ന്യൂഡൽഹി: ആദായനികുതി ലംഘനത്തിന്‍റെ പേരിലുള്ള തുടർച്ചയായ നടപടിയുടെ പശ്ചാത്തലത്തിൽ ബി.ബി.സിയുടെ ഇന്ത്യയിലെ ന്യൂസ് റൂം പ്രവർത്തനം നിർത്തി. പ്രസിദ്ധീകരണ ലൈസൻസ് ഇന്ത്യൻ ജീവനക്കാർ സ്ഥാപിച്ച പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് കൈമാറി. കലക്ടീവ് ന്യൂസ് റൂം വഴിയാകും ബി.ബി.സിയുടെ ഇന്ത്യയിലെ ഇനിയുള്ള പ്രവർത്തനങ്ങൾ.

ഇന്ത്യന്‍ ജീവനക്കാര്‍ സ്ഥാപിച്ച പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് പ്രസിദ്ധീകരണ ലൈസന്‍സ് കൈമാറിയെന്നും ‘കലക്ടീവ് ന്യൂസ് റൂം വഴിയാകും പ്രവര്‍ത്തനങ്ങളെന്നും ബി.ബി.സി അറിയിച്ചു. മറ്റൊരു സ്ഥാപനത്തിന് പ്രസിദ്ധീകരണ ലൈസൻസ് കൈമാറുന്നത് ചരിത്രത്തിൽ ആദ്യമാണെന്ന് ബി.ബി.സി വ്യക്തമാക്കി. മാധ്യമപ്രവർത്തനത്തിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നും ബി.ബി.സി ചൂണ്ടിക്കാട്ടി.

2002ലെ ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള 'ഇന്ത്യ; ദ മോദി ക്വസ്റ്റ്യൻ' ഡോക്യുമെന്ററി കഴിഞ്ഞ ഫെബ്രുവരിയിൽ സംപ്രേഷണം ചെയ്തതിന് പിന്നാലെയാണ് നരേന്ദ്രമോദി സര്‍ക്കാര്‍ ബി.ബി.സിയെയും വേട്ടയാടാന്‍ ആരംഭിച്ചത്. ഡോക്യുമെന്ററിയുടെ സംപ്രേക്ഷണം കേന്ദ്രസര്‍ക്കാര്‍ വിലക്കിയിരുന്നു. ഗുജറാത്ത് കലാപത്തില്‍ നരേന്ദ്രമോദിയുടെ പങ്ക് മറയില്ലാതെ വിവരിക്കുന്ന ഡോക്യുമെന്ററി ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു. പിന്നാലെ ആദായ നികുതി വകുപ്പ് ബിബിസിയുടെ മുംബൈ, ഡൽഹി ഓഫിസുകളില്‍ കയറിയിറങ്ങി. മണിക്കൂറുകളോളം റെയ്ഡും വന്‍തുക പിഴയും ചുമത്തി. ഒരു വര്‍ഷമായി പ്രതികാര നടപടി തുടരുകയാണ്. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യയിലെ ന്യൂസ് റൂമുകള്‍ അടയ്ക്കാന്‍ ബി.ബി.സിയുടെ തീരുമാനം.

പുതിയതായി ആരംഭിക്കുന്ന കലക്ടീവ് ന്യൂസ് റൂം കമ്പനിയുടെ 26 ശതമാനം ഓഹരികള്‍ക്കായി ബി.ബി.സി സര്‍ക്കാരിന് അപേക്ഷ നല്‍കിയിട്ടുണ്ട്. 1940 മെയ് മാസത്തിലാണ് ബിബിസി ഇന്ത്യയില്‍ സംപ്രേക്ഷണം ആരംഭിച്ചത്. ഹിന്ദി, ഗുജറാത്തി, മറാഠി, പഞ്ചാബി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലാണ് ബിബിസി ഇന്ത്യയില്‍ പ്രവര്‍ത്തിച്ചത്. ഇരുന്നൂറൂളം ജീവനക്കാരുണ്ടായിരുന്ന ബി.ബി.സിയുടെ ഇന്ത്യന്‍ ന്യൂസ് റൂം ബ്രിട്ടന് പുറത്തുള്ള സ്ഥാപനത്തിന്റെ വലിയ ന്യൂസ് റൂമായിരുന്നു. 

Tags:    
News Summary - BBC hives off newsroom in India as separate company

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.