ന്യൂഡൽഹി: കേന്ദ്രത്തിൽ ഭാരതീയ ജനതാ പാർട്ടിയുടെ രാഷ്ട്രീയ മേധാവിത്വം എന്ന് അവസാനിക്കും എന്ന ചോദ്യത്തിന് കൃത്യമായ നിരീക്ഷണങ്ങളുമായി പ്രമുഖ തെരഞ്ഞെടുപ്പ് തന്ത്രജ്ഞനും ആക്സിസ് മൈ ഇന്ത്യ സ്ഥാപകനുമായ പ്രദീപ് ഗുപ്ത. 2014-ൽ ആരംഭിച്ച ബി.ജെ.പിയുടെ രാഷ്ട്രീയ ആധിപത്യം കുറഞ്ഞത് 20 വർഷമെങ്കിലും നീണ്ടുനിൽക്കുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. വാർത്താ ഏജൻസിയായ പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
തുടർച്ചയായി നിരവധി തെരഞ്ഞെടുപ്പ് ഫലങ്ങൾ കൃത്യമായി പ്രവചിച്ചിട്ടുള്ള പ്രദീപ് ഗുപ്ത, ഒരിക്കൽ കോൺഗ്രസ് പാർട്ടി ഇന്ത്യയിൽ ദീർഘകാലം അധികാരത്തിൽ തുടർന്നതുപോലെ തന്നെ ഇപ്പോൾ ബി.ജെ.പിയും അതേ രീതിയിലുള്ള ആധിപത്യം സ്ഥാപിച്ചിരിക്കുകയാണെന്നും പറഞ്ഞു.
ബി.ജെ.പിക്ക് അധികാരം നഷ്ടപ്പെടണമെങ്കിൽ അവരുടെ ഭരണനിർവഹണത്തിൽ പെട്ടെന്നൊരു വലിയ തകർച്ച ഉണ്ടാകണമെന്ന് ഗുപ്ത ചൂണ്ടിക്കാണിക്കുന്നു. സർക്കാരിന്റെ പ്രവർത്തനം ദുർബലമാകാതിരിക്കുന്നിടത്തോളം കാലം ബി.ജെ.പി വിജയങ്ങൾ തുടരുമെന്നും പ്രതിപക്ഷം പരാജയപ്പെടാൻ തന്നെയായിരിക്കും സാധ്യതയെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
തുടർച്ചയായ വൻ ജനവിധികൾ നേടിയെടുത്തതോടെ ജനങ്ങൾക്ക് ബി.ജെ.പിയിലുള്ള പ്രതീക്ഷകൾ വളരെ ഉയർന്നു കഴിഞ്ഞു. ഈ ഉയർന്ന ജനപ്രതീക്ഷകൾ നിലനിർത്തുക എന്നത് ഭരണപക്ഷത്തിന് വലിയ വെല്ലുവിളിയാണ്. അധികാരം നിലനിർത്തണമെങ്കിൽ ബി.ജെ.പിയും എൻ.ഡി. മുന്നണിയും വരും വർഷങ്ങളിൽ "മികച്ചതിലും മികച്ച പ്രകടനം" കാഴ്ചവെക്കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. തമിഴ്‌നാട്ടിൽ നടൻ വിജയ് നയിക്കുന്ന ടി.വി.കെയുടെ വിജയം കൃത്യമായി പ്രവചിച്ച ഒരേയൊരു എക്‌സിറ്റ് പോൾ ഫലമായിരുന്നു പ്രദീപ് ഗുപ്തയുടേത്.
ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ചരിത്രം പരിശോധിച്ചാണ് 20 വർഷത്തെ ഈ ആധിപത്യ കാലയളവ് ഗുപ്ത പ്രവചിച്ചത്.മുൻകാലങ്ങളിൽ കോൺഗ്രസ് പാർട്ടി കേന്ദ്രത്തിൽ 1977 വരെ വലിയ വെല്ലുവിളികളില്ലാതെ തുടർച്ചയായി ഭരിച്ചിരുന്നു. അതിനുശേഷമാണ് കോൺഗ്രസ് വലിയ പ്രതിസന്ധികൾ നേരിട്ടു തുടങ്ങിയത്. ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒരു തലമുറ മാറ്റം അല്ലെങ്കിൽ ഒരു രാഷ്ട്രീയ ചക്രം എന്നത് ഏകദേശം 20 വർഷമാണ്. ആ ചക്രം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. അതുകൊണ്ട് തന്നെ 2014-ൽ തുടങ്ങിയ ബി.ജെ.പി യുഗം ദീർഘകാലം ഇന്ത്യൻ രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവായി തുടരാനാണ് സാധ്യത.
പ്രധാന പ്രതിപക്ഷ കക്ഷിയായ കോൺഗ്രസിന് പെട്ടെന്ന് ഒരു തിരിച്ചുവരവ് സാധ്യമാകില്ലെന്നാണ് ഗുപ്തയുടെ വിലയിരുത്തൽ. 2029-ലെ തെരഞ്ഞെടുപ്പ് പരിഗണിച്ചാൽ പോലും കോൺഗ്രസ് അധികാരത്തിൽ നിന്ന് പുറത്തായിട്ട് 15 വർഷങ്ങൾ തികയും. രാജ്യത്തെ മുഴുവൻ ജനങ്ങളെയും തങ്ങൾക്കനുകൂലമായി ചിന്തിപ്പിക്കാനും വിശ്വാസത്തിലെടുക്കാനും കോൺഗ്രസിന് ഇനിയും കുറഞ്ഞത് അഞ്ച് വർഷമെങ്കിലും കഠിനാധ്വാനം ചെയ്യേണ്ടി വരുമെന്നും പ്രദീപ് ഗുപ്ത കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.