പ്രതീകാത്മക ചിത്രം
കശ്മീർ: തിങ്കളാഴ്ച പാരാ കമാൻഡോകളുമായുള്ള ബന്ധം സൈന്യത്തിന് നഷ്ടപ്പെട്ടിരുന്നു അവർക്കായി തിരച്ചിൽ നടത്തുകയായിരുന്നുദക്ഷിണ കശ്മീരിൽ തീവ്രവാദി അന്വേഷണ പ്രവർത്തനങ്ങളുമായി പോയ രണ്ട് സൈനികരെ തിങ്കളാഴ്ച മുതൽ കാണാതായിരുന്നു. ദക്ഷിണ കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ കൊക്കർനാഗിലെ വനങ്ങളിൽ നിന്ന് വ്യാഴാഴ്ച കാണാതായ സൈനികരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. മറ്റേ സൈനികനുവേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. രണ്ട് സൈനികരും പ്രത്യേക പാരാട്രൂപ്പ് യൂനിറ്റ് അംഗങ്ങളാണ്.
കൊക്കർനാഗിലെ ഗഡോളിലെ കൊടുംകാട്ടിൽ നിന്നാണ് പാരാട്രൂപ്പറുടെ മൃതദേഹം കണ്ടെത്തിയത്. കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് വനമേഖലയിലെ താപനിലയിലുണ്ടായ കുത്തനെയുള്ള ഇടിവ് കാരണം സൈനികൻ ഹൈപ്പോതെർമിയ (ശരീരോഷ്മാവ് കുത്തനെ കുറയുന്ന അവസ്ഥ) ബാധിച്ച് മരിച്ചിരിക്കാമെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി വൃത്തങ്ങൾ അറിയിച്ചു. രണ്ടാമത്തെ പാരാട്രൂപ്പറിനായി സൈനിക സംഘങ്ങൾ തിരച്ചിൽ നടത്തുകയാണ്. പ്രദേശത്ത് സൈനികർ തിരച്ചിൽ നടത്തുകയാണ്. തണുപ്പും മഞ്ഞുവീഴ്ചയും തിരച്ചിലിനെ ബാധിക്കുന്നില്ലെന്ന് വൃത്തങ്ങൾ അറിയിച്ചു.
അനന്ത്‌നാഗ് ജില്ലയിലെ കൊക്കർനാഗിലെ ഗഡോൾ വനങ്ങളിൽ തീവ്രവാദികൾക്കായി നടന്ന തിരച്ചിൽ പ്രവർത്തനത്തിന്റെ ഭാഗമായിരുന്നു രണ്ട് പാരാട്രൂപ്പർമാരും. ആഴമേറിയ മലയിടുക്കുകളും കുത്തനെയുള്ള ചരിവുകളുമുള്ള ഇടതൂർന്ന വനമാണ്. തിങ്കളാഴ്ച പ്രദേശത്ത് കനത്ത മഞ്ഞുവീഴ്ച ഉണ്ടായതായും ഉദ്യേഗസ്ഥർ പറഞ്ഞു.
ഗഡോൾ വനങ്ങളിൽ മുമ്പും ഭീകരരുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. 2023-ൽ, ആർമി കേണൽ മൻപ്രീത് സിങ്, മേജർ ആശിഷ് ഡോഞ്ചക്, ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഹുമയൂൺ മുസമ്മിൽ എന്നിവർ വനങ്ങളിൽ നടന്ന ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ചു. ജെയ്‌ഷെ, ലഷ്‌കർ-ഇ-തൊയ്യബ ഭീകരർ മുമ്പ് ഈ വനങ്ങളിൽ തങ്ങളുടെ താവളം സ്ഥാപിച്ചിരുന്നതായി പൊലീസ് വൃത്തങ്ങൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.