ബംഗളൂരു: രാഹുല്‍ അപകടകാരിയും വഞ്ചകനുമാണെന്ന് ട്വീറ്റ് ചെയ്ത സംഭവത്തിൽ ബി.ജെ.പി ഐ.ടി സെല്‍ മേധാവി അമിത് മാളവ്യക്കെതിരേ കര്‍ണാടക പൊലീസ് കേസെടുത്തു. ട്വീറ്റിലൂടെ രാഹുല്‍ ഗാന്ധിക്കെതിരേ സാമൂഹിക മാധ്യമത്തിലൂടെ അപകീര്‍ത്തികരമായ പ്രചാരണം നടത്തിയെന്ന് ആരോപിച്ച് മുന്‍ കോണ്‍ഗ്രസ് എം.എല്‍.എ രമേഷ് ബാബു നല്‍കിയ പരാതിയിലാണ് കേസെടുത്തത്.
രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് മാളവ്യ ട്വീറ്റ് ചെയ്ത ആനിമേറ്റഡ് വീഡിയോ അപകീര്‍ത്തികരവും വ്യാജവുമാണെന്നാണ് രമേശ് ബാബുവിന്റെ പരാതി. രാഹുല്‍ അപകടകാരിയും വഞ്ചകനുമാണെന്ന അടിക്കുറിപ്പോടെ ഇക്കഴിഞ്ഞ ജൂണ്‍ 17നാണ് വീഡിയോ ട്വീറ്റ് ചെയ്തത്. രാഹുല്‍ വിദേശ ശക്തികളുടെ ആളാണോയെന്ന ചോദ്യത്തോടെ തൊട്ടടുത്ത ദിവസം വീഡിയോ വീണ്ടും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. ഇതാണ് പരാതിക്കിടയാക്കിയത്.
അതേസമയം, കേസെടുത്ത നടപടിയെ ശക്തമായി വിമര്‍ശിച്ച് ബി.ജെ.പി രംഗത്തെത്തി. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് ബി.ജെ.പി എം.പി തേജസ്വി സൂര്യ ആരോപിച്ചു. കേസ് കോടതിയില്‍ നേരിടുമെന്നും നീതി ഉറപ്പാക്കുമെന്നും തേജസ്വി ട്വീറ്റ് ചെയ്തു. ഐപിസി 153(എ), 120(ബി), 505(2), 34 എന്നീ വകുപ്പുകൾ പ്രകാരമാണ് മാളവ്യക്കെതിരെ കേസെടുത്തിരിക്കുന്നത്. എന്നാൽ, ബി.ജെ.പിയുടെ ഭാഗത്തുനിന്നുള്ള ഇത്തരം പ്രചാരണങ്ങൾക്കെതിരെ കോൺഗ്രസ് നേതൃത്വത്തിൽ നിന്നും വ്യാപക അമർഷമാണുയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.