രാഹുൽ ഗാന്ധിയുടെ പാർലമെന്റ് അംഗത്വം റദ്ദാക്കണം; നോട്ടീസുമായി ബി.ജെ.പി എം.പി

ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ പാർലമെന്റ് അംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അവകാശലംഘന നോട്ടീസ് നൽകി ബി.ജെ.പി എം.പി നിഷികാന്ത് ദുബെ. രാഹുലിനെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് അജീവനാന്തം വിലക്കണമെന്നും ദുബെ നോട്ടീസിൽ ആവശ്യപ്പെടുന്നു. രാഹുലിന്റെ ബുധനാഴ്ചയിലെ പ്രസംഗത്തെ അടിസ്ഥാനമാക്കിയാണ് നോട്ടീസ്. ഒരു തെളിവുമില്ലാതെ വ്യാജ ആരോപണങ്ങളാണ് ബുധനാഴ്ച നടത്തിയ പ്രസംഗത്തിൽ രാഹുൽ ഗാന്ധി ഉന്നയിച്ചതെന്ന് ബി.ജെ.പി എം.പി ആരോപിച്ചു.

അതേസമയം, പ്രിവിലേജ് നോട്ടീസോ എഫ്.ഐ.ആറോ ഒന്നും രാഹുലിന്റെ പോരാട്ടത്തെ സ്വാധീനിക്കില്ലെന്ന് വയനാട് എം.പി പ്രിയങ്ക ഗാന്ധി പറഞ്ഞു. ലേബർ കോഡുകൾക്കെതിരെ തൊഴിലാളികളും യു.എസുമായി ഒപ്പിട്ട വ്യാപാര കരാറിൽ ആശങ്കയറിയിച്ച് കർഷകരും ഇന്ന് സമരത്തിലാണ്. ഈ പോരാട്ടത്തിന് കോൺഗ്രസ് പിന്തുണ നൽകുകയാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

കഴിഞ്ഞ ദിവസം നടന്ന ബജറ്റ് ചർച്ചക്കിടെ കേന്ദ്രസർക്കാറിനെതിരെ രാഹുൽ രൂക്ഷമായ വിമർശനം ഉന്നയിച്ചിരുന്നു. ബജറ്റ് അവതരിപ്പിച്ചശേഷം കേന്ദ്ര സർക്കാർ ചെയ്ത ഏറ്റവും വലിയ വിഢിത്തമാണ് ഇന്ത്യ-യു.എസ് വ്യാപാര കരാറെന്ന് രാഹുൽ പറഞ്ഞിരുന്നു. കരാറിൽ എന്താണുള്ളതെന്ന് ഇപ്പോഴും വ്യക്തമല്ല. കരാറിൽ ഒപ്പുവെച്ച പ്രധാനമന്ത്രി ട്രംപിനും അമേരിക്കക്കും മുമ്പിൽ കീഴടങ്ങിയെന്നും രാഹുൽ ഗാന്ധി ചർച്ചക്കിടയിൽ പറഞ്ഞിരുന്നു.

അമേരിക്കയെ പോലൊരു രാജ്യത്തിന് ലോകശക്തിയായി നിലനിൽക്കാൻ ഇന്ത്യൻ ഡാറ്റ അനിവാര്യമാണ്. ഡാറ്റ വേണമെങ്കിൽ ഇന്ത്യക്കാരെ തുല്യരായി കാണണമെന്ന് ട്രംപിനോട് പ്രധാനമന്ത്രി പറയണം. 'സാമ്പത്തികം, ഊർജ്ജം തുടങ്ങിയ മേഖലയിൽ രാജ്യം അത്യന്തം ദുർഘടമായ പാതയിലൂടെയാണ് കടന്നുപോകുന്നത്. ഇതിൽ നിന്നും രാജ്യത്തെ എങ്ങനെ രക്ഷിക്കാം എന്ന സമഗ്ര പദ്ധതിയൊന്നും ബജറ്റിലില്ല. ഇതിനിടയിലാണ് യു.എസുമായി കരാറിൽ ഏർപ്പെട്ടത്. 'ഇന്ത്യ സഖ്യം' ആയിരുന്നു കരാറിൽ ഏർപ്പെട്ടിരുന്നതെങ്കിൽ ചില നിർണായക കാര്യങ്ങൾ മുമ്പോട്ട് വെക്കുമായിരുന്നു' എന്ന് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.

Tags:    
News Summary - BJP MP Files Notice To Terminate Rahul Gandhi's Parliament Membership

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.