ഭീമ -കൊറേഗാവ് കേസ്: സുധ ഭരദ്വാജിൻെറ ജാമ്യാപേക്ഷ ബോംബെ ഹൈകോടതി തള്ളി

മുംബൈ: ഭീമ കൊറേഗാവ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട സാമൂഹിക പ്രവർത്തക സുധ ഭരദ്വാജിെൻറ ജാമ്യ ഹരജി ബേംബെ ഹൈകോടതി തള്ളി. കടുത്ത പ്രമേഹവും ഹൃദ്രോഗവുമുള്ള തനിക്ക് ചികിത്സക്കായി ജാമ്യം അനുവദിക്കണമെന്നാണ് അവർ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ജയിലിൽ മതിയായ ചികിത്സ നൽകുന്നത് തുടരണമെന്ന് നിർദേശിച്ചുകൊണ്ട് കോടതി ജാമ്യാപേക്ഷ തള്ളി. ജസ്റ്റിസുമാരായ ആർ.ഡി ധനുക്ക, വി.ജി ബിഷ്ത് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹരജി തള്ളിയത്.

മുംബൈ ബൈകുള വനിതാ ജയിലിൽ കഴിയുന്ന സുധ ഭരദ്വാജിെൻറ ആരോഗ്യനില സംബന്ധിച്ച  റിപ്പോർട്ട് ജയിൽ അധികൃതർ കോടതിയിൽ സമർപ്പിച്ചിരുന്നു. റിപ്പോർട്ടിൽ സുധ ഭരദ്വാജിന് പ്രമേഹവും ഹൈപ്പർ ടെൻഷനുമുണ്ടെന്നും മെഡിക്കൽ ഓഫിസർ ജയിലിലെത്തി പരിശോധിച്ചതായും നിലവിൽ അവരുടെ അവസ്ഥ തൃപ്തികരമാണെന്നും രേഖപ്പെടുത്തിയിരുന്നു.

എല്‍ഗാര്‍ പരിഷത്ത് കേസിൽ പ്രതികളായ ഭരദ്വാജ്, ആനന്ദ് തെൽതുംബ്ഡെ, വെർനോൺ ഗോൺസാൽവസ് എന്നിവരുടെ ഏറ്റവും പുതിയ മെഡിക്കൽ റിപ്പോർട്ടുകളുടെ പകർപ്പുകൾ അവരുടെ കുടുംബങ്ങൾക്കും അഭിഭാഷകർക്കും ദേശീയ അന്വേഷണ ഏജൻസിക്കും നൽകണമെന്ന് ചൊവ്വാഴ്ച ഹൈകോടതി സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ചിരുന്നു. . പ്രതികൾക്കും അവരുടെ കുടുംബങ്ങൾക്കും അവരുടെ ആരോഗ്യനില അറിയാൻ അവകാശമുണ്ടെന്നും കാലതാമസമില്ലാതെ റിപ്പോർട്ടുകൾ നൽകണമെന്നും കോടതി വിലയിരുത്തിയിരുന്നു.

വരവര റാവു, വെര്‍നോന്‍ ഗോണ്‍സാല്‍വ്‌സ്, അരുണ്‍ ഫെറെറ, ഗൗതം നവ്‌ലാഖ തുടങ്ങിയവര്‍ക്കൊപ്പം 2018 ലാണ് എല്‍ഗാര്‍ പരിഷത്ത് സംഘാടനവുമായി ബന്ധപ്പെട്ട് സുധാ ഭരദ്വാജിനെ അറസ്റ്റ് ചെയ്തത്. 2018 ജനുവരി ഒന്നിന് ഭീമ കൊറേഗാവ് 200ാം വാര്‍ഷിക ആഘോഷങ്ങള്‍ക്കിടയില്‍ ഒരാള്‍ മരിക്കാനും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കാനുമിടയായ സംഭവത്തില്‍ ഇവര്‍ക്ക് പങ്കുണ്ടെന്നാണ് പൊലീസിൻെറ ആരോപണം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.