മുംബൈ: അഗ്നിബാധയെ തുടര്‍ന്ന് പിറന്നാളുകാരി ഉൾപ്പെടെ 14 പേര്‍ മരിച്ച സംഭവത്തില്‍ പബ് ഉടമകൾക്കെതിരെ മുംബൈ പൊലീസിെൻറ ലുക്കൗട്ട് നോട്ടീസ്. ‘സി ഗ്രേഡ് ഹോസ്പിറ്റാലിറ്റി’ ഉടമകളായ ഹിതേഷ് സാങ്ക്വി, ജിഗര്‍ സാങ്ക്വി എന്നിവർക്കെതിരെയാണ് നടപടി. ടെറസില്‍ മുള, പ്ലാസ്റ്റിക് തുടങ്ങിയവ ഉപയോഗിച്ച് അനധികൃതമായി അറകള്‍ പണിതതിനും സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കാത്തതിനും മനഃപൂര്‍വമല്ലാത്ത നരഹത്യ വകുപ്പുകൾ ചുമത്തി പബ് ഉടമകൾക്കെതിരെ കേസും എടുത്തിട്ടുണ്ട്.
അപകടത്തില്‍ 11 സ്ത്രീകളും മൂന്നു യുവാക്കളും മരിച്ചത് ‘വണ്‍ എബൗ’ പബിലെ ശുചിമുറിയിലാണ്. പുക ശ്വസിച്ചായിരുന്നു ഇവരുടെ മരണം. ശുചിമുറിയില്‍ വായു സഞ്ചാരത്തിന് സംവിധാനങ്ങളുണ്ടായിരുന്നില്ല. സമയോചിത വൈദ്യസഹായം ലഭിക്കാത്തതും ദുരന്തകാരണമായെന്ന് മരിച്ചവരുടെ ബന്ധുക്കള്‍ ആരോപിച്ചു. പിറന്നാളുകാരി ഖുശ്ഭു ഭന്‍സാലിനെ പുറത്തെടുക്കുമ്പോള്‍ മിടിപ്പുണ്ടായിരുന്നതായി ഭര്‍ത്താവ് ജയേഷും സഹോദരന്‍ മയൂര്‍ മേത്തയും പറഞ്ഞു. ആംബുലൻസ് ലഭ്യമാക്കുന്നതിന് പകരം പൊലീസ് വാനിലാണ് ഖുശ്ബുവിനെ ആശുപത്രിയിൽ എത്തിച്ചത്.
ഭര്‍ത്താക്കന്മാര്‍ക്കും അമേരിക്കയില്‍നിന്ന് എത്തിയ മക്കള്‍ക്കും ഒപ്പം അത്താഴത്തിന് എത്തിയ സഹോദരിമാര്‍ ഷെഫാലി ദോഷി, പാറുല്‍ ലക്ഡാവാല, മനിഷ ഷാ എന്നിവരും ശ്വാസംമുട്ടിയാണ് മരിച്ചത്. ഭര്‍ത്താക്കന്മാരും മക്കളും കെട്ടിടത്തില്‍നിന്ന് പുറത്തേക്കുള്ള വഴിയിലേക്ക് ഓടിയപ്പോള്‍ ഇവര്‍ ശുചിമുറിയിലാണ് അഭയം തേടിയത്.
മുംബൈ നഗരസഭ ശനിയാഴ്ച കമല മിൽ സമുച്ചയത്തിലെ അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചുതുടങ്ങി. ‘സൂം’ ചാനല്‍ കെട്ടിടത്തിലേതടക്കം അധിക നിര്‍മാണങ്ങള്‍ പൊളിച്ചു. കെട്ടിടങ്ങളിലെ അഗ്നിശമന സംവിധാനങ്ങള്‍ പരിശോധിക്കുമെന്നും നഗരസഭ കമീഷണര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.