ലഖ്നോ: കർണാടകയിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയെ മുൻനിർത്തി 2023ൽ നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് ബി.ജെ.പി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പൊതുയോഗത്തിൽ അറിയിച്ചതാണ് ഇക്കാര്യം. കർണാടകയിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു ആഭ്യന്തരമന്ത്രി.
'മുഖ്യമന്ത്രിയായി ബസവരാജ് ബൊമ്മൈയെ ഉയർത്തിക്കാട്ടുകയാണെങ്കിൽ ബി.ജെ.പി അനായാസം ജയിച്ചുകയറുകയും മികച്ച ഭരണം കാഴ്ചവെക്കുകയും ചെയ്യും' -ഷാ പറഞ്ഞു. ബൊമ്മൈ ഭരണം കർണാടകയിൽ ബി.ജെ.പിയുടെ പ്രതിച്ഛായ വർധിപ്പിച്ചുവെന്നും ഷാ കൂട്ടിച്ചേർത്തു.
മുൻ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയെ പ്രകീർത്തിക്കാനും ഷാ മറന്നില്ല. യെദിയൂരപ്പ കർണാടകയുടെ വികസനങ്ങൾക്ക് തുടക്കം കുറിച്ചുവെന്നും ബൊമ്മൈ അവ ഏറ്റെടുത്ത് മികച്ച രീതിയിൽ മുന്നോട്ടുകൊണ്ടുപോകുകയാണെന്നും ഷാ പറഞ്ഞു. ഒരു പുതിയ വ്യക്തിയെ അധികാരമേൽപ്പിക്കുകയെന്നത് യെദിയൂരപ്പയുടെ സ്വന്തം തീരുമാനമായിരുന്നു. ബൊമ്മൈ ആ ഉത്തരവാദിത്തം ഭംഗിയായി ഏറ്റെടുക്കുകയും
ഭരണം സുഗമമായി നടത്തുകയും ചെയ്യുന്നുണ്ടെന്നും അമിത് ഷാ പറഞ്ഞു. യെദിയൂരപ്പയുടെ രാജിയും പാർട്ടിക്കുള്ളിലെ ആഭ്യന്തര കലഹങ്ങളും വൻ പ്രതിസന്ധി ബി.ജെ.പിയിൽ സൃഷ്ടിച്ചിരുന്നു. ഈ പ്രതിസന്ധികൾക്ക് അയവുവരുത്തുന്നതായിരുന്നു ബൊമ്മൈയുടെ സത്യപ്രതിജ്ഞ.
ബൊമ്മൈയെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ബി.ജെ.പി ഉയർത്തിക്കാട്ടിയതോടെ പ്രതിപക്ഷമായ കോൺഗ്രസിലേക്കാണ് നിരീക്ഷകരുടെ കണ്ണുകൾ. സിദ്ധരാമയ്യ, ഡി.കെ. ശിവകുമാർ തുടങ്ങിയവരാണ് കോൺഗ്രസിന്‍റെ കർണാടകയിലെ പ്രധാന മുഖങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.