വന്ദേഭാരത് ട്രെയിനിന്‍റെ മുൻഭാഗം തകർന്ന സംഭവം: കന്നുകാലി ഉടമകൾക്കെതിരെ കേസ്

അഹമ്മദാബാദ്: പോത്തുകളെ ഇടിച്ച് വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന്‍റെ മുൻഭാഗം തകർന്ന സംഭവത്തില്‍ ഉടമകൾക്കെതിരെ കേസെടുത്തു. റെയില്‍വേ ട്രാക്കിലുണ്ടായിരുന്ന പോത്തുകളെ ഇടിച്ച് ഇന്നലെയാണ് മുംബൈ - ഗാന്ധിനഗര്‍ വന്ദേമാരത് ട്രെയിനിന്‍റെ മുന്‍ഭാഗം തകര്‍ന്നത്. സംഭവത്തില്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് (ആര്‍.പി.എഫ്) കേസെടുത്തിട്ടുണ്ട്.

അഹമ്മദാബാദിലെ വത്വ, മണിനഗർ റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ ഇന്നലെ രാവിലെ 11.15നാണ് അപകടമുണ്ടായത്. റെയില്‍വേ ട്രാക്കിലിറങ്ങിയ പോത്തുകളുടെ ഉടമകൾക്കെതിരെ ആർ.പി.എഫ് എഫ്.ഐ.ആർ ഫയൽ ചെയ്തെന്ന് അഹമ്മദാബാദ് ഡിവിഷനിലെ ഉദ്യോഗസ്ഥന്‍ ജിതേന്ദ്ര കുമാർ ജയന്ത് പറഞ്ഞു. എന്നാൽ പോത്തുകളുടെ ഉടമകളെ കണ്ടെത്താൻ റെയിൽവേ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും അതിനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റെയിൽവേയുടെ ഏതെങ്കിലും ഭാഗത്തേക്ക് അനധികൃതമായി പ്രവേശിക്കുന്നത് തടയുന്ന 1989ലെ റെയിൽവേ ആക്‌ട് സെക്ഷൻ 147 പ്രകാരമാണ് എഫ്‌.ഐ.ആർ ഫയൽ ചെയ്തത്.

അപകടത്തില്‍ നാല് പോത്തുകള്‍ ചത്തു. കന്നുകാലികളെ റെയില്‍വേ പാളത്തിന് സമീപം അശ്രദ്ധമായി അഴിച്ചുവിടരുതെന്ന് അപകടത്തിന് പിന്നാലെ പ്രദേശവാസികള്‍ക്ക് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അപകടത്തിൽ പെട്ട് ട്രെയിനിനുണ്ടായ കേടുപാടുകള്‍ ഇതിനോടകം പരിഹരിച്ചതായി അധികൃതർ അറിയിച്ചു.

Tags:    
News Summary - Buffalo Owners Charged After Cattle Hit Damages Train In Gujarat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.