അജിത് ഡോവൽ, മെഹബൂബ മുഫ്തി
ന്യൂഡൽഹി: രാജ്യത്തെ സംരക്ഷിക്കേണ്ട ചുമതലയുള്ള ദേശീയ സുരക്ഷ ഉപദേഷ്ടാവ് (എൻ.എസ്.എ) അജിത് ഡോവൽ സാമുദായിക വിദ്വേഷത്തിന്റെ പ്രത്യയശാസ്ത്രത്തിൽ ചേരാൻ തീരുമാനിച്ച് ‘ഡോഗ് വിസിൽ’ നടത്തുന്നത് നിർഭാഗ്യകരമാണെന്ന് പി.ഡി.പി പ്രസിഡന്റും മുൻ ജമ്മു -കശ്മീർ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി. നൂറ്റാണ്ടുകൾ പഴക്കമുള്ള സംഭവങ്ങൾക്ക് പ്രതികാരം ചെയ്യണമെന്ന് കേരള കേഡറിലെ റിട്ട. ഐ.പി.എസ് ഓഫിസറായ അജിത് ഡോവൽ ആവശ്യപ്പെട്ടത് ‘ഡോഗ് വിസിൽ’ ആണെന്ന് മെഹബൂബ മുഫ്തി വിമർശിച്ചു.
ആക്രമണങ്ങളുടെയും കീഴടങ്ങലിന്റെയും വേദനാജനകമായ ചരിത്രത്തിന് പ്രതികാരം ചെയ്യാൻ ഇന്ത്യ അതിർത്തികളിൽ മാത്രമല്ല, സാമ്പത്തികമായി ഉൾപ്പെടെ മറ്റെല്ലാ രീതിയിലും സ്വയം ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന ഡൽഹിയിൽ നടന്ന ‘വിക്സിത് ഭാരത് യങ് ലീഡേഴ്സ് ഡയലോഗി’ന്റെ ഉദ്ഘാടന ചടങ്ങിലെ ഡോവലിന്റെ പ്രസ്താവനക്കെതിരെയാണ് മെഹബൂബ സമൂഹ മാധ്യമമായ ‘എക്സി’ലൂടെ രംഗത്തുവന്നത്.
നൂറ്റാണ്ടുകൾ പഴക്കമുള്ള സംഭവങ്ങളിൽ 21-ാം നൂറ്റാണ്ടിൽ പ്രതികാരത്തിനായി ആഹ്വാനം ചെയ്യുന്നത് ഒരു ‘ഡോഗ് വിസിൽ’ മാത്രമാണ്. ഒരു ന്യൂനപക്ഷ സമുദായത്തെ ലക്ഷ്യമിടുന്നതിന് ദരിദ്രരും വിദ്യാഭ്യാസമില്ലാത്തവരുമായ യുവാക്കളെയാണ് ഇതിലൂടെ പ്രേരിപ്പിക്കുന്നതെന്നും അവർ പറഞ്ഞു. ആഭ്യന്തരവും ബാഹ്യവുമായ നികൃഷ്ടമായ രൂപകൽപനകളിൽനിന്ന് രാജ്യത്തെ സംരക്ഷിക്കേണ്ട ഡോവലിനെപ്പോലുള്ള ഉന്നത ഉദ്യോഗസ്ഥൻ സാമുദായിക വിദ്വേഷത്തിന്റെ പ്രത്യയശാസ്ത്രം തെരഞ്ഞെടുക്കുന്നത് അങ്ങേയറ്റം നിർഭാഗ്യകരമാണെന്നും മെഹബൂബ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.