ന്യൂഡൽഹി: വഖഫ് നിയമ ഭേദഗതികൾക്കെതിരെ പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ ഉണ്ടായ അക്രമ സംഭവങ്ങളിൽ ഇന്ത്യക്കെതിരെ പരാമർശം നടത്തിയ ബംഗ്ലാദേശിനെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യ. ബംഗ്ലാദേശ് നടത്തിയത് ‘അനാവശ്യമായ’ അഭിപ്രായങ്ങളാണെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
ബംഗ്ലാദേശ് രാജ്യത്തെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഇന്ത്യ ബംഗ്ലാദേശിനെ ഓർമിപ്പിച്ചു. അതിനിടെ, പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് വെള്ളിയാഴ്ച മുർഷിദാബാദ് സന്ദർശിച്ചു. കലാപത്തിനു പിന്നിൽ ബംഗ്ലാദേശ് ബന്ധമുണ്ടെന്ന് കേന്ദ്ര ഏജൻസികൾ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ബംഗ്ലാദേശിൽ നിന്നും നുഴഞ്ഞുകയറിയവരാണ് കലാപത്തിന് പിന്നിൽ പ്രവർത്തിച്ചതെന്നാണ് കണ്ടെത്തിയത്.
എന്നാൽ, അക്രമ സംഭവത്തിൽ ബംഗ്ലാദേശിന് പങ്കുണ്ടെന്ന ആരോപണത്തെ ബംഗ്ലാദേശ് പ്രസ് സെക്രട്ടറി ഷഫീഖുൽ ആലം തള്ളി. ന്യൂനപക്ഷ ജനതയെ സംരക്ഷിക്കാൻ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് തങ്ങൾ ഇന്ത്യാ ഗവൺമെന്റിനോടും പശ്ചിമ ബംഗാൾ സർക്കാരിനോടും അഭ്യർഥിക്കുന്നതായി അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾ സംബന്ധിച്ച ഇന്ത്യയുടെ ആശങ്കകൾക്ക് സമാനതകൾ സൃഷ്ടിക്കാനുള്ള വഞ്ചനാപരമായ ശ്രമമാണ് ബംഗ്ലാദേശിന്റെ പ്രസ്താവനയെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പ്രതികരിച്ചു. 2024ൽ മാത്രം ന്യൂനപക്ഷങ്ങൾക്കെതിരായ 2,400 അതിക്രമങ്ങൾ ബംഗ്ലാദേശിൽ നടന്നിട്ടുണ്ടെന്നും 2025ൽ ഇതുവരെ 72 അതിക്രമങ്ങൾ നടന്നതായും വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ കഴിഞ്ഞ മാസം പാർലമെന്റിൽ അറിയിച്ചിരുന്നു.
അതേസമയം, ബംഗാളിൽ സാധാരണ നില തിരിച്ചുവരികയാണെന്ന് മുഖ്യമന്ത്രി മമത ബാനർജി അവകാശപ്പെട്ടു. ഏപ്രിൽ എട്ടിന് 5,000 പേരടങ്ങുന്ന ജനക്കൂട്ടം മുർഷിദാബാദ് ജില്ലയിലെ ഉമർപൂരിൽ ദേശീയ പാത ഉപരോധിച്ചപ്പോൾ അക്രമാസക്തരാവുകയായിരുന്നു. ഇഷ്ടികകൾ, ഇരുമ്പ് ദണ്ഡുകൾ, ആയുധങ്ങൾ, ഫയർബോംബുകൾ എന്നിവ ഉപയോഗിച്ച് പൊലീസിനെ അക്രമി സംഘം ആക്രമിച്ചു. പിന്നീട് ഏപ്രിൽ 11ന് സുതിയിലും സംഷേർഗഞ്ചിലും പുതിയ അക്രമങ്ങൾ പൊട്ടിപ്പുറപ്പെടുകയും പൊതു-സ്വകാര്യ സ്വത്തുക്കൾ നശിപ്പിക്കപ്പെടുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.