മുംബൈ: ഹിജാബ് ധരിച്ച സ്ത്രീ ഒരുനാൾ ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്ന് എ.ഐ.എം.ഐ.എം തലവൻ അസദുദ്ദീൻ ഉവൈസി. എല്ലാ വിഭാഗങ്ങളിൽ നിന്നുള്ള ജനങ്ങൾക്കും തുല്യപരിഗണന നൽകുന്നതാണ് ഇന്ത്യയുടെ ഭരണഘടനയെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താനിലേത് പോലെ ഒരു മതത്തിൽ നിന്നുള്ളയാൾക്ക് മാത്രമേ ഭരണഘടന പദവികൾ വഹിക്കാൻ കഴിയുയെന്ന സാഹചര്യമല്ല ഇന്ത്യയിലുള്ളതെന്നും ഉവൈസി പറഞ്ഞു.
മഹാരാഷ്ട്രയിലെ സോളാപൂരിൽ ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു ഉവൈസിയുടെ പരാമർശം. പാകിസ്താൻ ഭരണഘടനപ്രകാരം ഒരു പ്രത്യേക മതത്തിൽ നിന്നുള്ളയാൾക്ക് മാത്രമേ പ്രധാനമന്ത്രിയോ പ്രസിഡന്റോ ആവാൻ സാധിക്കു. എന്നാൽ, അംബേദ്ക്കർ എഴുതിയ ഇന്ത്യയുടെ ഭരണഘടന പ്രകാരം ഏത് വിഭാഗത്തിൽ നിന്നുള്ളയാൾക്കും രാജ്യത്തിന്റെ പ്രധാനമന്ത്രിയാവാം. ഒരു നാൾ ഹിജാബ് ധരിച്ച ഇന്ത്യയുടെ മകൾ പ്രധാനമന്ത്രിയാവുമെന്ന് ഉവൈസി പറഞ്ഞു.
അതേസമയം, അസദുദ്ദീൻ ഉവൈസിയുടെ പ്രസ്താവനക്കെതിരെ ബി.ജെ.പി രംഗത്തെത്തി. പാർട്ടി എം.പിയായ അനിൽ ബോണ്ടെയാണ് വിമർശനം ഉന്നയിച്ചത്. ഉത്തരവാദിത്തമില്ലാത്ത പ്രസ്താവനയാണ് ഉവൈസി നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. മുസ്‍ലിം വനിതകൾക്ക് ഹിജാബ് ധരിക്കാൻ ആഗ്രഹമില്ല. ഇറാനിൽ ഹിജാബിനെതിരായ പ്രതിഷേധമാണ് നടക്കുന്നതെന്നും ബി.ജെ.പി എം.പി പറഞ്ഞു.
എൻ.സി.പിയുടെ പ്രഫൂൽ പട്ടേലും ഉവൈസിയുടെ പ്രസ്താവനക്കെതിരെ രംഗത്തെത്തി. തെരഞ്ഞെടുപ്പ് നേട്ടത്തിന് വേണ്ടിയാണ് ഉവൈസി ഇത്തരം പ്രതികരണങ്ങൾ നടത്തുന്നതെന്ന് പട്ടേൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.