കാവേരി നദീജല തർക്കം; തമിഴ്നാട് മുഖ്യമന്ത്രി വിജയിയുമായുള്ള കൂടിക്കാഴ്ച മാറ്റിവെച്ച് ഡി.കെ ശിവകുമാർ

ബംഗളൂരു: കാവേരി ജലവിതരണവുമായി ബന്ധപ്പെട്ട കാവേരി വാട്ടർ മാനേജ്‌മെന്റ് അതോറിറ്റിയുടെ പുതിയ ഉത്തരവിനെത്തുടർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിയുമായി നടത്താനിരുന്ന കൂടിക്കാഴ്ച കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ മാറ്റിവെച്ചു. സംസ്ഥാനത്ത് നിലനിൽക്കുന്ന അശാന്തമായ അന്തരീക്ഷം ചർച്ചകൾക്ക് അനുകൂലമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനം.

തമിഴ്‌നാടിന് ദിവസേന 3500 ക്യുസെക്സ് ജലം തുറന്നുവിടണമെന്ന ഉത്തരവത്തിനെതിരെ കർണാടക നൽകിയ അപ്പീൽ കാവേരി വാട്ടർ മാനേജ്‌മെന്റ് അതോറിറ്റി തള്ളിയിരുന്നു. ഇതിനുപിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധങ്ങൾ ശക്തമായ സാഹചര്യത്തിലാണ് ഈ നിർണ്ണായക ചുവടുമാറ്റം.

പ്രതിഷേധങ്ങളും സുരക്ഷയും ശക്തമാക്കി കർണാടക അതോറിറ്റിയുടെ ഉത്തരവ് പുറത്തുവന്നതിനെ തുടർന്ന് കർണാടകയിൽ കർഷക സംഘടനകളും കന്നഡ അനുകൂല സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ക്രമസമാധാന നില ഉറപ്പാക്കുന്നതിന്റെ ഭാഗമായി ബംഗളൂരു ഉൾപ്പെടെയുള്ള വിവിധ പ്രദേശങ്ങളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി സർവ്വകക്ഷി യോഗം വിളിച്ചുചേർത്തിട്ടുണ്ടെന്നും നിയമവിദഗ്ധരുമായി ആലോചിച്ച ശേഷം അടുത്ത ഘട്ട നടപടികൾ സ്വീകരിക്കുമെന്നും ഡി.കെ. ശിവകുമാർ വ്യക്തമാക്കി.

വിവിധ വിഷയങ്ങൾ ചർച്ചചെയ്യുന്നതിനായി യോഗം ചേരണമെന്നാവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രിയുടെ ഓഫീസ് കർണാടകയെ സമീപിച്ചിരുന്നു. തൽഫലമായി ആഗസ്റ്റ് 3ന് യോഗം ചേരാൻ നിശ്ചയിച്ചിരുന്നു. എന്നാൽ കാവേരി നദീജല വിതരണവുമായി ബന്ധപ്പെട്ട് ഉയർന്ന പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ കൂടിക്കാഴ്ച മാറ്റിവെക്കാൻ തമിഴ്നാട് മുഖ്യമന്ത്രിയോട് അപേക്ഷിച്ചതായി ഡി.കെ ശിവകുമാർ പറഞ്ഞു. അതേസമയം ഞായറാഴ്ച കാവേരി നദീജല തർക്കം ചർച്ച ചെയ്യുന്നതിനും നദീജല പങ്കിടൽ ഉത്തരവിനോടുള്ള സംസ്ഥാനത്തിന്‍റെ പ്രതികരണം രൂപപ്പെടുത്തുന്നതിനുമായി കർണാടക സർക്കാർ ഒരു സർവകക്ഷി യോഗം വിളിച്ചുചേർത്തിട്ടുണ്ട്.

Tags:    
News Summary - Cauvery river water dispute, Tamil Nadu Chief Minister, Vijay, DK Shivakumar,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.