മുംബൈ: ഡൽഹിയിൽ വോട്ടെണ്ണൽ തുടങ്ങി ഒരു മണിക്കൂറിനുള്ളിൽ ബി.ജെ.പി തോൽക്കുമായിരുന്നുവെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. ഇൻഡ്യ സഖ്യം ഭിന്നിച്ച് നിന്നതിനാലാണ് ബി.ജെ.പിക്ക് ജയമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ കോൺഗ്രസ്-എ.എ.പി സഖ്യമുണ്ടായിരുന്നുവെങ്കിൽ സ്ഥിതി മറ്റൊന്നാകുമായിരുന്നു. ഇരു പാർട്ടികളും ബി.ജെ.പിയെ അധികാരത്തിൽ നിന്നും പുറത്താക്കാനാണ് ശ്രമിച്ചത്. എന്നാൽ, ഒരുമിച്ച് നിൽക്കാൻ ഇവർ മറന്നുവെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.
തെരഞ്ഞെടുപ്പിലെ ആദ്യഫലങ്ങൾ എ.എ.പിയും കോൺഗ്രസും ഒന്നിച്ച് നിന്നിരുന്നുവെങ്കിൽ ഫലം മറ്റൊന്നാവുമെന്നാണ് സൂചിപ്പിക്കുന്നത്. കോൺഗ്രസിന്റേയും എ.എ.പിയുടേയും രാഷ്ട്രീയ എതിരാളി ബി.ജെ.പിയാണ്. ബി.ജെ.പിയെ അധികാരത്തിൽ നിന്ന് പുറത്താക്കാനാണ് അവർ പോരാടിയത്. എന്നാൽ, ഒരുമിച്ച് നിൽക്കാൻ അവർ മറന്നു പോയെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.
ഡൽഹി തെരഞ്ഞെടുപ്പിന്റെ ആദ്യ മണിക്കൂറിൽ തന്നെ ബി.ജെ.പി വ്യക്തമായ മുൻതൂക്കം നേടിയിരുന്നു. വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ 46 സീറ്റിലാണ് ബി.ജെ.പി മുന്നേറുന്നത്. 24 സീറ്റിൽ എ.എ.പി മുന്നേറ്റം ഒതുങ്ങി. ആദ്യം ഒരു സീറ്റിൽ കോൺഗ്രസ് മുന്നിട്ട് നിന്നുവെങ്കിലും പിന്നീട് ലീഡ് കൈവിട്ടു.
എ.എ.പിയെ ജയിപ്പിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമല്ലെന്ന് കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനാതെ പറഞ്ഞിരുന്നു. ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെയാണ് അവരുടെ പ്രസ്താവന. ആം ആദ്മി പാർട്ടിയെ ജയിപ്പിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമല്ലെന്ന് സുപ്രിയ എൻ.ഡി.ടി.വിയോട് പ്രതികരിച്ചു.
ഫലഭൂയിഷ്ഠമായ രാഷ്ട്രീയ കോട്ടകൾ ഞങ്ങൾ അന്വേഷിക്കുകയും അവ കീഴടക്കാൻ ശ്രമിക്കുകയും ചെയ്യും. 15 വർഷമായി കോൺഗ്രസ് അധികാരത്തിലിരുന്ന സ്ഥലമാണ് ഡൽഹി. മികച്ച പ്രചാരണം നടത്തി ഡൽഹിയിൽ ശക്തമായി മത്സരിക്കുകയെന്ന കർത്തവ്യമാണ് തങ്ങൾക്ക് നിർവഹിക്കാനുള്ളതെന്നും സുപ്രിയ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.