പ്രായം ഇരുപതുകളിൽ മാത്രം, കരിയർ അവസാനിച്ചെന്ന് കരുതി: ചൈന തന്റെ ഏജന്റുമാരെ പിടികൂടിയ ആ പഴയ ദൗത്യം ഓർത്തെടുത്ത് അജിത് ഡോവൽ
ന്യൂഡൽഹി: ചൈനീസ് അതിർത്തിക്കടുത്തുള്ള ഒരു ദൗത്യം പാളിയപ്പോൾ ഇരുപതുകളിൽ മാത്രം പ്രായമുണ്ടായിരുന്ന ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ രഹസ്യാന്വേഷണ രംഗത്ത് പുതിയൊരാളായിരുന്നു. ആ സംഭവം തന്‍റെ കരിയർ അവസാനിപ്പിക്കുമെന്ന് ഡോവൽ ഭയന്നിരുന്നു. എന്നാൽ പകരം, അന്ന് മുതൽ തനിക്കൊപ്പം കൂടെയുള്ള ഒരു ജീവിത പാഠമാണ് ആ അനുഭവം അദ്ദേഹത്തിന് നൽകിയത്.
ഐ.ഐ.ടി റൂർക്കിയുടെ ബിരുദദാന ചടങ്ങിൽ സംസാരിക്കവെയാണ് ഈ ധീരമായ ദൗത്യം അജിത് ഡോവൽ ഓർത്തെടുത്തത്. സിക്കിമിൽ രഹസ്യാന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥനായി താൻ ജോലി ചെയ്തിരുന്ന കാലത്താണ് സംഭവം നടന്നതെന്ന് ഡോവൽ പറഞ്ഞു. അതിർത്തി പ്രദേശങ്ങളിൽ നിരീക്ഷണം നടത്തുക, ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയുടെ (പി.എൽ.എ) നീക്കങ്ങളെയും പ്രവർത്തനങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക എന്നിവയായിരുന്നു അദ്ദേഹത്തിന്‍റെ ചുമതലകൾ.
"എനിക്ക് ഇരുപതുകളിൽ മാത്രമായിരുന്നു പ്രായം. സിക്കിമിൽ രഹസ്യാന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥനായാണ് ഞാൻ നിയമിതനായത്. ആ സമയത്ത് അത് ഇന്ത്യയുടെ ഭാഗമായിരുന്നില്ല. അത് ഇന്ത്യയുടെ ഭാഗമായിക്കൊണ്ടിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. ആ ലയന പ്രക്രിയയുടെ ഭാഗമായിരുന്നു ഞാൻ," ഡോവൽ പറഞ്ഞു.
മൂന്ന് നൂറ്റാണ്ടിലധികം നംഗ്യാൽ രാജവംശത്തിലെ ചോഗ്യാലുകൾ ഭരിച്ചിരുന്ന സ്വതന്ത്ര രാജ്യമായിരുന്നു ഒരു കാലത്ത് സിക്കിം. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം, 1950ൽ സിക്കിം ഇന്ത്യയുമായി ഒരു ഉടമ്പടി ഒപ്പുവെച്ചു, അതോടെ അതൊരു സംരക്ഷിത പ്രദേശമായി മാറി. സിക്കിമിന് സ്വയംഭരണാവകാശം അനുവദിച്ചുകൊണ്ട് അതിന്‍റെ പ്രതിരോധത്തിന്റെയും വിദേശകാര്യത്തിന്റെയും നിയന്ത്രണം ഇത് അടിസ്ഥാനപരമായി ഇന്ത്യക്ക് നൽകി. 1975ൽ സിക്കിം ഔദ്യോഗികമായി ഇന്ത്യയുടെ ഭാഗമായി. എന്നാൽ ഈ ലയനം ഇന്നും ഒരു രഹസ്യമായി തുടരുന്ന ഒന്നാണ്. രണ്ട് വർഷത്തിലേറെയായി രഹസ്യമായി നടത്തിയ ഒരു റോ ക്യാമ്പയിനാണ് ഈ ലയനത്തിന് പിന്നിലുണ്ടായിരുന്നത്.
ഈ ലയന കാലയളവിലാണ് ഡോവലിനെ ഹിമാലയൻ സംസ്ഥാനത്തേക്ക് അയച്ചത്. ഒരു ദൗത്യത്തിനിടയിൽ, രഹസ്യാന്വേഷണത്തിനായി താൻ ഒരു സംഘത്തെ അതിർത്തിയിലേക്ക് അയച്ചതായി ഡോവൽ ഓർത്തെടുത്തു. എട്ട് ദിവസത്തിനകം അവർ തിരിച്ചെത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, ആ സംഘത്തെക്കുറിച്ചൊരു വിവരവുമില്ലാതെ 15 ദിവസങ്ങൾ കടന്നുപോയി.
"ഒരു തൊഴിൽപരമായ കാര്യം എന്നതിലുപരി ഒരു മനുഷ്യനെന്ന നിലയിലും എനിക്ക് അതീവ ആശങ്കയുണ്ടാക്കിയ കാര്യമായിരുന്നു അത്. അവർ ജീവിച്ചിരിപ്പുണ്ടോ അതോ മരിച്ചോ, അവർക്ക് എന്ത് സംഭവിച്ചുവെന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു," ഡോവൽ പറഞ്ഞു. ഹിമപാതമോ മറ്റ് സ്വാഭാവിക ദുരന്തങ്ങളോ ഉണ്ടായതായി യാതൊരു റിപ്പോർട്ടും ഉണ്ടായിരുന്നില്ല.
പെട്ടെന്ന് ആസ്ഥാനത്തുനിന്ന് തനിക്ക് ഒരു കോൾ വന്നതായി ഡോവൽ ഓർത്തു. "നിങ്ങൾ കുറച്ചാളുകളെ അപ്പുറത്തേക്ക് അയച്ചിട്ടുണ്ടോ എന്ന് എന്‍റെ മേധാവി ചോദിച്ചു. എനിക്കറിയില്ല, അവർ വന്നുകൊണ്ടിരിക്കുന്നുണ്ടാകും എന്ന് ഞാൻ മറുപടി നൽകി," ഡോവൽ പറഞ്ഞു. എന്നാൽ തന്‍റെ സംഘത്തെ ചൈനീസ് സൈന്യം പിടികൂടിയെന്ന വിവരം ലഭിച്ചതോടെ തന്‍റെ ഏറ്റവും വലിയ ഭയം യാഥാർഥ്യമായെന്ന് ഡോവൽ ഓർക്കുന്നു.
ദിവസങ്ങൾക്ക് ശേഷം പിടിയിലായ ഇന്ത്യൻ ഏജന്റുമാർ വിട്ടയക്കപ്പെട്ടു. "അവർ പൂർണ്ണമായും തകർന്ന നിലയിലാണ് തിരിച്ചെത്തിയത്," ഡോവൽ ഓർത്തെടുത്തു. ഇരുപതുകളിൽ മാത്രം പ്രായമുള്ള ഡോവലിനെ സംബന്ധിച്ചിടത്തോളം ഈ സംഭവം വളരെ ഭയാനകവും മാനസികമായി തളർത്തുന്നതുമായിരുന്നു. ഒരു അന്വേഷണം ആരംഭിക്കുകയും തന്‍റെ കരിയർ അവസാനിച്ചതായി ഡോവൽ വിശ്വസിക്കുകയും ചെയ്തു.
ഒടുവിൽ ഡോവലിന് ക്ലീൻ ചിറ്റ് ലഭിച്ചു. ആസ്ഥാനത്ത് നിന്ന് തന്‍റെ സംഘത്തിന് നൽകിയ മാപ്പുകളിലും സ്കെച്ചുകളിലും പിഴവുകളുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തി. താനല്ല കുറ്റക്കാരനെന്ന് കണ്ടെത്തിയെങ്കിലും ആ അനുഭവം അദ്ദേഹത്തെ വല്ലാതെ ഉലയ്ക്കുകയും വിഷമിപ്പിക്കുകയും ചെയ്തു.
എന്നാൽ ഇന്റലിജൻസ് ബ്യൂറോയിൽ തന്നോടൊപ്പം ജോലി ചെയ്തിരുന്ന ഒരു ടിബറ്റൻ ഷെർപ്പ നൽകിയ ഒരു അപ്രതീക്ഷിത ഉപദേശം ആ പ്രതിസന്ധിയെ നേരിടാൻ അദ്ദേഹത്തെ സഹായിച്ചു. "യേ സബ് മാപ്പ്-റീഡിങ് കാ ചക്കർ ഹൈ (ഇതെല്ലാം മാപ്പുകൾ വായിക്കുന്നതിലെ പിഴവാണ്). ചിലർ മാപ്പ് ശരിയായി മനസ്സിലാക്കുന്നു, മറ്റു ചിലർക്കത് തെറ്റുന്നു," ഷെർപ്പ പറഞ്ഞതായി ഡോവൽ ഓർത്തെടുത്തു.
പേര് വെളിപ്പെടുത്തിയില്ലെങ്കിലും, മഞ്ഞുമൂടിയ മലനിരകളിൽ വർഷങ്ങളോളം യാത്ര ചെയ്ത അനുഭവപരിചയമുള്ള ആളായിരുന്നു ആ ഷെർപ്പ എന്ന് ഡോവൽ പറഞ്ഞു. തുടർന്ന് ഡോവൽ തന്‍റെ ജീവിതത്തിന് വഴികാട്ടിയെന്ന് വിശേഷിപ്പിച്ച മൂന്ന് തത്വങ്ങൾ ആ ഷെർപ്പ അദ്ദേഹത്തിന് നൽകി. ഒന്നാമതായി, നിങ്ങൾ എവിടെയാണെന്ന് അറിയുക, രണ്ടാമതായി, നിങ്ങൾ എവിടേക്കാണ് പോകേണ്ടതെന്ന് അറിയുക, മൂന്നാമതായി, അവിടെയെത്താനുള്ള വഴി അറിയുക. ഡോവലിനെ സംബന്ധിച്ചിടത്തോളം ഈ ഉപദേശം ജീവിതത്തെ നോക്കിക്കാണുന്നതിനുള്ള ഒരു വഴിയായി മാറി.
അതിനുശേഷം, ഇന്ത്യയിലെ ഏറ്റവും പ്രമുഖനും നിപുണനുമായ സ്പൈകളിൽ ഒരാളായി അജിത് ഡോവൽ ഉയർന്നു വന്നു. 2014 മുതൽ എൻ.എസ്.എ (ദേശീയ സുരക്ഷാ ഉപദേഷ്ടാവ്) എന്ന നിലയിൽ 2016 ലെ പാകിസ്ഥാനിലെ സർജിക്കൽ സ്ട്രൈക്ക്, 2019 ലെ ബാലകോട്ട് വ്യോമാക്രമണം, 2025 ലെ ഓപ്പറേഷൻ സിന്ദൂർ തുടങ്ങിയ സുപ്രധാന ദേശീയ സുരക്ഷാ ഓപ്പറേഷനുകളുടെ മുൻനിരയിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.