ഫരീദാബാദ്: ഹരിയാനയിലെ പോലീസ് സ്റ്റേഷനുകളിൽ നിന്ന് 29,000 ലിറ്റർ മദ്യം കാണാതായി. 25 വ്യത്യസ്ത പോലീസ് സ്റ്റേഷനുകളിൽ സൂക്ഷിച്ചിരിക്കുന്ന മദ്യമാണ് ഇത്തരത്തിൽ കാണാതായത്. പ്രാദേശികമായി നിർമിച്ച 50,000 ലിറ്റർ മദ്യവും 30,000 ലിറ്റർ വിദേശമദ്യവും 3,000 ക്യാൻ ബിയറുമാണ് 30 പൊലീസ് സ്റ്റേഷനുകളിലായി സൂക്ഷിച്ചിരുന്നത്. പിടിച്ചെടുത്ത മദ്യവുമായി ബന്ധപ്പെട്ട് 825 കേസുകളും പോലീസ് രജിസ്റ്റർ ചെയ്തിരുന്നു. 30 പോലീസ് സ്റ്റേഷനുകളിൽ 25 എണ്ണത്തിൽ നിന്നും മദ്യം കാണാതായതായാണ് ഹരിയാന പൊലീസ് പറയുന്നത്.
മദ്യം സൂക്ഷിച്ചത് 'മാൽഖാന'യിൽ
അടുത്തിടെ പിടിച്ചെടുത്ത മദ്യം പൊലീസ് സ്റ്റേഷനുകളിൽ 'മാൽഖാന' എന്ന് വിളിക്കുന്ന തെളിവ് സൂക്ഷിക്കുന്ന മുറികളിലാണ് വച്ചിരുന്നത്. കേസുകൾ വിചാരണ ആരംഭിച്ചിരുന്നില്ല. വിധി പ്രഖ്യാപിച്ച ശേഷം സാധാരണ പ്രോട്ടോക്കോൾ പ്രകാരം മദ്യം നശിപ്പിക്കുകയാണ് പതിവ്. എന്നാൽ മദ്യം നശിപ്പിക്കുന്നതിനുമുമ്പ് കാണാതായതായി ആജ് തക് റിപ്പോർട്ട് ചെയ്തു. കാണാതായ മദ്യത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് പോലീസുകാർ എലികളുടെ മേൽ 'കുറ്റം ചുമത്തി' രംഗശത്തത്തിയത്. സ്റ്റോർ റൂമുകളിൽ സൂക്ഷിച്ചിരിക്കുന്ന മദ്യം എലികൾ കുടിച്ചുവെന്നാണ് പൊലീസ് ഭാഷ്യം.
പ്രാദേശികമായി നിർമിച്ച വാറ്റ് ചാരായം പ്ലാസ്റ്റിക് കുപ്പികളിലാണ് സൂക്ഷിച്ചിരുന്നത്. പോലീസ് സ്റ്റേഷനുകളിൽ സൂക്ഷിക്കുമ്പോൾ ഇവ ഡ്രമ്മുകളിലേക്ക് മാറ്റുകളയാണ് ചെയ്യുന്നത്. അതേസമയം വിദേശ മദ്യം ഗ്ലാസ് ബോട്ടിലുകളിലാണ് സൂക്ഷിക്കുന്നത്. ഇവ എങ്ങിനെ എലി കുടിക്കുമെന്ന ചോദ്യത്തിന് ഇനിയും ഉത്തരം ലഭിച്ചിട്ടില്ല. സംഭവത്തിൽ ഹരിയാന സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.