ന്യൂഡൽഹി: ബാബരി മസ്ജിദ് ഭൂമിയിൽ രാമക്ഷേത്രമുണ്ടാക്കാനുള്ള സുപ്രീംകോടതി വിധിക്കെതിരെ അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോർഡ് മുൻകൈയെടുത്ത് അഞ്ചു പുനഃപരിശോധന ഹരജികൾ സമർപ്പിച്ചു. കൂടാതെ ഉത്തർപ്രദേശിലെ പീസ് പാർട്ടിയും ഹരജി നൽകിയതോടെ മുസ്ലിം പക്ഷത്തുനിന്ന് പുനഃപരിശോധന ഹരജികൾ ഏഴായി.
അതേസമയം, മുസ്ലിംകൾക്ക് പകരം അഞ്ച് ഏക്കർ നൽകാനുള്ള നിർദേശം റദ്ദാക്കണമെന്ന് ഹിന്ദു മഹാസഭയും പുനഃപരിശോധന ഹരജി നൽകും. മുസ്ലിംപക്ഷത്തെ കക്ഷികൾക്ക് വേണ്ടി അന്തിമവാദത്തിൽ ഹാജരായ അഡ്വ. രാജീവ് ധവാെൻറയും അഡ്വ. സഫരിയാബ് ജീലാനിയുടെയും മേൽനോട്ടത്തിലാണ് നേരത്തേ കക്ഷികളായിരുന്ന മുഫ്തി ഹസ്ബുല്ലാഹ്, മൗലാന മഹ്ഫൂസുർറഹ്മാൻ, മിസ്ബാഹുദ്ദീൻ, മുഹമ്മദ് ഉമർ, ഹാജി മഹ്ബൂബ് എന്നിവർ ഹരജികൾ സമർപ്പിച്ചത്. തിങ്കളാഴ്ച ജംഇയ്യത്തുൽ ഉലമായേ ഹിന്ദ് അർശദ് മദനി വിഭാഗം ഹരജി സമർപ്പിച്ചിരുന്നു.
നിയമവിരുദ്ധവും പരസ്പരവിരുദ്ധവും നീതിനിഷേധിക്കുന്നതുമായ വിധി പുറപ്പെടുവിച്ചതുകൊണ്ടാണ് പുനഃപരിശോധനാ ഹരജികൾ സമർപ്പിക്കുന്നത്. നീതിയുടെ പൂർത്തീകരണമല്ല, പരാജയമാണ് കേസിൽ സംഭവിച്ചത്. വിധിയിൽ തെറ്റുകളും നിയമവിരുദ്ധ കാര്യങ്ങളുമുണ്ട്. 1950ന് മുേമ്പ തർക്കം തുടങ്ങിയ കേസിൽ 1989ൽ രംഗത്തുവന്ന വിഗ്രഹത്തിന് അനുകൂലമായി തീർപ്പ് കൽപിക്കാനാവില്ല. മാത്രമല്ല, അതിക്രമിച്ചുകയറി നിയമവിരുദ്ധമായി പള്ളിയിൽ സ്ഥാപിച്ച വിഗ്രഹത്തിനാണ് 2.77 ഏക്കർ നൽകിയത്. നിയമവിരുദ്ധ പ്രവൃത്തിയിലൂടെ സ്ഥാപിച്ചതെന്നു സുപ്രീംകോടതിതന്നെ വ്യക്തമാക്കിയ വിഗ്രഹത്തിന് അതേ ഭൂമിയുടെ അവകാശത്തിന് അർഹതയിെല്ലന്ന് ഹരജികളിൽ ബോധിപ്പിച്ചു.
ഫലത്തിൽ പള്ളി പൊളിച്ചതിെൻറ ഗുണം പൊളിച്ചവർക്കുകിട്ടുന്ന വിധിയാണ് പുറപ്പെടുവിച്ചത്. ബാബരി മസ്ജിദിെൻറ ഭൂമി ഹിന്ദുക്കൾക്കാണെന്ന് വിധിച്ച സുപ്രീംകോടതി, പള്ളി അവിടെ നിൽക്കുകയായിരുന്നുവെങ്കിൽ പൊളിക്കാൻ ഉത്തരവിടുമായിരുന്നോ എന്ന് ഹരജിക്കാർ ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.