മുംബൈ: പുണെയില്‍ ദലിതുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരായി ആരോപിക്കപ്പെട്ട സവര്‍ണ നേതാക്കളെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നതില്‍ ദലിത്, മറാത്ത സമുദായാംഗങ്ങളില്‍ പ്രതിഷേധം. ശിവ്രാജ് പ്രതിഷ്ഠാൻ നേതാവ് സംഭാജി ഭിഡെ, ഹിന്ദു ഏക്താ അഘാഡി നേതാവ് മിലിന്ദ് എക്ബൊടെ എന്നിവരുടെ പേരുകളാണ് ദലിത്, മറാത്ത നേതാക്കൾ ഉന്നയിച്ചത്. ഇവര്‍ക്ക് എതിരെ പുണെ പൊലീസ് കേസെടുത്തിട്ടുണ്ടെങ്കിലും അറസ്റ്റ് ചെയ്തിട്ടില്ല. അറസ്റ്റ് വൈകുന്നത് സംഘര്‍ഷാവസ്ഥ ശമിപ്പിക്കുന്നതിന് തടസ്സമാകുമെന്നും ജനം വീണ്ടും തെരുവിലിറങ്ങിയേക്കുമെന്നുമാണ് മുന്നറിയിപ്പ്.
എക്ബൊടെ, ഭിഡെ എന്നിവരുടെ അറസ്റ്റ് വൈകിയാല്‍ ജനം വീണ്ടും തെരുവിലിറങ്ങുമെന്നും അത് സമാധാനപരമായിരിക്കുമെന്ന് പറയാനാകില്ലെന്നും പറഞ്ഞ ദലിത് നേതാവ് പ്രകാശ് അംബേദ്കര്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം നിലപാട് മയപ്പെടുത്തി. ഭീമ കൊറെഗാവ് സംഭവം അന്വേഷിക്കാന്‍ ജഡ്ജിമാരുടെ പാനലിനെ നിര്‍ദേശിക്കാന്‍ ബോംെബ ഹൈകോടതി ചീഫ് ജസ്റ്റിസുമായി ചര്‍ച്ചനടത്തിയതായും കുറ്റക്കാർക്ക് എതിരെ നടപടി ൈകക്കൊള്ളുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായും അദ്ദേഹം പറഞ്ഞു. എന്നാൽ, എക്ബൊടെ, ഭിഡെ എന്നിവരെ അറസ്റ്റ് ചെയ്യുമോ എന്ന് കാര്യം തനിക്കറിയില്ലെന്നും ജിഗ്നേഷ് മേവാനി, ഉമര്‍ ഖാലിദ് എന്നിവർ പങ്കെടുക്കുന്ന പരിപാടി അനുവദിക്കുന്നത് സംഘര്‍ഷ സാഹചര്യത്തില്‍ ഗുണകരമാകിെല്ലന്നുമാണത്രെ മുഖ്യമന്ത്രി പറഞ്ഞത്.
അതേസമയം, ഭീമ കൊറെഗാവ് സംഘര്‍ഷത്തിന് പിന്നില്‍ മാവോവാദികളും തീവ്ര ഹിന്ദുത്വ സംഘടനകളുമാണെന്ന് മഹാരാഷ്ട്ര പൊലീസ് ആഭ്യന്തര വകുപ്പിന് റിപ്പോര്‍ട്ട് നല്കി.
ദലിതുകള്‍ക്ക് പിന്നില്‍ മാവോവാദികളും മറുപക്ഷത്ത് ഹിന്ദുത്വ ശക്തികളുമാണെന്നാണ് റിപ്പോര്‍ട്ട്. എന്നാൽ, ഇത് പ്രതിഷേധക്കാര്‍ക്ക് എതിരെ ആയുധമാക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി പ്രകാശ് അംബേദ്കര്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ഭീമ കൊറെഗാവ് യുദ്ധസ്മരണക്കിടെ തിങ്കളാഴ്ചയാണ് പുണെയില്‍ സംഘര്‍ഷമുണ്ടായത്. തുടര്‍ന്ന് അതിവേഗം ദലിത് പ്രതിഷേധം മുംബൈ അടക്കം സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിലേക്ക് പടരുകയും സംസ്ഥാനം സ്തംഭിപ്പിച്ച ബന്ദിന് വഴിവെക്കുകയും ചെയ്തു. പ്രതിഷേധത്തിനിടെ കല്ലേറിലും തീവെപ്പിലും വാഹനങ്ങള്‍ ഉൾപ്പടെ പൊതുമുതല്‍ നശിപ്പിച്ചതിന് മുംബൈയില്‍ 25ഓളം കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്. 37 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.