യു.പിയിൽ തെരുവിൽ മരിച്ചയാളുടെ മൃതദേഹം നീക്കിയത് മാലിന്യ വണ്ടിയിൽ

ലഖ്നോ: റോഡരികിൽ മരിച്ചയാളുടെ മൃതദേഹം കോവിഡ് ബാധിക്കുമെന്ന ഭയത്താൽ മാലിന്യ വണ്ടിയിൽ കയറ്റി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഉത്തർപ്രദേശ് തലസ്ഥാനമായ ലഖ്നോവിൽ നിന്നും 160 കിലോമീറ്റർ അകലെ ബൽറാംപൂർ ജില്ലയിലാണ് മനുഷ്യത്വരഹിതമായ സംഭവം അരങ്ങേറിയത്.

 മൂന്ന് മുനിസിപാലിറ്റി ജീവനക്കാര്‍ ചേര്‍ന്ന് തെരുവില്‍ മരിച്ചുകിടക്കുന്നയാളെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന വണ്ടിയിലേക്ക് കയറ്റുന്നതിെൻറ മൊബൈൽ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിച്ചത്. മൃതദേഹം നീക്കം ചെയ്യുന്നതിന് പൊലീസുകാർ മേൽനോട്ടം വഹിക്കുന്നതും വിഡിയോയിൽ കാണാം. വീഡിയോ പുറത്തുവന്നതിന് പിന്നാലെ നാല് വീതം പൊലീസുകാരേയും മുനിസിപാലിറ്റി ജീവനക്കാരേയും സസ്‌പെന്‍ഡ് ചെയ്തു.

പ്രദേശത്ത് ഒരു ആംബുലൻസ് പാർക്ക് ചെയ്തിരിക്കുന്നതും കാണാനാകും. എന്നാല്‍ ആംബുലന്‍സ് ജീവനക്കാര്‍ മരിച്ചയാള്‍ കോവിഡ് ബാധിതനാണെന്ന ഭയത്താൽ തൊടാനും മൃതദേഹം മാറ്റാനും തയാറായില്ല. തുടര്‍ന്നാണ് മാലിന്യം നീക്കം ചെയ്യുന്ന വണ്ടിയില്‍ മൃതദേഹം മാറ്റിയത്.

പ്രദേശത്തെ തദ്ദേശ സ്ഥാപനത്തിലെത്തിയ 42കാരനായ മുഹമ്മദ് അന്‍വര്‍ എന്ന ബല്‍റാംപൂര്‍ സ്വദേശി ഗേറ്റിനു മുന്നിൽ വെച്ച് കുഴഞ്ഞു വീഴുകയായിരുന്നു. ഇയാളുടെ അരികില്‍ ഒരു കുപ്പി വെള്ളവുമുണ്ടായിരുന്നു. മരണകാരണം വ്യക്തമല്ല. 

‘കോവിഡ് പകരുമെന്ന ഭയത്താലാണ് ആളുകൾ മനുഷ്യത്വരഹിതമായ ഇത്തരമൊരു പ്രവർത്തി ചെയ്തത്. പൊലീസിെൻറയും മുനിസിപാലിറ്റി ജീവനക്കാരുടെയും ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചു. കോവിഡ് ആണ് മരണകാരണമെങ്കില്‍ പോലും പി.പി.ഇ കിറ്റ് ധരിച്ച് മാനുഷിക പരിഗണനയില്‍ മൃതദേഹം കൈകാര്യം ചെയ്യാവുന്നതേയുള്ളൂ. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു കഴിഞ്ഞു.’- ബല്‍റാംപൂര്‍ പൊലീസ് മേധാവി ദേവ്രഞ്ജൻ വർമ പറഞ്ഞു.


 

Tags:    
News Summary - Body Of UP Man Who Died On Road Taken In Garbage Van Over Virus Fears- india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.