ബങ്കിപൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിനിടെ പോളിങ് സ്റ്റേഷനിൽ സുരക്ഷാ ഉദ്യോഗസ്ഥർ

ഉപതെരഞ്ഞെടുപ്പ്; ബങ്കിപൂർ, ദാതിയ, മഞ്ചൽപൂർ മണ്ഡലങ്ങളിൽ വോട്ടെണ്ണൽ ഇന്ന്

ന്യൂഡൽഹി: ബിഹാറിലെ ബങ്കിപൂർ, മധ്യപ്രദേശിലെ ദാതിയ, ഗുജറാത്തിലെ മഞ്ചൽപൂർ നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന് നടക്കും. രാവിലെ എട്ട് മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും.

ബിഹാറിലെ ബങ്കിപൂർ മണ്ഡലത്തിലാണ് ഏറ്റവും വലിയ രാഷ്ട്രീയ പോരാട്ടം നടക്കുന്നത്. ബി.ജെ.പി ദേശീയ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് നിതിൻ നബിൻ എം.എൽ.എ സ്ഥാനം രാജിവെച്ചതോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ജന്‍ സുരാജ് നേതാവ് പ്രശാന്ത് കിഷോറിന്റെ ആദ്യ തെ​രഞ്ഞെടുപ്പ് മത്സരം കൂടിയായതോടെ മണ്ഡലം ദേശീയ ശ്രദ്ധ നേടുകയായിരുന്നു. ബി.ജെ.പി സ്ഥാനാർഥിയായി നീരജ് കുമാര്‍ സിന്‍ഹയാണ് ഇവിടെ ജനവിധി തേടുന്നത്. ഉപതിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ 34 ശതമാനത്തിലധികം വോട്ടർമാരുടെ പോളിങ് കുറവാണ് ഇവിടെ രേഖപ്പെടുത്തിയത്.

മധ്യപ്രദേശിലെ ദാതിയ മണ്ഡലത്തിൽ ബി.ജെ.പിക്കും കോൺഗ്രസിനും അഭിമാന പോരാട്ടമാണ് ഈ തെരഞ്ഞെടുപ്പ്. മധ്യപ്രദേശിലെ ദാതിയ മണ്ഡലത്തില്‍ കോണ്‍ഗ്രസ് എം.എല്‍.എ രാജേന്ദ്ര ഭാരതി ബാങ്ക് തട്ടിപ്പ് കേസില്‍ ശിക്ഷിക്കപ്പെട്ട് അയോഗ്യനായതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ബി.ജെ.പിയുടെ അശുതോഷ് തിവാരിയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് കുന്‍വര്‍ ഘനശ്യം സിങ്ങും തമ്മിലാണ് ഇവിടെ പ്രധാന പോരാട്ടം. 2023ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട മുൻ സംസ്ഥാന ആഭ്യന്തരമന്ത്രി നരോത്തം മിശ്രക്ക് പകരമായാണ് അശുതോഷ് തിവാരിയെ ബി.ജെ.പി രംഗത്തിറക്കിയത്.

ബി.ജെ.പി എം.എല്‍.എ യോഗേഷ് പട്ടേലിന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഗുജറാത്തിലെ മഞ്ചല്‍പൂരില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ജൂലൈ 30നാണ് മൂന്ന് മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടന്നത്. കർശന സുരക്ഷാ ക്രമീകരണങ്ങളോടെയായിരുന്നു പോളിങ്. വോട്ടെണ്ണലിനും സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു.

ബങ്കിപൂരിനെപ്പോലെ മഞ്ചൽപൂർ നിയമസഭാ മണ്ഡലത്തിലും വളരെ കുറഞ്ഞ പോളിങ് മാത്രമാണ് രേഖപ്പെടുത്തിയത്. വോട്ടർമാരിൽ 37.5 ശതമാനം പേർ മാത്രമാണ് ഇവിടെ വോട്ട് ചെയ്യാൻ എത്തിയത്. ദാതിയ നിയമസഭാ മണ്ഡലത്തിൽ 71.44 ശതമാനം പോളിങ് രേഖപ്പെടുത്തി.

Tags:    
News Summary - ഉപതിരഞ്ഞെടുപ്പ് | ബങ്കിപൂർ ദാതിയ മഞ്ചൽപൂർ മണ്ഡലങ്ങളിൽ വോട്ടെണ്ണൽ ഇന്ന്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.