ഭീമ കൊറെഗാവ്: സുധ ഭരദ്വാജിെൻറ ജാമ്യാപേക്ഷ വെള്ളിയാഴ്ചത്തേക്ക് മാറ്റി

മുംബൈ: ആദിവാസി അവകാശ പ്രവർത്തക അഡ്വ. സുധ ഭരദ്വാജിെൻറ ജാമ്യാപേക്ഷ ബോംബെ ഹൈകോടതി വെള്ളിയാഴ്ച പരിഗണിക്കും. പൂനെയിലെ ഭീമ കൊറെഗാവ് അക്രമത്തിൽ പങ്കുണ്ടെന്നാരോപിച്ചാണ് 2018 ആഗസ്റ്റിൽ ഇവരെ അറസ്റ്റ് ചെയ്തത്. എൽഗാർ പരിഷത്ത് നേതാവ് കൂടിയായ സുധക്കെതിരെ പിന്നീട് യു.എ.പി.എ ചുമത്തിയിരുന്നു.  

ജയിലിൽ കൊറോണ വൈറസ് പടരാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ നൽകിയത്. 58കാരിയായ ഇവരെ പാർപ്പിച്ച ബൈക്കുള വനിത ജയിലിൽ ഒരു തടവുകാരിക്ക് കോവിഡ് -19 സ്ഥിരീകരിച്ചിരുന്നു. മേയ് 29 ന് എൻ.ഐ.എ കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്. 

ജസ്റ്റിസ് എസ്.എസ്. ഷിൻഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ചൊവ്വാഴ്ച കേസ് പരിഗണിക്കേണ്ടതായിരുന്നു. എന്നാൽ, എൻ.‌ഐ‌.എക്ക് അപേക്ഷയുടെ പകർപ്പ് ലഭ്യമായില്ലെന്നറിയിച്ചതിനെ തുടർന്നാണ് മാറ്റിവെച്ചത്. പ്രമേഹവും രക്ത സമ്മർദവും ബാധിച്ച തെൻറ ആേരാഗ്യനില അപകടത്തിലാണെന്നും ജയിലിൽ സാമൂഹിക അകലം പാലിക്കുന്നത് അസാധ്യമാണെന്നും സുധ കോടതിയെ അറിയിച്ചിരുന്നു.  

2017 ഡിസംബർ 31ന് പൂനെയിൽ നടന്ന എൽഗാർ പരിഷത്ത് സമ്മേളനം അടുത്ത ദിവസം നടന്ന അക്രമത്തിന് ഹേതുവായെന്നാരോപിച്ചാണ് സുധ ഉൾപ്പെടെയുള്ള ആക്ടിവിസ്റ്റുകൾ അറസ്റ്റിലായത്. വിപ്ലവ കവിവരവര റാവു, ആക്ടിവിസ്‌റ്റുകളായ അരുൺ ഫെരേര, വെർണൻ ഗോൺസാൽവസ്, ഗൗതം നവ്‌ലഖ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ. ഇവരെ പാർപ്പിച്ച തടവറകളും ശോചനീയമാണെന്ന് സാമൂഹ്യപ്രവർത്തകർ ആരോപിച്ചിരുന്നു.

ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സർക്കാർ ആക്ടിവിസ്റ്റുകൾക്കെതിരായ കേസ് പിൻവലിക്കാൻ തീരുമാനിച്ചതായിരുന്നു. എന്നാൽ, ഇതിനിടെ കേന്ദ്ര സർക്കാർ ഇടപെട്ട് കേസ് എൻ.ഐ.എക്ക് കൈമാറി.  2020 ജനുവരി 24 നാണ് എൻ‌.ഐ.എ അന്വേഷണം ഏറ്റെടുത്തത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.