ന്യൂഡൽഹി: നിയമസഭ ഉപതെരഞ്ഞെടുപ്പ് നടന്ന ഉത്തർപ്രദേശിലെ മിൽകിപൂരിൽ ബി.ജെ.പിയുടേയും ഇറോഡിൽ ഡി.എം.കെയുടേയും സ്ഥാനാർഥികൾ ലീഡ് ചെയ്യുന്നു.
ഈറോഡ് ഈസ്റ്റ് നിയമസഭ മണ്ഡലത്തിൽ പാർട്ടി പ്രചാരണ വിഭാഗം ജോയിന്‍റ് സെക്രട്ടറി വി.സി. ചന്ദ്രകുമാർ ആണ് ഡി.എം.കെ സ്ഥാനാർഥി. തെരഞ്ഞെടുപ്പിൽ മുഖ്യ പ്രതിപക്ഷ കക്ഷിയായ അണ്ണാ ഡി.എം.കെ സ്ഥാനാർഥിയെ നിർത്തിയിട്ടില്ല. എന്നാൽ, നാം തമിഴർ കച്ചിയുടെ (എൻ.ടി.കെ) എം.കെ. സീതാലക്ഷ്മി മത്സര രംഗത്തുണ്ട്.
അടുത്ത വർഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നതിനാലും ഭരണകക്ഷിയായ ഡി.എം.കെ തെരഞ്ഞെടുപ്പിൽ അധികാരം ദുരുപയോഗിക്കുമെന്ന് ആരോപിച്ചുമായിരുന്നു അണ്ണാ ഡി.എം.കെ ബഹിഷ്കരണം. സീമാന്റെ നാം തമിഴർ പാർട്ടി മത്സരിക്കുന്നുണ്ട്.
മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ഇ.വി.കെ.എസ്. ഇളങ്കോവൻ അന്തരിച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. കോൺഗ്രസ് സിറ്റിങ് സീറ്റ് ഡി.എം.കെ ഏറ്റെടുക്കുകയായിരുന്നു. 14 വർഷം ഇളങ്കോവൻ ആയിരുന്നു ഈറോഡിലെ എം.എൽ.എ.
2011-16 കാലയളവിൽ ഇതേ മണ്ഡലത്തിൽ നിന്ന് വി.സി. ചന്ദ്രകുമാർ എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അന്തരിച്ച ഡി.എം.ഡി.കെ സ്ഥാപക നേതാവ് വിജയ്കാന്തിന്റെ വിശ്വസ്തനായിരുന്ന ചന്ദ്രകുമാർ പിന്നീട് ഡി.എം.കെയിൽ ചേരുകയായിരുന്നു.
സമാജ് വാദി പാർട്ടിയും ബി.ജെ.പിയും തമ്മിൽ അഭിമാന പോരാട്ടമാണ് മിൽകിപൂരിൽ നടക്കുന്നത്. എസ്.പിക്ക് വേണ്ടി അജിത് പ്രസാദും ബി.ജെ.പിക്ക് വേണ്ടി ചന്ദ്രഭാനു പാസ്വാനുമാണ് സ്ഥാനാർഥികൾ. 2022 നിയമസഭ തെരഞ്ഞെടുപ്പിൽ അയോധ്യ ജില്ലയിൽ ബി.ജെ.പി പരാജയപ്പെട്ട ഏക സീറ്റാണ് മിൽകിപൂർ.
രാമക്ഷേത്രം നിലനിൽക്കുന്ന അയോധ്യ (ഫൈസാബാദ്) ലോക്സഭ സീറ്റിൽ എസ്.പിയുടെ അവദേശ് പ്രസാദ് വിജയിച്ചതിനെ തുടർന്നാണ് മിൽകിപൂരിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. 2022ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി എം.എൽ.എ ഗോരഖ്നാഥിനെയാണ് അവദേശ് പ്രസാദ് പരാജയപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.