ദാക്കിയ വ്യവസ്ഥകൾ ചേർത്തുണ്ടാക്കിയ െട്രെബ്യൂണൽ നിയമത്തിൽ നേരത്തെതന്നെ അമർഷം പ്രകടിപ്പിച്ചിരുന്നതിനാൽ മുന്നറിയിപ്പ് എ.ജി ഗൗരവത്തിലെടുത്തു. സർക്കാറിെൻറ അഭിപ്രായം ആരാഞ്ഞുവരാനായി വാദം നിർത്തിവെക്കാൻ എ.ജി അഭ്യർഥിച്ചു. അരമണിക്കൂർ കഴിഞ്ഞ് തിരിച്ചെത്തിയ എ.ജി സുപ്രീംകോടതി പറഞ്ഞപോലെ ചെയ്യാമെന്നും ജസ്റ്റിസ് അശോക് ഇഖ്ബാൽ സിങ് ചീമയെ 20 വരെ ആക്ടിങ് ചെയർമാനാക്കിയെന്നും പകരം നിയമിച്ചയാേളാട് അവധിയിൽ പോകാൻ നിർദേശിച്ചെന്നും അറിയിക്കുകയായിരുന്നു.
എ.ജി പ്രശ്നം പരിഹരിച്ചെന്നും എല്ലാവർക്കും നന്ദിയെന്നും പറഞ്ഞ് ഹരജി സുപ്രീംകോടതി തീർപ്പാക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.