ന്യൂഡൽഹി: പക്ഷാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മുൻ കോൺഗ്രസ് നേതാവും യു.പി, ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയുമായ എൻ.ഡി. തിവാരിയുടെ നില ഗുരുതരം. സാകേത് മാക്സ് ഹോസ്പിറ്റലിലെ തീവ്രപരിചരണ വിഭാഗത്തിലാണ് 91കാരനായ തിവാരിയെ പ്രവേശിപ്പിച്ചിട്ടുള്ളത്.
ആരോഗ്യനില ഗുരുതരമായ തിവാരി മെഡിക്കൽ സംഘത്തിന്‍റെ നിരീക്ഷണത്തിലാണെന്ന് ഡോക്ടർമാർ അറിയിച്ചു. രാവിലെ വീട്ടിൽ ചായ കുടിക്കുന്നതിനിടെയാണ് തിവാരി അബോധാവസ്ഥയിലായതെന്ന് മകൻ രോഹിത് ശേഖർ മാധ്യമങ്ങളോട് പറഞ്ഞു.
കോൺഗ്രസിന്‍റെ മുതിർന്ന നേതാവായിരുന്ന തിവാരി 1976ൽ യു.പിയും 2002ൽ ഉത്തരാഖണ്ഡിലും മുഖ്യമന്ത്രിപദവും 2007-2009 വരെ ആന്ധ്രപ്രദേശ് ഗവർണർ പദവിയും വഹിച്ചിരുന്നു.
1990കളിൽ പ്രധാനമന്ത്രിയാകാൻ വരെ സാധ്യത കൽപ്പിച്ചിരുന്ന തിവാരി '94ൽ കോൺഗ്രസ് വിട്ട് അർജുൻ സിങ്ങുമായി ചേർന്ന് കോൺഗ്രസ് (തിവാരി) എന്ന പുതിയ പാർട്ടി രൂപീകരിച്ചിരുന്നു. പിന്നീട് സോണിയ ഗാന്ധിയെ അധ്യക്ഷയായി അംഗീകരിച്ച് കോൺഗ്രസിലേക്ക് തന്നെ തിരിച്ചു വരികയായിരുന്നു.
തിവാരിയും മകൻ രോഹിത് ശേഖറും അടുത്ത കാലത്ത് ബി.ജെ.പിയിൽ ചേർന്നിരുന്നു. അടുത്ത തെരഞ്ഞെടുപ്പിൽ ഉത്തരാഖണ്ഡിലെ ബ്രാഹ്മണ വോട്ടുകൾ ലക്ഷ്യം വച്ചായിരുന്നു ബി.ജെ.പി പ്രവേശനം. ആറു വർഷത്തെ നിയമ യുദ്ധത്തിനു ശേഷം മൂന്നു വർഷം മുമ്പാണ് രോഹിതിനെ മകനായി തിവാരി അംഗീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.