ന്യൂഡൽഹി: കർഷക സമരത്തിൽ ബി.ജെ.പിയും കേന്ദ്രസർക്കാറും ഉലയുേമ്പാൾ യോഗി ആദിത്യനാഥിന്‍റെ കോട്ടയായ ഉത്തർപ്രദേശിലും പ്രകമ്പനം. അടുത്തവർഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് യു.പി സർക്കാറിനെതിരെ കരിമ്പുകർഷകരുടെ പടയൊരുക്കം.
കരിമ്പുകർഷകർക്കിടയിൽ ബി.ജെ.പിക്കും സംസ്ഥാന സർക്കാറിനുമുള്ള അവമതിപ്പ് ഇതിനോടകം നേതൃത്വത്തിൽ ചർച്ചയായികഴിഞ്ഞു. കേന്ദ്രമന്ത്രി സഞ്ജീവ് ബല്യൻ ഉൾപ്പെടെ നാലു ലോക്സഭ എം.പിമാർ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ആശങ്ക അറിയിച്ചു. ബി.ജെ.പിയുടെ കിസാൻ മോർച്ച നേതാവും ഫത്തേപുർ സിക്രി എം.പിയുമായ രാജ്കുമാർ ചഹർ, ബുലന്ദ്ശഹർ എം.പി ഭോല സിങ്, ഭാഗ്പത് എം.പി സത്യപാൽ സിങ് എന്നിവരാണ് മറ്റു നേതാക്കൾ.
സംസ്ഥാനം നിശ്ചയിച്ച താങ്ങുവില ഉയർത്തണമെന്നും മറ്റു പ്രശ്നങ്ങൾ പരിഹരിക്കണമെന്നുമാണ് കരിമ്പ് കർഷകരുടെ ആവശ്യം. സംസ്ഥാന സർക്കാർ നിശ്ചയിച്ച തുകയുടെ അടിസ്ഥാനത്തിലാണ് കർഷകരിൽനിന്നും പഞ്ചസാര മില്ലുകൾ കരിമ്പ് വാങ്ങുന്നത്. ഇത് ഉയർത്തണമെന്നാണ് കർഷകരുടെ ആവശ്യം.
കഴിഞ്ഞ കുറച്ചുവർഷങ്ങളായി സംസ്ഥാന സർക്കാർ നിശ്ചയിച്ച വില ഉയർത്തിയിട്ടില്ലെന്നതാണ് പ്രധാന വിമർശനം. യോഗി ആദിത്യനാഥും എം.പിമാരും മറ്റു നേതാക്കളും നടത്തിയ ചർച്ചയിൽ കരിമ്പുകർഷകരുടെ ബി.ജെ.പി വിരോധമായിരുന്നു പ്രധാന ചർച്ച. തെരെഞ്ഞടുപ്പ് അടുത്തതോടെ കർഷകരുടെ പ്രശ്നം ഉയർത്തിക്കാട്ടി പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു.
നിലവിൽ ബി.ജെ.പിക്കും കേന്ദ്രത്തിനും എതിരെ കർഷക പ്രക്ഷോഭം നടക്കുന്നതിനിടെ കരിമ്പ് കർഷകർ കൂടി സമരവുമായി എത്തിയാൽ സർക്കാറിനും ബി.ജെ.പിക്കും കനത്ത നഷ്ടം നേരിടേണ്ടിവരുമെന്നും നേതാക്കൾ യോഗിയെ അറിയിച്ചു. അതേസമയം, കരിമ്പുകർഷകർക്കായി നിരവധി ക്ഷേമപദ്ധതികൾ നടപ്പാക്കി വരുന്നുണ്ടെന്നാണ് സംസ്ഥാന സർക്കാറിന്‍റെ പ്രതികരണം.
ബി.ജെ.പി നടത്തിയ സർവേയിൽ യോഗി സർക്കാറിനും കേന്ദ്രത്തിനും ബി.ജെ.പിക്കും കർഷകക്കിടയിൽനിന്ന് തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിടുമെന്നാണ് വിലയിരുത്തൽ. കൂടാതെ പടിഞ്ഞാറൻ യു.പിയിലെ കർഷകരിൽ ഭൂരിഭാഗവും കാർഷിക നിയമങ്ങൾക്കെതിരായ പ്രക്ഷോഭത്തെ പിന്തുണക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.